പമ്പ : ശബരിമല യുവതീ പ്രവേശന വിധിയും അതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും സാരമായി തന്നെ ബാധിച്ചിരിക്കുന്നത് സാധാരണക്കാരായ കച്ചവടക്കാരെയാണ്. മണ്ഡല-മകരവിളക്ക് സീസൺ മുന്നിൽ കണ്ട് പമ്പയിൽ കച്ചവട സ്ഥാപനങ്ങൾ ലേലത്തിന് എടുത്തവരൊക്കെ വൻ നഷ്ടത്തിലാണ്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തീർഥാടകരുടെ എണ്ണത്തിൽ കുറവു വന്നതിന് പുറമെ പൊലീസ് ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളുമാണ് കച്ചവടക്കാർക്ക് തിരിച്ചടിയായിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ച് നാല് നാൾ പിന്നിട്ടിട്ടും പതിനായിരം രൂപയുടെ പോലും കച്ചവടം നടന്നിട്ടില്ലെന്നാണ് 18 ലക്ഷം രൂപ മുടക്കി പമ്പയിൽ സ്റ്റാൾ ലേലത്തിൽ പിടിച്ച ഒരു കച്ചവടക്കാരൻ പറയുന്നത്. നാല്‍പ്പതോളം ജീവനക്കാരുടെ താമസം,ഭക്ഷണം എന്നിങ്ങനെ ലേലം പിടിച്ചയാളുകളുടെ നഷ്ടക്കണക്കുകൾ ഏറെയാണ്. പമ്പയിലൂടെ സന്നിധാനത്തേക്ക് പോകുന്നവരെ മറ്റൊരു വഴിയിലൂടെ തിരിച്ച് പമ്പയിലേക്ക് കടത്തിവിടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മറുവശത്ത് യുവതീപ്രവേശനത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങളേത്തുടര്‍ന്ന് ഏറിയപങ്കു കച്ചവടക്കാരും ലേലത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. പലവട്ടം ലേലം നടത്തിയെങ്കിലും പമ്പയിലെയും സന്നിധാനത്തെയും എരുമേലിയിലെയും ഭൂരിപക്ഷം കെട്ടിടങ്ങളും ലേലത്തില്‍ പോയിട്ടില്ല. ഇതുമൂലം ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.