സനലിനെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്കും ദൃക്‌സാക്ഷി ഹോട്ടലുടമയ്ക്കും വധഭീഷണി
Last Updated:
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ അനീഷിന് ഭീഷണി കോളുകള്‍. പൊലീസിന്റെ വീഴ്ച തുറന്നുകാട്ടിയതിനു ശേഷം ഡ്രൈവര്‍ക്ക് ലഭിച്ചതു നൂറുകണക്കിനു ഭീഷണി ഫോണ്‍ കോളുകളാണ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളജിലേക്കു പോകുന്ന വഴി പൊലീസ് സ്റ്റേഷനിലേക്ക് ആംബുലന്‍സ് വഴിതിരിച്ചുവിട്ടുവെന്ന് അനീഷ് വെളിപ്പെടുത്തിയതു പൊലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാവുകയും ചെയ്തു.
ആ സംഭവത്തിനു പിന്നാലെ തന്നെ അനീഷിന് കോളുകള്‍ എത്തിയിരുന്നു. തുടര്‍ന്ന് അനീഷ് പലപ്പോഴും ഫോണ്‍ തന്നെ ഓഫ് ചെയ്തിടുകയായിരുന്നു. മാധ്യമങ്ങളോടു പറഞ്ഞതുപോലെ തന്നെ മൊഴി നല്‍കാനാണോ എന്നാണു കഴിഞ്ഞ ദിവസം വന്ന ഒരു കോളിലെ സന്ദേശം. സംഭവത്തിലെ പ്രധാന ദൃക്‌സാക്ഷിയായ ഹോട്ടല്‍ ഉടമ മാഹിനു നേരെയും കഴിഞ്ഞ ദിവസം വധഭീഷണി ഉയര്‍ന്നിരുന്നു.
അതേസമയം കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സനലിന്റെ കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച തങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവം നടന്നു അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഹരികുമാര്‍ കീഴടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇയാള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
advertisement
നെയ്യാറ്റിൻകര കൊലപാതകം; പ്രതിയെക്കുറിച്ച് എംഎൽഎയ്ക്ക് അറിയാം: സെൽവരാജ്
ഇതിനിടെ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡി.ജി.പി ശിപാര്‍ശ ചെയ്തു. കുടുംബത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചശേഷമെ അന്തിമ തീരുമാനമെടുക്കൂ. പ്രതിയെ പിടികൂടുന്നതിന് മുമ്പ് ദൃക്സാക്ഷിയുടെ മൊഴിയെടുക്കാന്‍ പൊലീസുകാര്‍ എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2018 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സനലിനെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്കും ദൃക്‌സാക്ഷി ഹോട്ടലുടമയ്ക്കും വധഭീഷണി