ആകെയൊരു അനിമൽ പ്ലാനറ്റ് ! പലതരം മൃഗങ്ങൾ നാട്ടിൽ; ജീവിക്കാനാവാതെ ജനരോഷം ഇരമ്പുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തിന് ഇരയായി നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ വന്യജീവി ആക്രമണം തടയണമെന്നാവശ്യപ്പെട്ട് ജനരോഷം പുകയുകയാണ്.
വന്യമൃഗങ്ങള്‍ കാടിറങ്ങി നാട്ടിലെത്തി മനുഷ്യരെ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി കൂടിവരികയാണ്. വല്ലപ്പോഴും മാത്രം കേട്ടിരുന്ന കാട്ടാന ആക്രമണവും പുലിപ്പേടിയും കടുവയുടെ ആക്രമണവുമൊക്കെ ഇന്ന് നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തിന് ഇരയായി നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ വന്യജീവി ആക്രമണം തടയണമെന്നാവശ്യപ്പെട്ട് ജനരോഷം പുകയുകയാണ്.
കടുവാ പേടിയില്‍ വാകേരി.....
വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നിഫാമിലെ 2 പന്നികളെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇന്ന് പുലർച്ചെ കമ്പി വല തകർത്താണ് കടുവ ഫാമിൽ കയറിയത്. ഒരുമാസത്തിനിടെ മൂന്നുതവണയാണ് ഇതേ ഫാമിൽ കടുവയുടെ ആക്രമണം ഉണ്ടാകുന്നത്. നേരെത്തെ ആറു പന്നികളെയും ഇരുപത് പന്നിക്കുഞ്ഞുങ്ങളെയും കടുവ കൊന്നിരുന്നു.

advertisement
അതേസമയം വനം വകുപ്പ് ക്യാമറകളും 2 കുടുകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. WWL 39 എന്ന പെൺകടുവയാണെന്ന് ഫാമിലെത്തിയതെന്ന് വനം വകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ കടുവ തന്നെയാണ് ഇന്നും ആക്രമിച്ചതെന്നാണ് അനുമാനം. കൂട് വെച്ചിച്ചിട്ടും കടുവയെ പിടികൂടാനാകാതെയായതോടെ കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.. കഴിഞ്ഞ ദിവസം ചെതലയത്ത് പശുവിനെ കടുവ ആക്രമിച്ചിരുന്നു.
വയനാട്ടില്‍ ജനവാസമേഖലയില്‍ കരടി.....
വയനാട് പനമരം ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കരടിക്കായുള്ള തെരച്ചിൽ തുടരുന്നു. സന്ദർഭവും സാഹചര്യവും ഒത്തു വന്നാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് വനം വകുപ്പിൻ്റെ ശ്രമം. അതിനിടെ കരടി പനമരത്തെത്തിയ സിസിടിവി ദൃശ്യവും പുറത്ത് വന്നു.
advertisement

കഴിഞ്ഞ മൂന്നുദിവസമായി ഭീതി പകർത്തിയ കരടി ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പനമരം കീഞ്ഞിക്കടവിലെത്തിയത്. ഇതിനകം 50 കിലോമീറ്ററോളം ദൂരമാണ് കരടി പിന്നിട്ടത്. ഇന്നലെ രാത്രി കാരയ്ക്കാമല പ്രദേശത്ത് വീട്ടിൽ കയറുകയും ഒരു കട തകർക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ഇവിടെനിന്ന് 7 കിലോമീറ്റർ അകലെയുള്ള പനമരം ടൗണിൽ കരടിയെത്തിയത്. ടൗണിലെ ഒരു കടയിലെ സിസിടിവിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ജനവാസ കേന്ദ്രത്തിൽ കരടിയിറങ്ങി ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇന്നലെയാണ് ആദ്യമായി നാട്ടുകാർ പകൽവെളിച്ചത്തിൽ കരടിയെ കണ്ടത്.
advertisement
മയക്കുവെടി വിദഗ്ധരും ആർ ആർ ടി അംഗങ്ങളും ഉൾപ്പെടുന്ന ദൗത്യസംഘം പനമരം പുഴയോരത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജനവാസ കേന്ദ്രത്തിൽ കരടിയിറങ്ങി മൂന്നുദിവസം പിന്നിട്ടെങ്കിലും കരടിയെ പിടികൂടാൻ കഴിയാത്തതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
മുക്കത്ത് പെരുമ്പാമ്പ്.....
കോഴിക്കോട് മുക്കത്ത് വീട്ടു വളപ്പിൽ നിന്നും പെരുംപാമ്പിനെ പിടികൂടി. മുക്കം അഗസ്ത്യ മുഴി തടപ്പറമ്പിലെ വീട്ടുവളപ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വീട്ടുകാർ വിറക് എടുക്കാൻ ചെന്ന സമയത്താണ് പെരുമ്പാമ്പിനെ കണ്ടത്. ഉടനെ വനം വകുപ്പിനെ വിവരം അറിയിക്കുകയും വനം വകുപ്പിന് കീഴിലുള്ള ആർ ആർ ടി വളണ്ടിയറും എന്റെ മുക്കം സന്നദ്ധ സേന വളണ്ടിയറുമായ കബീർ കള്ളൻ തോട് എത്തി പാമ്പിനെ പിടികൂടി താമരശ്ശേരി ആർ ആർ ടിക്ക് കൈമാറി.
advertisement

ഇടുക്കിയില്‍ കാട്ടാന ആക്രമണം...
ഇടുക്കി മൂന്നാറില്‍ വിവാഹ ചടങ്ങിൽ പങ്കെടുക്കാവാനെത്തിയ തമിഴ്നാട് സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ തൊബിപാളയം കെ പാൽരാജ് ആണ് കൊല്ലപ്പെട്ടത്. കണ്ണൻ ദേവൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തെന്മല എസ്റ്റേറ്റിൽ വിവാഹ ചടങ്ങിനായി തമിഴ്നാട്ടിൽ നിന്നും ബന്ധുക്കൾക്കൊപ്പമാണ് പാൽരാജ് എത്തിയത്. ഇന്നലെ രാത്രി 9 മണിയോടെ വിവാഹ നിശ്ചയം കഴിഞ്ഞ് സമീപത്തെ കമ്പനി ക്യാൻ്റീനിൽ ഭക്ഷണം കഴിച്ചു മടങ്ങവെ കാട്ടാന ആക്രമിക്കുകയായിരുന്നു.
advertisement
മൂന്നു പേരടങ്ങുന്ന സംഘം ഭക്ഷണം കഴിച്ച് സമീപത്തെ വീട്ടിൽ ഉറങ്ങാൻ പോകവെ കാട്ടാന എതിരെ വന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ പാൽരാജ് താഴെ വീഴുകയും ആന പാൽരാജിനെ ചവിട്ടി കൊല്ലുകയുമായിരുന്നു. നാട്ടുകാർ ബഹളം വെച്ചതോടെ കാട്ടാന സമീപത്തെ കാട്ടിലേക്ക് പോയി. വനപാലകരുടെ സംഘം തെന്മലയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പക്കൊപ്പം മറ്റൊര് കാട്ടാനയും ഈ മേഖലയിൽ ഉണ്ടായിരുന്നു. ഇതാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
January 24, 2024 4:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആകെയൊരു അനിമൽ പ്ലാനറ്റ് ! പലതരം മൃഗങ്ങൾ നാട്ടിൽ; ജീവിക്കാനാവാതെ ജനരോഷം ഇരമ്പുന്നു