'സമുദായത്തിന് നേരെ ആക്രമണം നടക്കുന്നത് വിശ്വാസികൾ നിസ്കരിക്കാത്തതുകൊണ്ട്'; വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി SYS സംസ്ഥാന സെക്രട്ടറി
- Published by:Naseeba TC
- news18-malayalam
Last Updated:
ശത്രുവിന്റെ വലിപ്പം പറഞ്ഞ് പേടിപ്പിക്കുന്നതിന് പകരം വിശ്വാസം ഊതിക്കാച്ചി ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കണമെന്നാണ് താന്‍ പറഞ്ഞത്.
കോഴിക്കോട്: സമുദായത്തിന് നേരെ പലയിടങ്ങളിലും ആക്രമണം നടക്കുന്നത് വിശ്വാസികള്‍ നിസ്‌കരിക്കാത്തതുകൊണ്ടാണെന്ന് പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. ശത്രുവിന്റെ വലിപ്പം പറഞ്ഞ് പേടിപ്പിക്കുന്നതിന് പകരം വിശ്വാസം ഊതിക്കാച്ചി ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കണമെന്നാണ് താന്‍ പറഞ്ഞത്. പ്രവാചകരും പ്രബോധകരും ഇതാണ് പഠിപ്പിച്ചത്. അല്ലാതെ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട ഭീഷണിയെ വില കുറച്ചു കാണുകയല്ല ചെയ്തതെന്ന് ഹക്കീം അസ്ഹരി ഫേസ്ബുക്കില്‍ കുറിച്ചു.
ഭീഷണിയെ രാഷ്ട്രീയമായും ബൗദ്ധികമായും പ്രതിരോധിക്കേണ്ടതില്ലെന്നും ഇതിന് അര്‍ത്ഥമില്ല. തുടര്‍ ഭരണം വേണമെന്നും മുസ്ലിം ലീഗ് സമുദായത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും പരസ്യ നിലപാടെടുത്തതിന് പിന്നാലെയാണ് ഹക്കീം അസ്ഹരിയുടെ നേരത്തെയുള്ള പ്രസംഗം സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായത്. റോഹിങ്ക്യയിലും ഗുജറാത്തുള്‍പ്പെടെയുള്ള സ്ഥലങ്ങളിലും മുസ്ലിംകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായിട്ടും ആര്‍ക്കും തടയാന്‍ കഴിയാത്തത് എന്താണെന്നായിരുന്നു ചോദ്യം.
ആക്രമണങ്ങളെക്കുറിച്ച് പ്രചരിക്കുന്ന എല്ലാ ചിത്രങ്ങളും ശരിയല്ലെന്നും നിസ്‌കരിക്കാത്തവര്‍ക്ക് ക്രൂരരായ ഭരണാധികാരിയിലൂടെ ദൈവം നല്‍കുന്ന ശിക്ഷയാണിതെന്നുമായിരുന്നു അസ്ഹരിയുടെ പ്രസംഗം. പ്രസംഗം വിവാദമായതോടെയാണ് അസ്ഹരി വിശദീകരണവുമായി എത്തിയത്.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലായിരുന്നു. മര്‍കസിന്റെ നേതൃത്വത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ അവശ ജനവിഭാഗങ്ങളെ വൈജ്ഞാനിക സാമൂഹിക മുന്നേറ്റങ്ങളിലേക്കു കൊണ്ടുവരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട പ്രധാനമായ മീറ്റിങ്ങുകളിലായിരുന്നു. കോഴിക്കോട് തിരിച്ചെത്തിയപ്പോഴാണ്, മാസങ്ങള്‍ക്കു മുമ്പ് കുറച്ചു മതവിദ്യാര്ഥികളുമായി നടത്തിയ ഒരു സംഭാഷണ ശകലം തെറ്റിദ്ധരിപ്പിക്കപ്പെടും വിധം ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചു കണ്ടത്.
Also Read-തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ വിലക്കി; 1240 ഓളം ക്ഷേത്രങ്ങളിൽ ബാധകം
advertisement
ഓരോ സമൂഹത്തോടും സംസാരിക്കുമ്പോള്‍, അവരുടെ സാഹചര്യം, പ്രായം, അവരിലൂടെ സമൂഹം പ്രതീക്ഷിക്കുന്നത് എന്നിവയെല്ലാം മാനദണ്ഡമാക്കിയായിരിക്കുമല്ലോ മറുപടി നല്‍കുക. അത് മറ്റൊരു കോണ്ടെസ്റ്റില്‍ വായിക്കുന്നവര്‍ക്ക് , അവിടെ ഉദ്ദേശിക്കപ്പെട്ട ബോധന രീതി മനസ്സിലാക്കണമെന്നില്ല. വിദ്യാര്‍ത്ഥികളുമായി സംവദിച്ചപ്പോള്‍ അവരെ പഠനത്തിലും, ഇസ്ലാമിന്റെ വൈജ്ഞാനിക വ്യവഹാരങ്ങളിലും ഊന്നി നിറുത്തുകയെന്നത് മാത്രമാണ് ആ മറുപടി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.
മുസ്ലിം മതമീമാംസയും ചരിത്രവും പഠിക്കുന്ന ആളുകള്‍ക്ക് അറിയാം, മൗലിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നത് പ്രകാരം വിശ്വാസികള്‍ എല്ലാ കാലത്തും എല്ലാ സമയത്തും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കുകയും ചെയ്യും. പരീക്ഷണങ്ങളെ പേടിച്ചു, ശത്രുക്കളുടെ എണ്ണത്തെയും വണ്ണത്തെയും അക്രമ സംഭവങ്ങളെയും പര്‍വ്വതീകരിച്ചു പേടിപ്പെടുത്തുന്നതിനു പകരം വിശ്വാസം ഊതിക്കാച്ചിയെടുത്തു നാഥന് മുന്നില്‍ സ്വയം സമര്‍പ്പണം ചെയ്യുന്ന ശൈലിയാണ് ഈ രംഗത്ത് പ്രവാചകരും പ്രബോധകരും എന്നും വിശ്വാസികളെ പഠിപ്പിച്ചിട്ടുള്ള മാര്‍ഗ്ഗം. എന്നാല്‍ മുസ്ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ ഇതര്‍ഥമാക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2021 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമുദായത്തിന് നേരെ ആക്രമണം നടക്കുന്നത് വിശ്വാസികൾ നിസ്കരിക്കാത്തതുകൊണ്ട്'; വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി SYS സംസ്ഥാന സെക്രട്ടറി