കുഞ്ഞിന്റെ ഉടലിലേക്ക് പോകുന്ന ഭക്ഷണത്തെപ്പറ്റിയെങ്കിലും വേവലാതി വേണ്ട?

Last Updated:

കണ്‍മുന്നില്‍ ഒരു ദിവസം ശിക്ഷിക്കപ്പെടാതെ പോകുന്ന ചെറുതും വലുതുമായ എത്ര കുറ്റകൃത്യങ്ങള്‍ക്ക് നാം മൂകസാക്ഷിയാവുന്നുണ്ടെന്ന് വെറുതെ ഒന്നോര്‍ത്തു നോക്കൂ. നിയമ രംഗത്തിനും വേണം ബയോഗ്യാസ് സിസ്റ്റം.

തിരുവനന്തപുരം: നമ്മുടെ രാജ്യത്തെ നിയമസംവിധാനത്തിന് കാലോചിതമായ മാറ്റം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി എഴുത്തുകാരനായ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കണ്‍മുന്നില്‍ ഒരു ദിവസം ശിക്ഷിക്കപ്പെടാതെ പോകുന്ന ചെറുതും വലുതുമായ എത്ര കുറ്റകൃത്യങ്ങള്‍ക്ക് നാം മൂകസാക്ഷിയാവുന്നുണ്ടെന്ന് വെറുതെ ഒന്നോര്‍ത്തു നോക്കൂ. നിയമ രംഗത്തിനും വേണം ബയോഗ്യാസ് സിസ്റ്റം വേണമെന്നും ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആവശ്യപ്പെടുന്നു. നാറ്റവും വമിപ്പിച്ച് പ്രാകൃതമായേ അത് നില്ക്കൂ എന്ന് എന്തിനാണിത്ര വാശി ? സ്വന്തം കുഞ്ഞിന്റെ ഉടലിലേക്ക് പോകുന്ന ഭക്ഷണത്തെപ്പറ്റിയെങ്കിലും വേവലാതി നമുക്ക് വേണ്ടതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ദുബായില്‍ ഏതാനും വര്‍ഷങ്ങള്‍ ജീവിച്ചതിന്റെ അനുഭവമുണ്ട്. ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവിടെ തൊഴിലെടുത്ത് ജീവിക്കുന്നു. ദേരാ ദുബായിയൊക്കെ മുംബയിയേക്കാള്‍ തിരക്കുള്ള നഗരമാണ്.
പക്ഷേ, ദുബായില്‍ പൊതുസ്ഥലത്ത് ഒരിടത്തും അഴുക്ക് കുമിഞ്ഞുകൂടില്ല. പഴകിയ ഭക്ഷണമുള്ള ഹോട്ടലുകളില്ല. തെറ്റായ നിലയില്‍ വാഹനപാര്‍ക്കിങ്ങില്ല. എവിടെ നിന്നും ഉച്ചഭാഷിണി ശല്യമില്ല. പൊതുസ്ഥലങ്ങള്‍ കൈയേറല്‍ ഇല്ല. 10% നടുത്താണ് തദ്ദേശ വാസികള്‍. പല പല പരുക്കന്‍ സാംസ്‌ക്കാരിക പശ്ചാലമുള്ള വിദേശികളെ നിയന്ത്രിക്കുന്നത് പ്രധാനമായും നിയമലംഘനങ്ങള്‍ നടത്തിയാല്‍ ഇടുന്ന ഭീമമായ പിഴ കൊണ്ടാണ്.
advertisement
ഉദാഹരണത്തിന് ഒരു കടയുടെ മുന്നില്‍ കടലാസ് ചവറുകള്‍ വീണു കിടക്കുന്നു എന്നു വിചാരിക്കുക. ഉടന്‍ കടക്കാരന് പിഴയാണ്.അത് കൊണ്ട് ഓരോ കടക്കാരനും ഒരു വെയ്സ്റ്റ് ബി ന്നൊക്കെ വാങ്ങി വെച്ച് ആ പരിസരത്തെ വൃത്തിയോടെ സൂക്ഷിക്കുന്നത് കാണാം. അത് തന്റെ ചുമതലയായി കരുതുന്നു. അഥവാ, കരുതേണ്ടി വരുന്നു. പിഴ ഇടുന്ന ഉദ്യോഗസ്ഥര്‍ സദാ സമയവും ദുബായില്‍ ചുറ്റി നടക്കും, എപ്പോഴും പിഴയിടുന്നതില്‍ നിശ്ചിത ശതമാനം കമ്മീഷനുമുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്ന് മനസ്സിലായത്.
advertisement
ഈ ഉദ്യോഗസ്ഥരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഇവ കഴിച്ച് സര്‍ക്കാരിന് ഭീമമായ തുക ഖജനാവില്‍ വന്നു ചേരുകയും ചെയ്യുന്നു. അതായത് നെഗറ്റീവ് ആയ ഒരു കാര്യത്തെ അധികാരികള്‍ എത്ര അനായാസമാണ് പോസിറ്റീവ് ആക്കി മാറ്റുന്നത് എന്ന് നോക്കുക. അഴുക്കിനെ ബയോഗ്യാസാക്കി പരിവര്‍ത്തിപ്പിക്കും പോലൊരു ഏര്‍പ്പാട്.
എന്ത് കൊണ്ട് ഈ സംവിധാനം നമ്മുടെ നാട്ടിലും കൊണ്ടുവന്നു കൂടാ? നിയമപാലനത്തിന് നമ്മുടെ നാട്ടില്‍ ആവശ്യത്തിന് ജീവനക്കാരും സംവിധാനവുമില്ല.സാമ്പത്തിക കാരണങ്ങളാല്‍. അത് കൊണ്ടാണ് നിയമ പരിപാലനം ശരിയായി നടക്കാത്തതെന്ന് പറയുന്നു.
advertisement
സത്യത്തില്‍ 'പണത്തിന്റെ ദാരിദ്യത്തെക്കാള്‍ എത്രയോ ദാരുണമാണ് ഭാവനാ ദാരിദ്ര്യം. രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഭാവനാ ദരിദ്രവാസികളുടെ എണ്ണം എത്ര ശതമാനമായിരിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം.
നമ്മുടെ നാട്ടില്‍ ഒരു നിയമ ലംഘനം നടന്നാല്‍ വരാന്‍ പോലീസില്ല. വണ്ടിയില്ല. ഇനി വന്നാലും സ്റ്റേഷനില്‍ അനധികൃതമായി ഏറെ കേസും ഒത്തുതീരും. ഒത്തു തീര്‍പ്പാക്കാന്‍ കൂട്ടാക്കാത്ത പോലീസുകാരെ രാഷ്ട്രീയക്കാര്‍ വിരട്ടും സ്ഥലം മാറ്റും പരസ്യമായും രഹസ്യമായും ഭീഷണിപ്പെടുത്തും.
എന്നിട്ടും കേസ് മുന്നോട്ട് പോയാല്‍ കോടതിയിലെത്തും. കോടതിയില്‍ പലപ്പോഴും ആദിമ ശിലായുഗത്തിന്റെ കാലതാമസം. വിധി വരാറാവുമ്പോഴേക്കും ഒന്നുകില്‍ പ്രതി മരിക്കും. അതല്ലെങ്കില്‍ സാക്ഷി മരിക്കും.
advertisement
അതുമല്ലെങ്കില്‍ അന്വേഷണോദ്യോഗസ്ഥന്‍ മരിക്കും, വക്കീല്‍ മരിക്കും. ജഡ്ജി മരിക്കും. ഇവരാരും മരിച്ചില്ലെങ്കില്‍ ഒരിക്കലും മരിക്കാത്ത അപ്പീല്‍ കോടതി ജീവിച്ചിരിപ്പുണ്ടാവും! കുറ്റകൃത്യമൊക്കെ ചെയ്യുന്നവര്‍ക്ക് ബഹു സുഖമാണ് നമ്മുടെ നാട്ടില്‍. പ്രത്യേകിച്ച് പണം കൈയിലുള്ളവര്‍ക്ക് .
ഇതിനിടയിലെ അനേകം അധോലോക ഇടനാഴികള്‍ വേറെ കിടക്കുന്നു. ഉദാഹരണത്തിന്, ഒരാഴ്ച പഴക്കമുള്ള കോഴിയിറച്ചി ആദര്‍ശ ശുദ്ധിയുള്ള ഒരു ഫുഡ് ഇന്‍സ്‌പെക്ടര്‍ ഒരു ഹോട്ടലില്‍ നിന്ന് സാഹസികമായി പിടിച്ചു എന്നു വെക്കുക.
അത് സീലൊക്കെ വെച്ച് ലാബറട്ടറിയിലെത്തുമ്പോഴേക്കും ഇപ്പോള്‍ വിരിഞ്ഞ് വലുതായി കൂവുന്ന കോഴിയായിട്ടാവും ലാബ് ടെക്‌നീഷ്യന്റെ മുന്നിലെത്തുക !
