തൃശൂർ: കേരളത്തിന്റെ എല്ലാ കണ്ണുകളും തൃശൂരിലേക്ക്. തേക്കിൻകാട് മൈതാനിയിൽ തിങ്ങിനിറഞ്ഞ ജനസാഗരത്തിന് മുന്നിൽ പൂരാവേശം. വടക്കുംനാഥന് മുന്നിൽ തെക്കേഗോപുര നടയിൽ 30 ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് കുടമാറ്റത്തിന് തുടക്കമായി. വിവിധ വർണ്ണങ്ങളിലും രൂപഭംഗിയിലുമുള്ള കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ചകാണാൻ പതിനായിരക്കണക്കിന് ആളുകളാണ് കണ്ണുചിമ്മാതെ കാത്തുനിൽക്കുന്നത്.
അൻപതോളം വീതം കുടകളാണ് ഇരുവിഭാഗത്തിന്റെയും കൈയിലുള്ളത്. തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചാണ് കുടമാറ്റിക്കൊണ്ടിരിക്കുന്നത്. ഏതാണ് മികച്ചതെന്ന് പറയാനാകാത്ത വിധം മനോഹരമാണ് ഇരു വിഭാഗത്തിന്റെയും കുടകൾ. സർപ്രൈസൊരുക്കി സ്പെഷ്യൽ കുടകളും ഇരുവിഭാഗത്തിന്റെയും ആവനാഴിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിക്കുന്നത്. തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ വലിയ ജനക്കൂട്ടമാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് മാത്രം 4100 പൊലീസുകാരെ വിന്യസിച്ചു.
നേരത്തെ കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായ ഇലഞ്ഞിത്തറമേളം പൂരാസ്വാദകർക്ക് എന്നും ഓർമിക്കാവുന്ന അനുഭവമായി. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആയിരുന്നു പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യം.
ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ പൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസ്സും നിറച്ചു. നെയ്തലക്കാവിലമ്മയെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ ആയിരങ്ങൾ എത്തി. ആനപ്രേമികളുടെ ഇഷ്ടതാരം പാമ്പാടി രാജൻ അയ്യന്തോൾ ഭഗവതിയെയാണ് തിടമ്പേറ്റിയത്.
രാത്രി 10.30നു പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകും. ഈ സമയം തിരുവമ്പാടിയുടെ മഠത്തിൽവരവ് സമയത്തെ പഞ്ചവാദ്യം ആവർത്തിക്കും. തിങ്കൾ പുലർച്ചെ 3ന് വെടിക്കെട്ട് ആരംഭിക്കും. ആദ്യം തിരുവമ്പാടിയും തുടർന്നു പാറമേക്കാവും തിരികൊളുത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.