ക്ഷേത്ര ജീവനക്കാരന്‍ അടിച്ചു ഫിറ്റായി ഊട്ടുപുരയില്‍; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
- Published by:Arun krishna
- news18-malayalam
Last Updated:
എറണാകുളം ശിവക്ഷേത്രത്തിലെ കൗണ്ടർ അസിസ്റ്റന്റ് ഷനു എം.മോഹനെയാണ് മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം ശിവക്ഷേത്രത്തിലെ ജീവനക്കാരനെ മദ്യപിച്ച നിലയില്‍ ഊട്ടുപുരയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോടതി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. ക്ഷേത്രത്തിലെ കൗണ്ടർ അസിസ്റ്റന്റ് ഷനു എം.മോഹനെയാണ് ഈ മാസം 19ന് എറണാകുളത്തപ്പൻ ഹാളിന് മുകളിലുള്ള മുറിയിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം പുറത്തറിുഞ്ഞിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സംഭവത്തില്‍ കേസെടുത്തത്.
ഇത്തരം സംഭവങ്ങളെ ദേവസ്വം ബോർഡ് വളരെ ലാഘവത്തോടെ കാണുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. മദ്യപിച്ചെത്തുന്ന ജീവനക്കാർക്ക് മുന്നറിയിപ്പും മറ്റും നൽകി തിരികെ സർവീസിലെടുക്കുന്നതിന് പകരം കർശനമായ നടപടി സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി.
ദേവസ്വം ഓഫീസർ അഖിൽ ദാമോദരനും ഷനുവും മറ്റ് രണ്ട് ജീവനക്കാരും ക്ഷേത്രം ഊട്ടുപുരയുടെ മുകളിലുള്ള മുറികളിലാണ് താമസിക്കുന്നത്.
ബോർഡിന്റെയും ദേവസ്വം കമ്മീഷണറുടെയും ഉദാസീനത മൂലമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. ജീവനക്കാർ മദ്യപിച്ച് എത്തുന്ന സംഭവങ്ങൾ ക്ഷേത്രങ്ങളിൽ മുൻപും ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം കമ്മിഷണർ കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്ന ജീവനക്കാരെ ശാസന, ഇൻക്രിമെന്റ് പിടിച്ചുവയ്ക്കുക, സസ്പെൻഷൻ കാലം സർവീസ് ബ്രേക്കായി പരിഗണിക്കുക തുടങ്ങിയവ നൽകി തിരികെ സർവീസിൽ തിരിച്ചെടുക്കുന്നതാണ് ദേവസ്വം ബോര്‍ഡിന്‍റെ രീതി.
advertisement
ക്ഷേത്ര ജീവനക്കാർ ശരിയായി ജോലിച്ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ട്രസ്റ്റി എന്ന നിലയിൽ ബോർഡിന് വീഴ്ചയുണ്ടായാൽ ഭക്തർക്കു ചോദ്യം ചെയ്യാനാവുമെന്നും കോടതി പറഞ്ഞു. ദേവസ്വം ഓഫിസറെയും മറ്റ് ദേവസ്വം ജീവനക്കാരെയും ഊട്ടുപുരയുടെ മുകളിൽ താമസിക്കാൻ അനുവദിച്ച് ദേവസ്വം ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ഹാജരാക്കണമെന്നും മദ്യപിച്ച് എത്തിയതിനെ തുടർന്ന് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പുറപ്പെടുവിച്ച ഉത്തരവ് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
സമാനമായ സംഭവങ്ങളില്‍ ഉള്‍പ്പെട്ടതിന് നടപടി നേരിട്ട എത്ര ജീവനക്കാർ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ തൃശൂർ വടക്കുന്നാഥൻ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം, എറണാകുളം ശിവ ക്ഷേത്രം എന്നിവിടങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. വിഷയം അഞ്ചിന് വീണ്ടും പരിഗണിക്കും.
Location :
Kochi,Ernakulam,Kerala
First Published :
August 30, 2023 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ക്ഷേത്ര ജീവനക്കാരന്‍ അടിച്ചു ഫിറ്റായി ഊട്ടുപുരയില്‍; ഹൈക്കോടതി സ്വമേധയാ കേസെടുത്തു