വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് ഏഴ് വർഷത്തിന് ശേഷം ഇന്ന് നാട്ടിലെത്തും
- Published by:Sarika N
- news18-malayalam
Last Updated:
സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ഇന്ന് സൗദിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തും. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. യാത്രാരേഖകൾ ശരിയായതോടെ സൗദിയിലെ ദമ്മാമിൽ നിന്നും കഴിഞ്ഞ ദിവസം യാത്ര തിരിച്ച അബ്ദുല്‍ റഹീം എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ ഏഴരയോടെ തിരുവനന്തപുരത്തെത്തും. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് ഇയാൾക്ക് നാട്ടിലേക്ക് തിരിക്കാനായത്.
റിയാദിലെ കട നഷ്ടം വന്ന് പൂട്ടേണ്ടിവന്നതോടെ അബ്ദുല്‍ റഹീംമിന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. രണ്ടര വർഷമായി ഇഖാമയും പുതുക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് റഹിമിന് സൗദിയിൽ യാത്രാവിലക്ക് നേരിട്ടത്. നാട്ടിലെത്തുന്ന റഹീമിനെ ബന്ധുക്കള്‍ സ്വീകരിക്കും. നാട്ടിലെത്തിയതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇത്ര വേഗം നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്നും റഹീം പറയുന്നു.
അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹത തുടരുകയാണ്. അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ ലത്തീഫ് (60), ഭാര്യ ഷാജിത ബീവി (55), പിതാവിന്റെ മാതാവ് സൽമാബീവി (95), പെൺസുഹൃത്ത് ഫർസാന (22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാൻ തന്റെ ഉമ്മ ഷെമിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 28, 2025 7:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് ഏഴ് വർഷത്തിന് ശേഷം ഇന്ന് നാട്ടിലെത്തും









