News18 Malayalam
Updated: January 14, 2021, 10:12 PM IST
covid vaccination
കോവിഡ് വാക്സിനേഷനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. വാക്സിൻ നൽകുന്നതിന് ആവശ്യമായ 28880 ഡോസ് വാക്സിനാണ് ജില്ലയിൽ എത്തിയത്. കോഴിക്കോട് റീജിണൽ വാക്സിൻ സ്റ്റോറിൽ നിന്ന് ജില്ലാ വാക്സിൻ സ്റ്റോറിൽ എത്തിച്ച വാക്സിൻ എ ഡിഎം എൻ.എം.മെഹറലി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന, ഡിപിഎം ഡോ.എ. ഷിബുലാൽ, ആർ.സി.എച്ച് ഓഫീസർ ഡോ. രാജേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. മുഹമ്മദ് ഇസ്മയിൽ ജില്ലാ മാസ് മീഡിയ ഓഫീസർ പി.രാജു എന്നിവർ ഏറ്റുവാങ്ങി.
ജില്ലയിൽ 23880 ആരോഗ്യപ്രവർത്തകരാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്തവരിൽ നിന്ന് 13000 പേർക്ക് രണ്ട് ഡോസ് വീതം നൽകാനുള്ള വാക്സിനാണ് എത്തിയിട്ടുള്ളത്. ജില്ലയിൽ ഒൻപതു സ്ഥലങ്ങളിലായാണ് ജനുവരി16 ന് വാക്സിനേഷൻ നൽകി തുടങ്ങുന്നത്. മഞ്ചേരി മെഡിക്കൽ കോളേജ്, താലൂക്ക് ആശുപത്രി മലപ്പുറം, താലൂക്ക് ആശുപത്രി കൊണ്ടോട്ടി, താലൂക്ക് ആശുപത്രി പൊന്നാനി, ജില്ലാ ആശുപത്രി നിലമ്പൂർ, ജില്ലാ ആശുപത്രി തിരൂർ, സാമൂഹിക ആരോഗ്യ കേന്ദ്രം നെടുവ, ജില്ലാ ആയുർവേദ ആശുപത്രി വളവന്നൂർ, കിംസ് അൽഷിഫ ആശുപത്രി പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വെച്ചാണ് വാക്സിൻ നൽകുന്നത്.
Also Read
Covid Vaccine in Kerala | കോവിഡ് വാക്സിൻ: അറിയാൻ 15 കാര്യങ്ങൾ
വാക്സിൻ നൽകുന്നതിന് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം പൂർത്തീകരിച്ചതായി ഡിഎംഒ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രത്തിൽ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷൻ ഓഫീസർമാരുമടക്കം അഞ്ച് ജീവനക്കാരായിരിക്കും ഉണ്ടായിരിക്കുക. വാക്സിൻ നൽകുന്നതിന് ആവശ്യമായ 50400 0.5ml എ ഡി സിറിഞ്ചുകളും വാക്സിനോടൊപ്പം എത്തിച്ചിട്ടുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക.
രജിസ്റ്റർ ചെയ്ത ബാക്കി ആരോഗ്യ പ്രവർത്തകർക്ക് നൽകാനുള്ള വാക്സിൻ അടുത്ത ദിവസം തന്നെ ജില്ലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് എസ്എംഎസ് മുഖേന എവിടെ ഏത് സമയത്ത് എത്തി വാക്സിൻ സീകരിക്കണം എന്ന അറിയിപ്പ് ലഭിക്കും. അതനുസരിച്ച് പോയി വാക്സിൻ എടുക്കാവുന്നതാണ്.
Published by:
user_49
First published:
January 14, 2021, 10:06 PM IST