സുധ മരിച്ചത് നിപ ബാധിച്ചെന്ന് കുടുംബം; ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിൽ
Last Updated:
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഗവേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. പനി ബാധിച്ച് മരിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗം അറ്റൻഡർ വി.സുധയ്ക്കും നിപ ബാധയായിരുന്നുവെന്ന് ഭർത്താവ് വിനോദ് കുമാർ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പേരാമ്പ്രയിൽ നിപ ബാധിച്ച സബിത്തിനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സുധ പരിചരിച്ചിരുന്നു. സ്കാൻ ചെയ്യുന്നതിനിടെ സബിത്ത് ഛർദ്ദിക്കുകയും, ഇതിന്‍റെ അവശിഷ്ടങ്ങൾ സുധയുടെ ശരീരത്തിൽ വീണെന്നും വിനോദ് കുമാർ പറയുന്നു. ഇതിന് തൊട്ടടുത്ത ദിവസമായ മെയ് 18നാണ് സുധയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിന് പിറ്റേദിവസം സുധയുടെ മരണം സംഭവിച്ചു. ഇതിനിടയിൽ ഇവരുടെ രക്തം വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ കഴിഞ്ഞില്ല. ഇതോടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിച്ചില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഗവേഷണ റിപ്പോർട്ടിൽ സുധ നിപ ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പേരാമ്പ്രയിലെ സിസ്റ്റർ ലിനി മരിക്കുന്നതിനും മുമ്പാണ് സുധ മരണത്തിന് കീഴടങ്ങിയത്.
നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോടെയാണ് സുധ മരിക്കുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പോ മെഡിക്കൽ കോളേജിലെ ഡോക്ടർമാരോ തയ്യാറായിരുന്നില്ല. മെഡിക്കൽ കോളേജിലെ മറ്റൊരു ഡോക്ടറെ സുധയുടെ ചികിത്സാരേഖകൾ കാണിച്ചപ്പോൾ നിപയാകാമെന്നാണ് പറഞ്ഞത്. എന്നാൽ നിപ യൂണിറ്റിലെ ഡോക്ടർമാർ ഇതുസംബന്ധിച്ച് കൃത്യമായ ഒരു മറുപടി നൽകിയില്ലെന്നും വിനോദ് കുമാർ പറയുന്നു. സുധയുടെ രക്തം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.
advertisement
ഇക്കാരണം കൊണ്ട് നിപ ലക്ഷണങ്ങളോടെ മരിച്ചവരുടെ പട്ടികയിൽ മാത്രാമണ് സുധയെ ഉൾപ്പെടുത്തിയത്. നിപ ബാധിച്ച് മരിച്ചവരുടെ കണക്കിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതുകൊണ്ടുതന്നെ സർക്കാരിൽനിന്ന് അർഹമായ സാഹയങ്ങളോ ആനുകൂല്യങ്ങളോ കുടുംബത്തിന് ലഭിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഗവേഷണ റിപ്പോർട്ടിൽ നിപ ബാധിച്ചാണ് സുധ മരിച്ചതെന്ന് വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ കൂടി അംഗമായ സംഘത്തിന്‍റെ പഠനറിപ്പോർട്ടാണ് വിവിധ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ പഠന റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 24 പേർക്ക് നിപ ബാധിക്കുകയും 21 പേർ മരണപ്പെടുകയും ചെയ്തതായാണ് പറയുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്‍റെ കണക്ക് അനുസരിച്ച് 17 പേർ മാത്രമാണ് നിപ ബാധിച്ച് മരിച്ചത്. പുതിയ റിപ്പോർട്ട് വിവാദമായതോടെ അതിനെ തള്ളിപ്പറഞ്ഞ് ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 9:01 PM IST


