തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എന്തുകൊണ്ട് എഴുന്നെള്ളിക്കുന്നില്ല? മന്ത്രി പറയുന്നു

Last Updated:

ഇത്രയും അക്രമസ്വഭാവമുള്ള ആനയെ തലയെടുപ്പിന്‍റെ മികവു കൊണ്ട് മാത്രം തൃശൂർ‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാൽ‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും.

#കെ. രാജു (വനം വകുപ്പ് മന്ത്രി)
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ‍ എന്ന ആനയ്ക്ക് രേഖകൾ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയിൽ മനസ്സിലായിട്ടുണ്ട്. അത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്.
വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാൽ ഒറ്റകണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥർ‍ കഠിനമായി പീഢിപ്പിക്കുകയായിരുന്നു. അതിന്‍റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി നാലു  പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളിൽ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്. ഇതൊക്കെയായിട്ടും അത് പല തവണ അക്രമാസക്തമായിട്ടുണ്ട്. 2009 മുതലുള്ള കണക്കുകൾ‍‍ മാത്രം പരിശോധിച്ചാൽ ‍ അത്  ഏഴു  പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.  കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരൻ‍, കൂനത്തൂർ‍ കേശവൻ‍‍ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തിയിട്ടുമുണ്ട്. ഏറ്റവുമൊടുവിലായി ഫെബ്രുവരി എട്ടിന് രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏർ‍പ്പെടുത്തിയത്.
advertisement
മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആനയുടമകൾ‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷുറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.
ഇത്രയും അക്രമസ്വഭാവമുള്ള ആനയെ തലയെടുപ്പിന്‍റെ മികവു കൊണ്ട് മാത്രം തൃശ്ശൂർ‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാൽ‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. അമ്പലപരിസരം മുഴുവൻ‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളിൽ‍ എഴുന്നെള്ളിച്ചു നിൽ‍ക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാൻ‍ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാൻ‍‍ കഴിയാത്തതാണ്. 
advertisement
ഈ ആനയെ സംബന്ധിച്ച് വിദഗ്ധരായ ആളുകൾ‍ ഉൾപ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡൻ റിപ്പോർ‍ട്ട് സമർ‍പ്പിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തിൽ‍ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡൻ‍‍ റിപ്പോർ‍ട്ട് ചെയ്തിട്ടുള്ളതുമാണ്. ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടർ‍ക്കാണ്. ഇക്കാര്യത്തിൽ‍ കേവലം ആവേശ പ്രകടനങ്ങൾക്കല്ല ജനനന്മ ലക്ഷ്യമാക്കി, ജനങ്ങൾ‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻ‍കരുതലുകൾക്കാണ് സർ‍ക്കാർ‍ പ്രാധാന്യം കൊടുക്കുന്നത്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുൻ‍‍വർ‍ഷങ്ങളിലെപ്പോലെ തന്നെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സർ‍ക്കാർ‍ സ്വീകരിച്ചു നടപ്പാക്കുന്നത്. ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികൾ‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അൽ‍പ്പവും വില കൽ‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങൾ‍ക്ക് പിന്നിൽ‍. ഇത് മനസ്സിലാക്കി ജനങ്ങൾ ഇത്തരം വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് അഭ്യർ‍ത്ഥിക്കുന്നു.
advertisement
 (മന്ത്രിയുടെ ഫേസ്ബുക്കിൽ കുറിച്ചത്)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എന്തുകൊണ്ട് എഴുന്നെള്ളിക്കുന്നില്ല? മന്ത്രി പറയുന്നു
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement