കാപ്പിത്തോട്ടം ഇഷ്ടദാനം കിട്ടിയിട്ടും അമ്മയ്ക്ക് ചെലവിന് പണം നൽകാത്ത മക്കൾ വര്‍ഷം തോറും 7 ലക്ഷം വീതം നൽകണമെന്ന് കോടതി
- Published by:Sarika KP
- news18-malayalam
Last Updated:
വാര്‍ഷിക ചെലവിലേക്കായി മകനും കൊച്ചുമകളും 7 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതി വിധിച്ചത്.
ബംഗളുരു: മകനും കൊച്ചുമകള്‍ക്കും തന്റെ സ്വത്ത് നല്‍കിയ 85കാരിയ്ക്ക് വാര്‍ഷിക ചെലവിനുള്ള പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതി. വാര്‍ഷിക ചെലവിലേക്കായി മകനും കൊച്ചുമകളും 7 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതി വിധിച്ചത്.
അപരാന്ദ ശാന്തി ബൊപ്പണ്ണയാണ് പരാതിയുമായി രംഗത്തെത്തിയത്. വിരാജ് പേട്ട് താലൂക്കിലെ സിദ്ധപുര ഗ്രാമത്തില്‍ ഇവരുടെ പേരില്‍ 48 ഏക്കര്‍ കാപ്പിത്തോട്ടമുണ്ടായിരുന്നു. ഇതില്‍ 24 ഏക്കര്‍ മൂത്തമകനായ എ.ബി ബിദപ്പയ്ക്ക് നല്‍കി. 22 ഏക്കര്‍ തങ്ങള്‍ക്ക് ഇഷ്ടദാനമായി നല്‍കുകയാണെങ്കില്‍ വര്‍ഷം തോറും 7 ലക്ഷം വീതം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന വ്യവസ്ഥയുമായി ഇവരുടെ മൂന്നാമത്തെ മകനായ എ.ബി ഗണപതിയും മൂത്ത മകന്റെ മകളായ പൂജയും പറഞ്ഞിരുന്നു.
2016 മുതൽ 2019 നും വരെ ഇവര്‍ കൃത്യമായി പണം ബാങ്ക് അക്കൗണ്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പണം നിക്ഷേപിക്കാതെയായി. അന്വേഷിച്ചപ്പോഴാണ് എസ്റ്റേറ്റ് വില്‍ക്കാന്‍ മകനും ചെറുമകളും പദ്ധതിയിടുന്ന കാര്യം വൃദ്ധ അറിഞ്ഞത്.
advertisement
ഇതറിഞ്ഞതോടെ ഇഷ്ടദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അസിസ്റ്റന്റെ കമ്മീഷണറെ സമീപിച്ചു. 2007ലെ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണവകാശവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ആദ്യം പരാതി നല്‍കിയത്. ഇതുപ്രകാരം 2016 സെപ്റ്റംബര്‍ 14ന് രജിസ്റ്റര്‍ ചെയ്ത ഇഷ്ടദാനം പിന്‍വലിക്കണമെന്ന് അപരാന്ദിനി ആവശ്യപ്പെട്ടു.
തുടര്‍ന്ന് 2021 സെപ്റ്റംബര്‍ 15ന് വൃദ്ധയ്ക്കനുകൂലമായ ഉത്തരവുമായി അസിസ്റ്റന്റ് കമ്മീഷണര്‍ രംഗത്തെത്തി. ഇതോടെ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവിനെതിരെ മകനും കൊച്ചുമകളും അപ്പീല്‍ നല്‍കുകയും ചെയ്തു.
advertisement
2022 മാര്‍ച്ച് 23ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഇഷ്ടദാന വ്യവസ്ഥ പുനസ്ഥാപിച്ച് ഉത്തരവിട്ടു. വ്യവസ്ഥകളിലൊരിടത്തും വൃദ്ധയെ പരിപാലിക്കാമെന്ന് ഇരുവരും പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം.
ഇതോടെ വൃദ്ധ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യവസ്ഥ പ്രകാരം ഇരുവരും 2016 നും 2019 നും ഇടയിലായി തനിക്ക് 14 ലക്ഷം രൂപ തന്നിരുന്നതായും വൃദ്ധ കോടതിയെ അറിയിച്ചു. ജസ്റ്റിസ് എം നാഗപ്രസന്നയാണ് കേസില്‍ വാദം കേട്ടത്.
'' അസിസ്റ്റന്റ് കമ്മീഷണര്‍ ഇഷ്ടദാന വ്യവസ്ഥ റദ്ദാക്കിയിരുന്നു. അതിനര്‍ത്ഥം ഹര്‍ജിക്കാരിയ്ക്ക് സ്വത്തുക്കള്‍ തിരികെ ലഭിക്കുമെന്നാണ്. എന്നാല്‍ എസ്റ്റേറ്റ് നടത്തിക്കൊണ്ടുപോകാനുള്ള ആരോഗ്യസ്ഥിതി ഹര്‍ജിക്കാരിയ്ക്കില്ല. ജീവനാംശത്തിന് വേണ്ടിയാണ് അവര്‍ അസിസ്റ്റന്റ് കമ്മീഷണറെ സമീപിച്ചത്,''കോടതി പറഞ്ഞു.
advertisement
''കോടതിയുടെ മുമ്പാകെയുള്ള വസ്തുതകള്‍ പ്രകാരം, ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് അസാധുവാക്കുകയോ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവ് പുനസ്ഥാപിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് കരുതുന്നു. കാരണം ആ വിഷയങ്ങള്‍ ഈ കേസില്‍ തീരുമാനിക്കപ്പെടേണ്ടവയല്ല,'' കോടതി വ്യക്തമാക്കി. 2016 നും 2019 നും ഇടയിൽ വയോധികക്ക് നല്‍കിയ തുക തുടര്‍ന്നും നല്‍കണമെന്ന് ജസ്റ്റിസ് ഉത്തരവിടുകയും ചെയ്തു.
Location :
Karnataka
First Published :
January 29, 2024 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
കാപ്പിത്തോട്ടം ഇഷ്ടദാനം കിട്ടിയിട്ടും അമ്മയ്ക്ക് ചെലവിന് പണം നൽകാത്ത മക്കൾ വര്‍ഷം തോറും 7 ലക്ഷം വീതം നൽകണമെന്ന് കോടതി