ന്യൂഡൽഹി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ആറ് സ്ത്രീകളും ശബരിമല ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തും. വൃശ്ചികം ഒന്നായ ശനിയാഴ്ച ദർശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ക്ഷേത്രങ്ങളിലും പള്ളികളിലും സ്ത്രീകൾക്ക് തുല്യ അവകാശം ആവശ്യപ്പെട്ട് നിയമനടപടികളിലൂടെ ശ്രദ്ധേയ ആണ് തൃപ്തി ദേശായി. വൃശ്ചികം ഒന്നാം തിയതിയായ ശനിയാഴ്ച മലകയറാന്‍ അനുമതി വേണമെന്നാണ് തൃപ്തി ദേശായി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി തൃപ്തി ദേശായി രംഗത്തെത്തിയിരുന്നു. ഇതോടെ തൃപ്തിയെ തടയുമെന്ന നിലപാടുമായി അയ്യപ്പ ധർമ്മസേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും രംഗത്തെത്തി. തൃപ്തിയും സംഘവും വേഷംമാറി ശബരിമലയിൽ പ്രവേശിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ വൻ സുരക്ഷയാണ് പമ്പ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഒരുക്കിയത്.
പൂനൈ കോലാപൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്ത്രീ വിലക്കിനെതിരായ പോരാട്ടമാണ് തൃപ്തി ദേശായിയെ ശ്രദ്ധേയയാക്കുന്നത്. തൃപ്തിയുടെ നേതൃത്വത്തിലുള്ള നിരന്തര സമരങ്ങൾക്കൊടുവിൽ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ ശനി ശിംഘനാപുർ ക്ഷേത്രം, നാസിക്കിലെ ത്രൈയംബകേശ്വർ ക്ഷേത്രം എന്നിവിടങ്ങളിലിലെയും സ്ത്രീ വിലക്ക് മറികടക്കാൻ തൃപ്തിയുടെ പോരാട്ടങ്ങളിലൂടെ കഴിഞ്ഞു. മഹാരാഷ്ട്രയിലെ ഹാജി അലി ദർഗ്ഗയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നിലെ സമരനായികയും തൃപ്തി ആയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.