കൊച്ചി: ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന എ. രാജയ്ക്ക് ഹിന്ദു പറയ വിഭാഗത്തിൽ ഉൾപ്പെട്ട പട്ടിക ജാതിക്കാരൻ എന്ന് അവകാശപ്പെടാൻ കഴിയില്ലാത്തതിനാൽ പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം എംഎൽഎയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
എ രാജയ്ക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി .ഇത് അനുവദിച്ചാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്.
Also Read-‘സഗൗരവവുമില്ല, ദൈവനാമവുമില്ല’; ദേവികുളം എംഎൽഎ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
ജാതിവ്യവസ്ഥ നിലനിൽക്കുന്നതായി അംഗീകരിക്കുന്ന ഹിന്ദു മതത്തിൽ പെട്ട പട്ടിക ജാതിക്കാർക്ക് മാത്രമാണ് രാജ്യത്തെ നിയമപ്രകാരം പട്ടിക ജാതി സീറ്റിൽ മത്സരിക്കാൻ അവകാശം ഉള്ളത്. ക്രിസ്ത്യൻ, മുസ്ലിം മതങ്ങൾ ജാതി വ്യവസ്ഥ ഇല്ലാത്ത സമത്വം ഉള്ള മതങ്ങൾ ആയാണ് നിയമത്തിനു മുന്നിൽ കണക്കാക്കപ്പെടുന്നത്.
ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമാണു ഡി.കുമാറിന്റെ വാദം. എ.രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. ഡി.കുമാറിനെ 7848 വോട്ടിനാണ് എ രാജ ദേവികുളത്ത് പരാജയപ്പെടുത്തിയിരുന്നത്.
ഹർജിയിൽ ചൂണ്ടിക്കാട്ടിയത്
സംസ്ഥാനത്ത് ആദ്യമായി കോടതി വിധിയിലൂടെ നിയമസഭാംഗത്വം റദ്ദാക്കപ്പട്ടതും ദേവികുളം മണ്ഡലത്തിൽ ആയിരുന്നു. 1957 ൽ അന്നത്തെ ദേവികുളം മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി റോസമ്മ പുന്നൂസിന്റെ അംഗത്വമാണ് റദ്ദാക്കിയത്. ഉപ തെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസ് വിജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Caste, Devikulam, High court