ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും താക്കീത് നല്കി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. തന്റെ മനസാക്ഷിക്ക് മുന്നില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ല. ആദ്യം ഷാജ് കിരണ്‍ എന്നൊരു അവതാരം വന്നപ്പോള്‍ ഗൂഢാലോചനയെന്ന് പറഞ്ഞ് പിസി ജോര്‍ജിനൊപ്പം കേസ് എടുത്തു. ഇപ്പോള്‍ വിജേഷ് പിള്ള വന്നതിന് പിന്നാലെ കണ്ണൂരില്‍ കേസ് എടുത്തു. ഇതിന്റെ പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസ് എടുത്താലും കേസിന്റെ അവസാനം കാണാതെ താന്‍ അടങ്ങില്ല. തന്റെ മരണം വരെ പോരാട്ടം തുടരുമെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിത്.സത്യം പുറത്ത് കൊണ്ട് വരുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹം പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്റെ അച്ഛനോ, അമ്മാവനോ അല്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി. വിജേഷ് പിള്ള തന്നോട് പറഞ്ഞത് ഏതെങ്കിലും ഒരു കേസില്‍ അകത്താക്കുമെന്നാണ്. ഇപ്പോള്‍ സംഭവിച്ചതും അതാണെന്ന് സ്വപ്ന പറഞ്ഞു.
അതേസമയം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് സ്വപ്നാ സുരേഷ് പ്രതികരിച്ചു. ‘എനിക്ക് ഗോവിന്ദനെ അറിയില്ല. എന്തിനാണ് എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്നും അറിയില്ല. നോട്ടീസ് കിട്ടുമ്പോള്‍ എന്റെ അഭിഭാഷകന് മറുപടി നല്‍കും. ഒരു കോടി രൂപ അല്ലെങ്കില്‍ മാപ്പുപറയണമെന്നാണ് പറഞ്ഞത്. മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്’ എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.