100 ദിവസത്തിൽ ആത്മഹത്യ ചെയ്തത് 66 കുട്ടികൾ ! ഉത്തരം തേടി സർക്കാർ
- Published by:user_49
- news18-malayalam
Last Updated:
മാര്‍ച്ച് 25ന് ശേഷമുള്ള കണക്കിൽ 18 വയസില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്
കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വര്‍ധിച്ചുവരുന്നത് അതീവ ഗുരുതരമായ സാമൂഹ്യ പ്രശ്‌നമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് പഠിക്കാന്‍ അഗ്നിരക്ഷാ സേനാ മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ 'ചിരി' എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ വഴി ഫോണ്‍ വഴി കൗണ്‍സിലിങ് നല്‍കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് ഒരുപാട് ആത്മഹത്യകളുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണങ്ങള്‍ വീട്ടില്‍ തന്നെ കഴിയുന്ന കുട്ടിയുടെ നേരെയുള്ള ഇടപെടലാണ്. അമ്മ, അച്ഛന്‍, കുട്ടിക്ക് വേണ്ടപ്പെട്ടവര്‍ എന്നിവര്‍ കുട്ടിയുടെ നന്മ ആഗ്രഹിച്ചാണ് ഇടപെടുന്നത്. പക്ഷേ കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് ഇടപഴകാന്‍ ശ്രമിക്കണം. തിരുത്തുന്നതിന് വേണ്ടി ഇടപെടുന്നത് കുട്ടിയുടെ മനസിനെ വല്ലാതെ മുറിവേല്‍പ്പിച്ചുകൊണ്ട് വേണ്ട. അത് പൊതുവില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.
advertisement
കുട്ടിയുടെ നന്മ ലക്ഷ്യമിട്ടാണ് ഇടപെടുന്നതെങ്കിലും കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടച്ചിടുന്നതോടെ കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. ഇത് മാനസിക സമ്മര്‍ദ്ദം മുറുകാന്‍ കാരണമാകും. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധ മുതിര്‍ന്നവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മുതിര്‍ന്നവരെ കൈകാര്യം ചെയ്യുന്നതുപോലെ ആകരുത് കുട്ടികളെ കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
മാര്‍ച്ച് 25ന് ശേഷമുള്ള കണക്കെടുത്തപ്പോള്‍ 18 വയസില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യചെയ്തത്. കൊല്ലം ജില്ലയിൽ അഞ്ചാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് ആത്മഹത്യ ചെയ്തത്. മലപ്പുറത്ത് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ട് പേർ ആത്മഹത്യ ചെയ്തു. ഒരാൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്ത വിഷമത്തിലാണെങ്കിൽ മറ്റൊരാളുടെ കാരണം ഇപ്പോഴും വ്യക്തമല്ല.
advertisement
Also Read: Other Side of Online Class: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി
കഴക്കൂട്ടം സൈനിക സ്കൂളിലെ കുട്ടിയുടെ ആത്മഹത്യ പീഡനം മൂലമെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. പരീക്ഷക്ക് കോപ്പിയടിച്ചതിന് വഴക്കുപറഞ്ഞ കാരണത്തിലാണ് കോട്ടയം സ്വദേശിന് മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ആലപ്പുഴയിലും കണ്ണൂരും സമാനമായ കുട്ടികളുടെ ആത്മഹത്യ നടന്നു. തുടരെ നടന്ന ഈ ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 09, 2020 9:50 PM IST