പമ്പ: തുലാമാസ പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ചിന് അയ്യപ്പക്ഷേത്ര നട തുറക്കും. ഇതിനായി ഉള്ള എല്ലാ ക്രമീകരങ്ങളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കുന്നത്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 48 മണിക്കൂറിനകം ലഭിച്ച സര്‍ട്ടിഫിക്കറ്റുമായാണ് എത്തേണ്ടത്.
നാളെ 250 പേര്‍ക്കാണ് ദര്‍ശനത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കാണ് പ്രവേശനം ലഭിക്കുക. എസ്.പിയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ
ശബരിമലയില്‍ ഇതിനോടകം വിന്യസിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
നാളെ മറ്റ് പ്രത്യേക പൂജകള്‍ ഒന്നും തന്നെയില്ല. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. പിന്നീട് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകള്‍ തുറന്ന് ദീപം തെളിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി തെളിയിക്കും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിവ് പൂജകള്‍ക്ക് പുറമെ ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഉണ്ടാകും. ശനിയാഴ്ച രാവിലെ നട തുറക്കും.
തുടര്‍ന്ന് തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനായി നവംബര്‍ 15ന് വൈകുന്നേരം 5 മണിക്ക് തിരുനട വീണ്ടും തുറക്കും. ഡിസംബര്‍ 26ന് ആണ് മണ്ഡല പൂജ.
മകരവിളക്ക് 2021 ജനുവരി 14നാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.