കെഎസ്ഇബി ക്ക് തിരിച്ചടി; ചാർജ് വർദ്ധനവിനായി സമർപ്പിച്ച കണക്ക് റെഗുലേറ്ററി കമീഷൻ തള്ളി
- Published by:Naseeba TC
- news18-malayalam
Last Updated:
ചിലവിനത്തിൽ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷൻ വെട്ടിക്കുറച്ചത്.
തിരുവനന്തപുരം: വൈദ്യുതി ചാർജ്ജ് വർധനവിനായി കെഎസ്ഇബി സമർപ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. 13,865 കോടി രൂപ ആകെ ചെലവ് വന്ന 2017-18 സാമ്പത്തിക വർഷത്തെ കണക്കാണ് വൈദ്യുതിബോർഡ് റെഗുലേറ്ററി കമ്മീഷനിൽ സമർപ്പിച്ചത്.
എന്നാൽ ഇതിൽ ചിലവിനത്തിൽ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷൻ വെട്ടിക്കുറച്ചത്. സി എ ജി അംഗീകരിച്ച 2017-18 സാമ്പത്തിക വർഷത്തെ കണക്കാണ് ബോർഡ് കമ്മീഷന് നൽകിയത്. 1,331 കോടി കെ എസ് ഇ ബി ക്ക് റവന്യൂ ഗ്യാപ് ഉണ്ടായെന്നും ഈ തുക ഈടാക്കുന്നതിനായി വൈദ്യുതി ചാർജിൽ വർദ്ധനവ് വരുത്തണമെന്നും ആയിരുന്നു കെഎസ്ഇബിയുടെ ആവശ്യം. എന്നാൽ ചിലവിനത്തിൽ ഉണ്ടായി എന്ന് വൈദ്യുതി ബോർഡ് അവകാശപ്പെടുന്ന തുക കമ്മീഷൻ വെട്ടിക്കുറച്ചതോടെ റവന്യൂ ഗ്യാപ്പ് 84 കോടിയായി കുറഞ്ഞു.
advertisement
കമ്മീഷൻ കണ്ടെത്തിയത്
2017-18 സാമ്പത്തികവർഷം വിവിധ ഇനങ്ങളിലായി 12,533 കോടി വരവ് ഉണ്ടായി എന്നതാണ് കെഎസ്ഇബിയുടെ കണക്ക്. എന്നാൽ എന്നാൽ ശമ്പളയിനത്തിൽ അടക്കം ചിലവഴിച്ചു എന്നു പറയുന്ന തുകയാണ് പൂർണമായി റഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാത്തത്. വൈദ്യുതി വാങ്ങിയ ഇനത്തിൽ 7,398 കോടി ചെലവ് വന്നുവെന്ന് കെഎസ്ഇബി കണക്ക് പറയുമ്പോൾ 7,348 മാത്രമാണ് കമ്മീഷൻ അംഗീകരിച്ചത്. ശമ്പള ഇനത്തിൽ ചിലവഴിച്ചുവെന്നു കെ എസ് ഇ ബി അവകാശപ്പെട്ട കണക്കിൽ 232 കോടി കമ്മീഷൻ വെട്ടിക്കുറച്ചു. പലിശ ഇനത്തിൽ 561 കോടിയും പെൻഷൻ ഫണ്ട് ചിലവഴിച്ച ഇനത്തിൽ 331 കോടിയും, തേയ്മാന ചിലവുകളുടെ ഇനത്തിൽ 183 കോടിയുമാണ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വെട്ടിക്കുറച്ചത്.
advertisement
കെഎസ്ഇബിയെ എങ്ങനെ ബാധിക്കും
മുൻകാലങ്ങളിലും കെഎസ്ഇബി സമർപ്പിക്കുന്ന കണക്കുകൾ അതേപടി റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാറില്ല. പക്ഷേ ഇത്ര വലിയ തുക വെട്ടി കുറയ്ക്കുന്നത് സമീപകാലത്ത് ഇത് ആദ്യമാണ്. കെഎസ്ഇബിക്ക് ദീർഘകാല അടിസ്ഥാനത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് കമ്മീഷൻ നടപടി. വൈദ്യുതി ബോർഡ് ചിലവഴിച്ച 1237 കോടി കമ്മീഷൻ അംഗീകരിക്കാതെ വരുന്നതോടെ ബോർഡിൻറെ മൊത്തം ബാധ്യത കണക്കിൽ ഈ തുക കൂടി ഉൾപ്പെടും. ഭാവിയിൽ വായ്പയെടുക്കുന്നതിനടക്കം ഇത് പ്രതിസന്ധി ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് ഇരട്ടി പ്രഹരമാകുന്നതാണ് ഈ നടപടി.
advertisement
You may also like:EXCLUSIVE | കേരളത്തിൽ തുടർഭരണം ആദ്യമെന്ന സിപിഎം അവകാശവാദം തള്ളി CPI സംസ്ഥാന കൗൺസിൽ അംഗം
വൈദ്യുതി നിരക്ക് വർദ്ധനവിനെ സ്വാധീനിക്കും
കാലാകാലങ്ങളിൽ കെഎസ്ഇബി സമർപ്പിക്കുന്ന വരുമാനനഷ്ട കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാൻ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുക. വരുമാനത്തേക്കാൾ അധികം ചിലവഴിച്ചതുക, വൈദ്യുതി നിരക്ക് വർദ്ധന വിലൂടെ ഈടാക്കാനാണ് കെഎസ്ഇബി ശ്രമിക്കുക. കെഎസ്ഇബിയുടെ അപേക്ഷ പരിഗണിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയ ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
advertisement
കെഎസ്ഇബി അവകാശപ്പെട്ട റവന്യൂ ഗ്യാപ്പ് കമ്മീഷൻ കണക്കിൽ വെട്ടികുറക്കപെട്ടതോടെ പ്രതീക്ഷിച്ച നിരക്കിൽ വൈദ്യുതി വർദ്ധനവ് ഉണ്ടാകില്ല. ഫലത്തിൽ തൽക്കാലത്തേക്കെങ്കിലും റെഗുലേറ്ററി കമ്മീഷൻ ഇടപെടൽ പൊതുജനങ്ങൾക്ക് നേട്ടമായി വരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 29, 2021 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ഇബി ക്ക് തിരിച്ചടി; ചാർജ് വർദ്ധനവിനായി സമർപ്പിച്ച കണക്ക് റെഗുലേറ്ററി കമീഷൻ തള്ളി










