തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ (Rahul Gandhi) ഭാരത് ജോഡോ യാത്രയിൽ (Bharat Jodo Yatra) പോക്കറ്റടി സംഘം . തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് കാൽനട യാത്രയിൽ കടന്നുകൂടിയത്. തിരുവനന്തപുരം സിറ്റി പോലീസാണ് സംഘത്തെ തിരിച്ചറിഞ്ഞത്.
സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നേമത്ത് നിന്നാണ് പോക്കറ്റടി സംഘം യാത്രയിൽ കടന്നു കൂടിയതെന്ന് പൊലീസ് പറയുന്നു.
ഓണം സമാപനഘോഷയാത്ര തുടങ്ങും മുന്‍പ് ഇവരെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ രണ്ടാം ദിനത്തിലെ പര്യടനത്തിലും ആവേശകരമായ സ്വീകരണം. രാവിലെ നേമത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. രക്തസാക്ഷി മണ്ഡപത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി.
നേമത്തു നിന്നാണ് രണ്ടാം ദിന പര്യടനം ആരംഭിച്ചത്. പാളയത്ത് രാഹുൽ ഗാന്ധി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
Also Read- 'ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപം രാഹുൽ ഗാന്ധി സന്ദർശിക്കാത്തത് അനാദരവ്': കെ സുരേന്ദ്രൻ
വഴിയിലുടനീളം കോൺഗ്രസ് പ്രവർത്തകരും പോഷക സംഘടനകളും യാത്രയെ സ്വീകരിച്ചു. അതിനിടെ യൂണിവേഴ്‌സിറ്റി കോളജിനു മുന്നിൽ രാഹുൽ ഗാന്ധിയുടെ ഫ്ലക്സ് തകർത്ത നിലയിൽ കാണപ്പെട്ടതും വിവാദമായി.
ഇതിനിടയിൽ സ്വാതന്ത്ര്യസേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംഘാടകരോട് മാപ്പ് പറഞ്ഞു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ മുന്നിലായിരുന്നു സംഭവം. ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് കടക്കുന്നതിനിടെയുണ്ടായ സംഭവം കോൺഗ്രസിന് കല്ലുകടിയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rahul gandhi