ബിജെപിയെ തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ പിണറായി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണങ്ങളും അനാവശ്യ ചോദ്യം ചെയ്യലുകളും ഗൂഢാലോചനയും വിശദീകരിച്ചാണ് നിവേദനം നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്കി. കൊടകര കവര്‍ച്ചാ കേസുമായി ബന്ധിപ്പിച്ച്, ബിജെപിയെ തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ പിണറായി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണങ്ങളും അനാവശ്യ ചോദ്യം ചെയ്യലുകളും ഗൂഢാലോചനയും വിശദീകരിച്ചാണ് നിവേദനം നല്‍കിയിരിക്കുന്നത്.
ബിജെപി നേതാക്കളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, ജില്ല അധ്യക്ഷന്‍ വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരാണ് രാജ്ഭവനിലെത്തി നിവേദനം നല്‍കിയത്.
അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പര്‍വമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഴല്‍പ്പണ കേസില്‍ ബിജെപിയെ ഒരുതത്തിലും ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് കണ്ടാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ഇടപ്പെട്ടൂവെന്ന് ആരോപിച്ച് കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ കേസില്‍ കുടുക്കിയിരിക്കുന്നതെന്ന് എം ടി രമേശ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ഓര്മ വേണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടിക്ക് നാളെ തുടക്കം കുറിക്കുമെന്നും സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സമരജ്വാലയ്ക്ക് തുടക്കം കുറിക്കുമെന്ന് എം ടി രമേശ് പറഞ്ഞു.
അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ട് അധ്യക്ഷന്റെ മകനം പോലും മാധ്യമങ്ങളില്‍ വലിച്ചിഴച്ച് നാണം കെട്ട കളിക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഇത് ഇന്ത്യയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കുഴല്‍പ്പണം ഉപയോഗിച്ചെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം സ്വയം പിന്‍വലിച്ചതാണെന്ന് സുന്ദര തന്നെയാണ് എഴുതിക്കൊടുത്തത്. ഇപ്പോള്‍ പുതിയ ആരോപണവുമായി വന്നിരിക്കുന്നത് രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരം ചെയ്യുമ്പോള്‍ അത് അന്തസ്സായി ചെയ്യാന്‍ തയ്യാറാകണമെന്നും രമേശ് പറഞ്ഞു. ഇഡി അന്വേഷണം ആവശ്യമാണെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് പറയേണ്ടതെന്നും എം ടി രമേശ് വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.