ഭര്‍ത്താവിനോടും കുടുംബത്തോടും അനാദരവ് കാണിക്കുന്ന രീതിയില്‍ ഭാര്യ പെരുമാറുന്നതിനെ ഭര്‍ത്താവിനോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് ഷീല് നാഗു, ജസ്റ്റിസ് വിരേന്ദര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കുടുംബ കോടതി നല്കിയ വിവാഹ മോചന ഉത്തരവിനെതിരെ ഭാര്യ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
അതേസമയം തന്നോടുള്ള ഭര്‍ത്താവിന്റെ പെരുമാറ്റമാണ് ഭര്‍തൃവീട്ടില്‍ നിന്ന് മാറിനില്ക്കാന് തന്നെ പ്രേരിപ്പിച്ചതെന്നാണ് ഭാര്യ കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത മകനെയും കൊണ്ടാണ് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
എന്നാല്‍ വിവാഹ മോചന ഹര്‍ജിയുമായി ഭര്‍ത്താവാണ് ആദ്യം കോടതിയെ സമീപിച്ചത്. തന്നോടുള്ള ക്രൂരത, ഉപേക്ഷിച്ച് പോകൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. ഈ രണ്ട് കാരണങ്ങളും തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി ഭര്‍ത്താവിന്റെ വശം മാത്രമാണ് പരിഗണിച്ചത് എന്നായിരുന്നു ഭാര്യയുടെ വാദം. ഭര്‍ത്താവ് ഹാജരാക്കിയ തെളിവുകള്‍ തെറ്റായാണ് വ്യാഖ്യാനിച്ചതെന്നും അവര്‍ കോടതിയെ അറിയിച്ചു. തന്നോടുള്ള ഭര്‍ത്താവിന്റെ പെരുമാറ്റമാണ് ഭര്‍തൃവീട് ഉപേക്ഷിക്കാന്‍ കാരണമെന്നും ഭാര്യ പറഞ്ഞു.
എന്നാല്‍ ഇതിനു വിരുദ്ധമായ ആരോപണങ്ങളാണ് ഭര്‍ത്താവ് കോടതിയെ അറിയിച്ചത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളാണ് തന്റെ ഭാര്യയെന്നും അതിന്റെ എല്ലാ അഹങ്കാരവും ശാഠ്യവും ഭാര്യയ്ക്കുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. ഈ പശ്ചാത്തലത്തില്‍ തന്റെ കുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ ഭാര്യ പെരുമാറിയിട്ടുണ്ടെന്നും ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ പറയുന്നു.
വിവാഹം കഴിഞ്ഞ് തന്റെ വീട്ടിലെത്തിയ ഇവര്‍ കുടുംബത്തിലെ മുതിര്‍ന്നവരോട് അനാദരവ് കാട്ടിയെന്നും ഇദ്ദേഹത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. താന്‍ ഒരു പുരോഗമനവാദിയാണെന്നും ഇത്തരം പരമ്പരാഗത ചടങ്ങുകളില്‍ വിശ്വാസമില്ലെന്നും പറഞ്ഞ് കുടുംബത്തിലെ മറ്റുള്ളവരെ ഭാര്യ അപമാനിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഭര്‍ത്താവും അദ്ദേഹം ഹാജരാക്കിയ സാക്ഷിയും നിരത്തിയ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഭാര്യ നിരത്തിയ വാദങ്ങള്‍ തെളിയിക്കപ്പെടുന്നതില്‍ പരാജയപ്പെട്ടുവെന്നും ഹൈക്കോടതി
നിരീക്ഷിച്ചു.
” ഇതെല്ലാം കാണിക്കുന്നത് ഭാര്യ ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ കുടുംബത്തെയും പീഡിപ്പിക്കുകയായിരുന്നുവെന്നാണ്. ക്രോസ് എക്സാമിനേഷനിലും ഇദ്ദേഹത്തിന്റെ മൊഴി ഇത് തന്നെയായിരുന്നു. ഭര്‍ത്താവിന്റെ ഇളയ സഹോദരനും ഇതേ മൊഴിയില്‍ ഉറച്ച് നിന്നു,’ ഹൈക്കോടതി പറഞ്ഞു.
ഭാര്യ സമര്‍പ്പിച്ച അപ്പീലിലെ കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. നീതിയുക്തമായ കാരണങ്ങള്‍ ഒന്നുമില്ലാതെയാണ് ഭാര്യ ഭര്‍തൃവീട് ഉപേക്ഷിച്ചത്. അവര്‍ നിരത്തിയ കാരണങ്ങളും തൃപ്തികരമല്ല. അതുകൊണ്ട് തന്നെ വിവാഹ മോചനം സംബന്ധിച്ച കാര്യത്തില്‍ കുടുംബ കോടതി എടുത്ത തീരുമാനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.