പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിച്ച മണ്ഡല -മകരവിളക്ക് തീര്‍ത്ഥാന കാലമാണ് ഇത്തവണ ശബരിമലയില്‍ ഉണ്ടായത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും വന്‍തോതില്‍ ഇത്തവണ ദര്‍ശനം നടത്താന്‍ സന്നിധാനത്തെത്തിയിരുന്നു.
കാണിക്കായായി സന്നിധാനത്ത് ലഭിക്കുന്ന തുകയില്‍ ഏറിയ പങ്കും നാണയങ്ങളാണ്. ഭണ്ഡാരത്തില്‍ കുമിഞ്ഞുകൂടുന്ന ഈ നാണയങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക എന്നതാണ് ദേവസ്വം ബോര്‍ഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. താൽക്കാലിക ജീവനക്കാരും ക്ഷേത്രകലാപീഠം വിദ്യാർഥികളും തിരിച്ചുപോയതോടെ ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണാൻ ദേവസ്വം ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്.
സന്നിധാനത്തെ അന്നദാനമണ്ഡപം പൂർണമായും കാണിക്ക എണ്ണുന്നതിനായി മാറ്റി. ദേവസ്വം ഭണ്ഡാരം, അന്നദാന മണ്ഡപം എന്നീ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ കാണിക്ക എണ്ണല്‍ നടക്കുന്നത്. തീര്‍ത്ഥാടന കാലത്ത് കുമിഞ്ഞുകൂടിയ 3 നാണയ മലകളില്‍ ഒന്ന് പോലും ഇതുവരെ പൂർണമായും എണ്ണി തീർന്നിട്ടില്ല. ഈ മാസം 25ന് മുൻപ് പൂർണമായും ഇവ എണ്ണിത്തീർക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ജനുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം 315.46 കോടിയാണ് ശബരിമലയിലെ വരുമാനം. നോട്ട് എണ്ണുന്നതിനായി ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. നാണയങ്ങൾ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥർ
ഒരേ മൂല്യമുള്ള പലതരത്തിലുള്ള നാണയങ്ങളും ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതിനാൽ തൂക്കി എടുക്കുന്നത് ബോര്‍ഡിന് നഷ്ടം ഉണ്ടാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.