തിരുവനന്തപുരം: ലൈഫ്മിഷന്‍ വടക്കാഞ്ചേരി പദ്ധതി തട്ടിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് സന്തോഷിക്കാനായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.ബി.ഐ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ മുഖ്യ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്. അത് വഴി സി.ബി.ഐയെ ഓടിക്കാമെന്ന സര്‍ക്കാരിന്റെ മോഹം നടക്കാതെ പോയെന്നും ചെന്നിത്തല പറഞ്ഞു.
കേസ് സി.ബി.ഐയ്ക്ക് തുടര്‍ന്നും അന്വേഷിക്കാം. പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കാതലായ കാര്യത്തിലും കോടതിക്ക് എതിരഭിപ്രായമില്ല. എന്നാല്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ സാങ്കേതികമായ കാരണങ്ങളാല്‍ രണ്ടു മാസത്തേക്ക് വിലക്കി എന്നേയുള്ളൂ. പാവങ്ങളുടെ പേരില്‍ നടത്തിയ ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷൻ ഇടപാടിൽ സിബിഐയുടെ എഫ്.ഐ.ആര്‍ റദ്ദാക്കാത്തത് സ്വാഗതാർഹമെന്ന് അനില്‍ അക്കര എം.എല്‍.എയും പ്രതികരിച്ചു. തന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തെന്നത് ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിന് എതിരായ സി.ബി.ഐ അന്വേഷണം രണ്ടു മാസത്തേക്കു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം, യുണിടാക്കിന് എതിരായ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ലൈഫ് മിഷനും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളിലാണു ഹൈക്കോടതി വിധി. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ബാധകമെന്നു സ്ഥാപിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil akkara, Cbi, CBI in Life mission, FIR, Kerala, Kerala government, Legal action, Life mission case, Life mission CEO, Ramesh chennithala