തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണമെന്ന് പീപ്പിൾ ഫോർ ആനിമൽ. സംഭവത്തിൽ പീപ്പിൾ ഫോർ ആനിമൽ തിരുവനന്തപുരം ചാപ്റ്റർ നാളെ ഹൈക്കോടതിയെ സമീപിക്കും. പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് കരടിയെ മയക്ക് വെടിവച്ചത് എന്നാണ് പീപ്പിൾ ഫോർ ആനിമൽ ആരോപിക്കുന്നത്.
കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപണവും ഉയർന്നിരുന്നു.
മയക്കുവെടിവെച്ച് കരടിയെ വലയില്‍ വീഴ്ത്താനാണ് വനംവകുപ്പ് ശ്രമിച്ചതെങ്കിലും ഇത് പാളി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ദീര്‍ഘനേരം കരടി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായി. ഇതാണ് മരണകാരണം.
ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിന്റെ സമീപത്തായി കോഴികളുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു.
കിണറ്റില്‍ വീണ് ഏറെനേരമായതിനാല്‍ കരടി അവശനായിരുന്നു. കരടിയെ പുറത്ത് എത്തിക്കുന്ന സാഹചര്യത്തില്‍ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ് മയക്കുവെടി വെച്ചത്. തുടര്‍ന്ന് കരടി വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.