ലോകമെമ്പാടും ലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന കരൾ രോഗത്തിന്റെ പ്രധാന ഉറവിടമായ ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് അമേരിക്കക്കാരായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടീഷ് വംശജനായ ശാസ്ത്രജ്ഞൻ മൈക്കൽ ഹൂട്ടൺ എന്നിവർക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
മുമ്പ് കണ്ടെത്തിയ ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകൾക്ക് വിശദീകരിക്കാൻ കഴിയാത്ത രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ഉറവിടം വിശദീകരിക്കാൻ മൂവരുടെയും പ്രവർത്തനം സഹായിച്ചതായി അഭിപ്രായപ്പെട്ടു. 1970 കളിലും 1980 കളിലുമുള്ള അവരുടെ പ്രവർത്തനങ്ങൾ ലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ സഹായിച്ചതായി
നൊബേൽ പുരസ്ക്കാര സമിതി അറിയിച്ചു.
“വൈറസ് കണ്ടെത്തുന്നതിനായി വളരെ കൃത്യതയുള്ള രക്തപരിശോധനകൾ ഇപ്പോൾ ലഭ്യമാണ്, ഇത് ലോകത്തിന്റെ പല ഭാഗങ്ങളിലും ട്രാൻസ്ഫ്യൂഷന് ശേഷമുള്ള ഹെപ്പറ്റൈറ്റിസിനെ ഇല്ലാതാക്കുകയും ആരോഗ്യരംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്തു,” കമ്മിറ്റി പറഞ്ഞു.
ഹെപ്പറ്റൈറ്റിസ് സിയെ പ്രതിരോധിക്കുന്ന ആൻറിവൈറൽ മരുന്നുകൾ ദ്രുതഗതിയിൽ വികസിപ്പിക്കുന്നതിനും ഇവരുടെ കണ്ടെത്തൽ സഹായിച്ചു. “ചരിത്രത്തിൽ ആദ്യമായി ഈ രോഗം ഭേദമാക്കാൻ കഴിയുമെന്നും ഇത് ലോകജനങ്ങളിൽ നിന്ന് ഹെപ്പറ്റൈറ്റിസ് സി വൈറസിനെ ഇല്ലാതാക്കുമെന്ന പ്രതീക്ഷ ഉയർത്തുന്നതിനും സഹായകരമായി.”
ലോകമെമ്പാടും 70 ദശലക്ഷത്തിലധികം ഹെപ്പറ്റൈറ്റിസ് കേസുകളും 400,000 മരണങ്ങളും ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഈ രോഗം വിട്ടുമാറാത്തതും കരൾ വീക്കം, കാൻസർ എന്നിവയ്ക്ക് ഒരു പ്രധാന കാരണവുമാണ്.
കൊറോണ വൈറസ് മഹാമാരി കാരണം ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം പ്രത്യേക പ്രാധാന്യമർഹിക്കുന്നു, ഇത് ലോകരാജ്യങ്ങൾ വൈദ്യശാസ്ത്ര ഗവേഷണത്തിന് നൽകുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.
“നിങ്ങൾ ആദ്യം ചെയ്യേണ്ടത് വൈറസ് തിരിച്ചറിയുക എന്നതാണ്,”
നോബൽ കമ്മിറ്റി അംഗം പാട്രിക് എർഫോർസ് സമാന്തരമായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഒരിക്കൽ അത് ചെയ്തുകഴിഞ്ഞാൽ, അത് രോഗത്തെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും വാക്സിനുകളും വികസിപ്പിക്കുന്നതിനുമുള്ള തുടക്കമായി പരിഗണിക്കാം.”- അദ്ദേഹം പറഞ്ഞു. “അതിനാൽ യഥാർത്ഥ വൈറൽ കണ്ടെത്തൽ തന്നെ ഒരു നിർണായക നിമിഷമാണ്,” എൻഫോർസ് പറഞ്ഞു.
1935 ൽ ന്യൂയോർക്കിൽ ജനിച്ച ആൾട്ടർ ബെഥെസ്ഡയിലെ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലാണ് വൈദ്യശാസ്ത്രപഠനം പൂർത്തിയാക്കിയത്. 1952 ൽ കാലിഫോർണിയയിലെ സാക്രമെന്റോയിലാണ് റൈസ് ജനിച്ചത്. സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ ന്യൂയോർക്കിലെ റോക്ക്ഫെല്ലർ സർവകലാശാലയിൽ ജോലി ചെയ്യുന്നു.
1950 ൽ ബ്രിട്ടനിൽ ജനിച്ച മൈക്കൽ ഹൂട്ടൺ കാനഡയിലെ ആൽബർട്ട സർവകലാശാലയിലേക്ക് പോകുന്നതിനുമുമ്പ് കാലിഫോർണിയയിലെ ചിറോൺ കോർപ്പറേഷനിൽ ഗവേഷനായിരുന്നു.
ഒക്ടോബർ 12 വരെ പ്രഖ്യാപിക്കുന്ന ആറ് നൊബേൽ സമ്മാനങ്ങളിൽ ആദ്യത്തേതാണ് തിങ്കളാഴ്ചത്തെ വൈദ്യശാസ്ത്രത്തിനുള്ള പുരസ്ക്കാരം. മറ്റ് സമ്മാനങ്ങൾ ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.