ഇനി 'ഉച്ചക്കഞ്ഞി'യില്ല, 'കഞ്ഞിടീച്ചറു'മില്ല
Last Updated:
തിരുവനന്തപുരം: സ്കൂളുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 'ഉച്ചക്കഞ്ഞി'യെ പടികടത്തി വിദ്യാഭ്യാസ വകുപ്പ്. ഉച്ചക്കഞ്ഞി എന്ന വാക്ക് സ്കൂളുകളിലോ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം മുതൽ ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയം വരെയുള്ള സ്ഥാപനങ്ങളിലോ ഉപയോഗിക്കുന്നത് വിലത്തിക്കൊണ്ടാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഉച്ചഭക്ഷണ നടത്തിപ്പിൽ സ്കൂൾ പ്രഥമാധ്യാപകനെ സഹായിക്കുന്ന അധ്യാപകനെയോ അധ്യാപകയെയോ 'കഞ്ഞി ടീച്ചർ' എന്ന് പൊതുവെ വിളിക്കുന്ന രീതിയുണ്ട്. ഇതും അവസാനിപ്പിക്കണം. ഇത്തരം പദപ്രയോഗങ്ങൾ ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസ്സിനെയും അന്തഃസത്തയെയും അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.പി.ഐയുടെ നടപടി.
കഞ്ഞിയും പയറും സമ്പ്രദായം മാറ്റി ചോറും കറികളും അടങ്ങുന്ന ഉച്ചഭക്ഷണം നൽകി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഔദ്യോഗിക രേഖകളിൽ ഉച്ചഭക്ഷണത്തിന് പകരം ഉച്ചക്കഞ്ഞി, കഞ്ഞി എന്നീ പദപ്രയോഗങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. കഞ്ഞിപ്പുര എന്ന പദപ്രയോഗവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡി.പി.ഐ. ഉത്തരവിറക്കിയത്. ഉച്ചക്കഞ്ഞി പ്രയോഗം ഒഴിവാക്കുന്നത് സംബന്ധിച്ച് പി.ടി.എകൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കും ബോധവൽക്കരണം നടത്താനും നിർദേശിച്ചിട്ടുണ്ട്.
advertisement
കുട്ടികളുടെ വിശപ്പകറ്റുക, ഹാജർനില വർധിപ്പിക്കുക, കൊഴിഞ്ഞുപോക്ക് തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1984 ഡിസംബർ ഒന്നിന് മുൻനിർത്തിയാണ് ഉച്ചക്കഞ്ഞി പദ്ധതി ആരംഭിച്ചത്. എന്നാൽ ഇതിന് മുൻപേ 1961 മുതൽ 1985വരെ കെയർ എന്ന ഏജൻസിയുടെ സഹായത്തോടെ സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതി സംസ്ഥാനത്തെ പലഭാഗങ്ങളിലും നിലനിന്നിരുന്നു.
ഉച്ചഭക്ഷണ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചതുമുതൽ സംസ്ഥാനത്ത് ഏറെക്കാലം കഞ്ഞിയും പയറുമായിരുന്നു ഉച്ചഭക്ഷണമായി കുട്ടികൾക്ക് നൽകി വന്നിരുന്നത്. എന്നാൽ 2006ഓടെ കഞ്ഞിക്കും പയറിനും പകരം ചോറും കറികളും നൽകി തുടങ്ങി. ഇപ്പോൾ ചോറിനൊപ്പം രണ്ട് കറിയും രണ്ട് വിഭവങ്ങളും നൽകുന്നുണ്ട്. മത്സ്യവും മാംസാഹാരവും ചില ദിവസങ്ങളിൽ നൽകുന്ന സ്കൂളുകളുമുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2018 4:18 PM IST