കോഴിക്കോട്: ജനുവരി ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസിൻറെ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്. ഈ സാഹചര്യത്തിൽ ഇവിടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ മൂന്ന് ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നല്‍കി.
ശബരിമല കർമ സമിതി 26ന് സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവർക്കെതിരെ കണ്ണൂർ, കാസർകോട് അതിർത്തിപ്രദേശങ്ങളായ ആണൂർ, ഓണക്കുന്ന് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് കർശന സുരക്ഷാ നിര്‍ദേശം നൽകിയിട്ടുള്ളത്. വനിതാമതിലിനും ഇതിൽ പങ്കെടുക്കുന്നവർ എത്തുന്ന വാഹനങ്ങൾക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ ബിജെപി, സംഘപരിവാർ നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും നീക്കങ്ങൾ നിരീക്ഷിക്കാനും നിർദേശമുണ്ട്. കാസർകോട്, മഞ്ചേശ്വരം, ആദൂർ, ബേക്കൽ, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധികളിലെ 74 ഇടങ്ങളിലാണ് അതീവശ്രദ്ധ വേണ്ടത്. മതിലിൽ പങ്കെടുക്കാൻ വയനാട്ടിൽ നിന്നെത്തുന്നവരെയും നിരീക്ഷിക്കും.
കണ്ണൂരിലെ കരിവെള്ളൂർ, കോത്തായിമുക്ക്, അന്നൂർ, കണ്ടോത്ത് പറമ്പ്, തലായി, സെയ്താർപള്ളി എന്നിങ്ങനെ ആറിടത്താണ് നീരീക്ഷണം. കോഴിക്കോട് റൂറലിൽ അഴിയൂർ, കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്സ് ബസ് സ്റ്റോപ്പ്, പയ്യോളി എന്നിവിടങ്ങളിലും ശ്രദ്ധവേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.