'പിണറായി അനുകരിക്കുന്നത് മോദിയെ; ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയും'; പ്രധാനമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ശക്തമായ സാക്ഷിമൊഴികളുണ്ടയിട്ടും സ്വര്‍ണ്ണക്കടത്ത് കേസും ഡോളര്‍ക്കടത്ത് കേസുമൊക്കെ ഫ്രീസറില്‍ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു .
തിരുവനന്തപുരം: എൽ.ഡി.എഫും യു.ഡി.എഫും ലയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് ഡീലുണ്ടാക്കിയ സാഹചര്യത്തില്‍ ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീലിനെക്കുറിച്ച് തുറന്നു പറഞ്ഞത് ആര്‍എസ്എസ് നേതാവായ ബാലശങ്കറാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി അതിനെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും മോദിയെയും എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്കും ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ശബരിമല ഭക്തരെ ഓർത്ത് കണ്ണീരോഴുക്കുന്നത് ജനത്തെ കബളിപ്പാക്കാനാണ്. മുന്‍പ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാനമന്ത്രി ഓര്‍ക്കുന്നുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു.
ശക്തമായ സാക്ഷിമൊഴികളുണ്ടയിട്ടും സ്വര്‍ണ്ണക്കടത്ത് കേസും ഡോളര്‍ക്കടത്ത് കേസുമൊക്കെ ഫ്രീസറില്‍ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു . കേരളത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നത് ഫലിതമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
'എല്‍ഡിഎഫും യുഡിഎഫും ലയിക്കട്ടെ; കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പേരിടാം': നരേന്ദ്ര മോദി
തിരുവനന്തപുരം: കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഇടത്- വലത് മുന്നണികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍.ഡിഎഫും യു.ഡി.എഫും ഇരട്ടകളെപ്പോലെയാണ്. ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമ രാഷ്ട്രീയത്തിലും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ അവർ ഇരട്ട സഹോദരങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും അവർ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള ഇവർ രണ്ടായി നില്‍ക്കേണ്ടവരല്ല. അവർ ലയിച്ചുണ്ടാകുന്ന പാർട്ടിക്ക് 'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി' എന്ന് പേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്മനാഭസ്വാമി, ആറ്റുകാൽ, വെള്ളായണി, ആഴിമല അടക്കമുള്ള ക്ഷേത്രങ്ങളെക്കുറിച്ച് പരാമർശിച്ചും, അയ്യങ്കാളിയെയും ചട്ടമ്പിസ്വാമികളെയും രാജാ രവിവർമയെയും സ്വാതി തിരുനാളിനെയും മാർത്താണ്ഡവർമയെയും അനുസ്മരിച്ചുമാണ് മോദി പ്രസംഗം തുടങ്ങിയത്.
advertisement
എന്‍റെ ഇന്നത്തെ ആദ്യറാലി മധുരയിലായിരുന്നു. പിന്നീട് അയ്യപ്പന്‍റെ നാട്ടിലെത്തി. അതിന് ശേഷം തമിഴ്നാട്ടിലെ കടലോര ഗ്രാമങ്ങളിലെത്തി. പിന്നീട് തിരുവനന്തപുരത്തും. തിരുവനന്തപുരത്തായിരുന്നു ബിജെപി ആദ്യമായി നിയമസഭയിൽ അക്കൗണ്ട് തുടങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലും വലിയ എൻഡിഎ അനുകൂലതരംഗമുണ്ടെന്ന് മോദി പറഞ്ഞു.
യു.ഡി.എഫിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കഴിവോ, താല്പര്യമോ ഇല്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇക്കാര്യത്തിൽ എൻ.ഡി.എയ്ക്ക് ജനപിന്തുണയുണ്ട്. എൻഡിഎ പിന്തുണ കൂടുന്നത് യുവാക്കളിൽ നിന്നും സ്ത്രീകളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നുമാണ്. യുഡിഎഫും എൽഡിഎഫും നേതൃത്വം വളരെ മോശമാണ്. ഇവിടത്തെ എംഎൽഎയാണ് ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്താൻ മുന്നിൽ നിന്നത്.
advertisement
കഠിനാധ്വാനിയായ ഏത് വ്യക്തിയേയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ബലിയാടാക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു. എ -ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നമ്പി നാരായണല്‍ എന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്ര ജിവിതം അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നം എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തിന്റെ പുതിയ മാതൃക കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2021 10:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി അനുകരിക്കുന്നത് മോദിയെ; ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയും'; പ്രധാനമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല


