തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഗവർണർക്ക് പരാതി നല്‍കി. അനുവദനീയമായതിലും അധികംകാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ ആണ് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്.
യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാന്‍ അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആക്റ്റ് പ്രകാരം സ്ഥാപിതമായിരിക്കുന്നത്. 2016 ഒക്ടോബർ നാലാം തീയതിയാണ് ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത്. 3 വര്‍ഷമാണ് നിയമന കാലാവധി. യുവജന കമ്മീഷന്‍ ആക്ട് അനുസരിച്ച് രണ്ട് തവണയാണ് ഒരാള്‍ക്ക് ഈ തസ്തികയില്‍ നിയമനം നേടാനുള്ള അവകാശമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ടു ആറു വർഷം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാന്‍ അവര്‍ തയാറാകുന്നില്ല. പ്രവര്‍ത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കുവാന്‍ മാത്രം പദവിയില്‍ തുടരുകയാണെന്നും പരാതിയിൽ പറയുന്നു.
Also Read- ‘സഖാവ് ചിന്തയെ കൊല്ലാതെ കൊല്ലുകയാണ്; ക്രൂരതക്കും ഒരതിരുണ്ട്, ഇത് തുടരരുത്; പി.കെ ശ്രീമതി
വാഴക്കുല പ്രബനദ്ധ വിവാദത്തിനും ശമ്പള വിവാദത്തിനും ആഡംബര റിസോര്‍ട്ടിലെ താമസ വിവാദത്തിനും പിന്നാലെയാണ് ചിന്താ ജെറോമിനെ പുറത്താക്കണമെന്ന ആവശ്യവുമുയരുന്നത്. ചിന്താ ജെറോമിനെതിരെ പ്രതികരിച്ചതിന് തനിക്കെതിരെ വധഭീഷണി ഉണ്ടായി എന്ന് വിഷ്ണു സുനില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.