ഭക്തിയുടെ പേരിൽ വിവേചനം അരുതെന്ന് സുപ്രീം കോടതി
Last Updated:
ന്യൂഡൽഹി: ഭക്തിയുടെ പേരിൽ വിവേചനം അരുതെന്ന് വ്യക്തമാക്കിയാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് സുപ്രീം കോടതി പ്രവേശനം അനുവദിച്ചത്. പുരുഷന്റെ ബ്രഹ്‌മചര്യത്തിന്റെ ഭാരം സ്ത്രീകളുടെ ചുമലിൽ അടിച്ചേല്പികരുത്. എന്നാൽ വിശ്വാസികളുടെ മനസിൽ ആഴത്തിൽ വേരോടിയ മതവിശ്വാസങ്ങളിൽ കോടതി ഇടപെടുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭൂരിപക്ഷ വിധിയോട് വിയോജിച്ചു ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞു.
ഒരു ഭാഗത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുന്ന രാജ്യത്താണ് മറുവശത്ത് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന ആമുഖത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എഎം ഖാൻവിൽക്കർ എന്നിവരുടെ വിധിന്യായം. സ്ത്രീ ഒരു തരത്തിലും പുരുഷനേക്കാൾ താഴെയല്ല. ഒരു ദൈവവുമായുള്ള ബന്ധത്തെ ശാരീരികമോ ജൈവശാസ്ത്രപരമോ ആയ ഘടകങ്ങൾ വച്ചല്ല നിർവചിക്കേണ്ടത്.
ദൈവവുമായി വിശ്വാസികൾക്കുള്ള ബന്ധം ഏതെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിൽ അല്ല. മതത്തിന്റെ യഥാർത്ഥ സത്തയ്ക്ക് വിരുദ്ധമാണ് ഇത്. പ്രത്യേക മതവിഭാഗമായി അയ്യപ്പ ഭക്തരെ കണക്കാക്കാൻ ആകില്ലെന്നും വിധിന്യായത്തിൽ പറയുന്നു.
advertisement
നൂറ്റാണ്ടുകളായി സമൂഹത്തിന്റെ ഇരുണ്ട നിഴലിൽ കിടക്കുന്ന ഇത്തരം ആചാരങ്ങളെ മോചിപ്പിക്കേണ്ടത് ഇന്നിന്റെയും നാളെയുടെയും ആവശ്യമെന്ന് അനുബന്ധ വിധിയിൽ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. സ്ത്രീകൾക്ക് അത്രയും ദുഷ്കരമായ പാതകളിലൂടെ തീർത്ഥാടനം നടത്താൻ ആകില്ലെന്ന വാദം പുരുഷ മേധാവിത്തത്തിന്റെ കാഴ്ചപ്പാട്. സ്ത്രീകൾ വന്നു കഴിഞ്ഞാൽ ബ്രഹാമചര്യ സ്വഭാവത്തെ ബാധിക്കുമെന്ന് പറയുന്നത് നിലനിൽക്കില്ല. പുരുഷന്റെ ബ്രഹാമചര്യ സ്വഭാവത്തിന്റെ ഭാരം സ്ത്രീകളുടെ ചുമലിൽ ഇടരുതെന്നും കോടതി വിധിയിൽ പറയുന്നു.
advertisement
41 ദിവസത്തെ വൃതമെടുക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്ന് പറയുമ്പോൾ അവരെ രണ്ടാം കിട മനുഷ്യരായി കണക്കാക്കുന്നത്. ആർത്തവത്തിന്റെ പേരിൽ സാമൂഹിക ബഹിഷ്‌കരണം ഭരണഘടനപരമല്ല. ഭരണഘടനയുടെ 26 അനുച്ഛേദ പ്രകാരം അയ്യപ്പ വിശ്വാസികൾക്ക് പ്രത്യേക അവകാശം ഇല്ലെന്ന് ജസ്റ്റിസ് നരിമാൻ തന്റെ വിധിയിൽ രേഖപ്പെടുത്തി. ഭരണഘടനയുടെ 25 ആം അനുച്ഛേദത്തിന്റെ പരിരക്ഷ എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
ഭൂരിപക്ഷ വിധിയോട് വിയോജിച്ചു ബെഞ്ചിലെ ഏക വനിതാ ജഡ്ജി ഇന്ദു മൽഹോത്ര എല്ലാ ആരാധനാലയങ്ങളിലും വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. മതവിശ്വാസത്തെ യുക്തിയുടെ ഉറകലുവച്ചു പരിശോധിക്കരുത്. ഭക്തരുടെ മനസിലുള്ള ആഴത്തിലുള്ള വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനയുടെ പരിരക്ഷയുണ്ട്. സതി പോലെ ജീവഹാനി ഉണ്ടാക്കുന്ന ദുരാചാരങ്ങളിൽ മാത്രം ഇടപെട്ടാൽ മതി. അല്ലാത്തവയിൽ ഇടപെടേണ്ട. ശബരിമല കേസിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ എല്ലാ മതങ്ങളിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. രാജ്യത്തിന്റെ മതേതര അന്തരീക്ഷം നിലനിർത്താൻ മതപരമായ കാര്യങ്ങളിൽ ഇടപെടരുത്. അയ്യപ്പ ഭക്തർ പ്രത്യേക വിശ്വാസ വിഭാഗമാണെന്നും ഇന്ദു മൽഹോത്ര വിധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2018 1:12 PM IST


