കൊച്ചി: അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. വിദഗ്ധ സമിതി നിശ്ചയിച്ച പറമ്പിക്കുളത്ത് പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ആനയെ എവിടെ വിടണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. ഇതിന് സര്‍ക്കാരിന് ഒരാഴ്ച സമയം നല്‍കി. ഇതുമായി ബന്ധപ്പെട്ട് നെന്മാറ എംഎൽഎ കെ ബാബു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അരിക്കൊമ്പൻ വിഷയം 19 ന് പരിഗണിക്കും. കോടതി സാഹചര്യങ്ങൾ ബോധ്യപ്പെട്ടെന്നും പ്രതിഷേധങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും നെന്മാറ എംഎൽഎ കെ ബാബു പ്രതികരിച്ചു.
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാമെന്ന് നിർദേശിച്ചത് കോടതിയല്ല, വിദഗ്ദ സമിതിയാണ്. ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ കൊണ്ടുപോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആനകളെ പിടികൂടി കൂട്ടിലടയ്ക്കുന്നതല്ല പ്രശ്‌നത്തിന് പരിഹാരം. അതിനാൽ അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല. ഉചിതമായ മറ്റിടമുണ്ടെങ്കില്‍ അവിടേക്ക് മാറ്റാം. അതെവിടെയെന്ന് സർക്കാരിന് നിർദേശിക്കാം. ഒരാഴ്ചക്കുളളിൽ തീരുമാനം അറിയിക്കണം. ഒരു അരിക്കൊമ്പൻ മാത്രമല്ല നിരവധി ആനകൾ ഉണ്ട്. ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോടതി വിമർശിച്ചു.
Also Read- അരിക്കൊമ്പനെ കൊണ്ടുവരുന്നതിൽ എതിർപ്പ്; പറമ്പിക്കുളത്ത് പ്രതിഷേധം
അതേസമയം, ഹൈക്കോടതി തീരുമാനം പറമ്പിക്കുളത്തുകാർക്ക് ആശ്വാസമാണെന്നും സർക്കാർ മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നെന്മാറ എംഎൽഎ കെ ബാബു പ്രതികരിച്ചു.
പുല്‍മേടുകള്‍ നശിപ്പിച്ച് യൂക്കാലി മരങ്ങള്‍ നട്ടുപിടിപ്പിച്ച സര്‍ക്കാരുകളും ഇന്നത്തെ പ്രതിസന്ധിയ്ക്ക് കാരണമാണെന്ന് ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ കോടതി വിമര്‍ശിച്ചു. സഹജീവികള്‍ക്കുവേണ്ടി ഒരു ആനയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ പോലും സമ്മതിയ്ക്കാത്ത വിധം സമൂഹം സ്വര്‍ത്ഥരായി മാറിയെന്നും കോടതി വിമര്‍ശിച്ചു.
അരിക്കൊമ്പൻ പ്രശ്നത്തിൽ നിലവിലെ സാഹചര്യം ഇന്ന് മുഖ്യമന്ത്രി മന്ത്രിമാരുമായി ചർച്ച ചെയ്തു. നിയമപരമായ തുടർനീക്കങ്ങളിൽ എല്ലാ സാധ്യതയും പരിശോധിക്കാൻ വനംമന്ത്രിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.