advertisement
മായം കലര്‍ന്ന, രോഗാതുരമായ ഭക്ഷണത്തിന്, നമ്മുടെയൊക്കെ ഭാഗ്യമെന്നേ പറയേണ്ടൂ, ജാതിമത കക്ഷിരാഷ്ട്രീയഭേദമൊന്നുമില്ല! എല്ലാരും മൂക്കറ്റം തിന്ന് രോഗിയായിക്കോളും.
ഭക്ഷണത്തിലെ മായം കണ്ടു പിടിക്കുന്നതിനുള്ള ലാബ് സംവിധാനത്തെക്കുറിച്ചൊക്കെ ഒന്ന് അന്വേഷിച്ച് നോക്കുക.നമ്മള്‍ ചിരിച്ച് ചിരിച്ച് ബോധം കെടും
മായം കലര്‍ന്ന ഭക്ഷണം വില്ക്കുന്നവന്റെ കടയ്ക്ക് മുന്നില്‍ ലാബ് പരിശോധനയ്ക്കായി വണ്ടി വന്നു നില്ക്കുകയും ഉടന്‍ 5 ലക്ഷം രൂപ ഫൈനടിച്ചു കൊടുക്കുകയും അതിന്റെ അഞ്ച് ശതമാനം കഴിച്ച് ട്രഷറിയില്‍ ആ പണം അടുത്ത മണിക്കൂറില്‍ എത്തുകയും ചെയ്യുന്ന ഒരു കാലം വരുമോ?
advertisement
കോടതിക്കും പോലീസ് സ്റ്റേഷനിലും എത്തുന്നതിനു മുമ്പ് സര്‍ക്കാര്‍ ഖജനാവില്‍ പിഴ വന്ന് നിറയുന്ന ഒരു കിണാശ്ശേരിയെ നമുക്ക് സ്വപ്നം കാണാനാവുമോ? ഇന്‍ഫോര്‍മര്‍ക്കും ഒരു മൂന്നു ശതമാനം കൊടുക്കണം
കണ്‍മുന്നില്‍ ഒരു ദിവസം ശിക്ഷിക്കപ്പെടാതെ പോകുന്ന ചെറുതും വലുതുമായ എത്ര കുറ്റകൃത്യങ്ങള്‍ക്ക് നാം മൂകസാക്ഷിയാവുന്നുണ്ടെന്ന് വെറുതെ ഒന്നോര്‍ത്തു നോക്കൂ. നിയമ രംഗത്തിനും വേണം ബയോഗ്യാസ് സിസ്റ്റം.
നാറ്റവും വമിപ്പിച്ച് പ്രാകൃതമായേ അത് നില്ക്കൂ എന്ന് എന്തിനാണിത്ര വാശി ?
സ്വന്തം കുഞ്ഞിന്റെ ഉടലിലേക്ക് പോകുന്ന ഭക്ഷണത്തെപ്പറ്റിയെങ്കിലും വേവലാതി നമുക്ക് വേണ്ടതല്ലേ?
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഏതെങ്കിലും ടെലിവിഷന്‍ ചാനല്‍ തയ്യാറാവുമോ?
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുഞ്ഞിന്റെ ഉടലിലേക്ക് പോകുന്ന ഭക്ഷണത്തെപ്പറ്റിയെങ്കിലും വേവലാതി വേണ്ട?
Next Article
advertisement
അയ്യപ്പഭജനയിൽ കരോള്‍ ഗാനം; കൂടെ ക്രിസ്മസ് പാപ്പയും സംഘവും: കോട്ടയം കുമരകത്തെ ഹൃദയംതൊടുന്ന കാഴ്ച
അയ്യപ്പഭജനയിൽ കരോള്‍ ഗാനം; കൂടെ ക്രിസ്മസ് പാപ്പയും സംഘവും: കോട്ടയം കുമരകത്തെ ഹൃദയംതൊടുന്ന കാഴ്ച
  • കോട്ടയം കുമരകത്ത് അയ്യപ്പഭജനയിടത്ത് ക്രിസ്മസ് കരോൾ പാടിയ വീഡിയോ മതസൗഹാർദ്ദത്തിന്റെ പ്രതീകമായി വൈറലായി

  • ഭജന സംഘവും കരോൾ സംഘവും ചേർന്ന് താളമേളങ്ങളോടെ ആഘോഷം പങ്കിട്ട കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി

  • മതഭേദമന്യേ മനുഷ്യർ ഒന്നാകുന്ന ഈ സംഭവത്തിന് "ഇതാണ് യഥാർത്ഥ കേരളം" എന്ന അടിക്കുറിപ്പോടെ വലിയ സ്വീകാര്യത

View All
advertisement