കിളിമാനൂര്‍ വാഹനാപകടക്കേസില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെൻഷൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
അപകടവുമായി ബന്ധപ്പെട്ട നിയമനടപടികളിലും അന്വേഷണത്തിലും വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി
എം സി റോഡിൽ കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസ് കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന തുടർന്ന് കിളിമാനൂർ എസ്.എച്ച്.ഒ ബി. ജയൻ, എസ്.ഐമാരായ അരുൺ, ഷജിം എന്നീ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അപകടവുമായി ബന്ധപ്പെട്ട നിയമനടപടികളിലും അന്വേഷണത്തിലും ഇവർക്ക് വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.അതേസമയം, കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്ത് ആദർശിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 4-നാണ് പെയിന്റിംഗ് തൊഴിലാളിയായ കുന്നുമ്മേൽ സ്വദേശി രഞ്ജിത്തും (41) ഭാര്യ അംബികയും (36) സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ ജീപ്പിടിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അംബിക ചികിത്സയിലിരിക്കെ ജനുവരി 7ന് മരിച്ചു. 20ന് വൈകിട്ടോടെ രഞ്ജിത്തും മരണത്തിന് കീഴടങ്ങി.ഇവരുടെ മരണത്തോടെ ആറും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളാണ് അനാഥരായത്.
അപകടശേഷം രക്ഷപെടാന്‍ ശ്രമിച്ച ജീപ്പ് ഡ്രൈവര്‍ അംബികയുടെ തലയിലൂടെ വാഹനം കയറ്റിയിറക്കി. തുടര്‍ന്ന് പോസ്റ്റിലിടിച്ചു. വീണ്ടും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വാഹന ഉടമ വളളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
advertisement
അപകടം നടന്ന സമയത്ത് ജീപ്പിൽ നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ രണ്ട് തിരിച്ചറിയൽ രേഖകൾ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ പോലീസ് ബോധപൂർവ്വം ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വിമർശനം ശക്തമാണ്. കേസ് മനഃപൂർവമല്ലാത്ത നരഹത്യയായി ഒതുക്കിത്തീർക്കാനും ഉന്നതരായ വ്യക്തികളെ രക്ഷിക്കാനും പോലീസ് ശ്രമിച്ചതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും തുടക്കത്തിൽ നടപടികളൊന്നും ഉണ്ടായിരുന്നില്ല.ഒടുവിൽ അംബികയുടെ മരണത്തെത്തുടർന്നുണ്ടായ കടുത്ത പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് നരഹത്യയ്ക്കുള്ള വകുപ്പ് ചേർക്കാൻ പോലീസ് തയ്യാറായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 22, 2026 10:30 PM IST










