കൊല്ലം: ഓരോതവണ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണെന്ന് മുൻ മാധ്യമപ്രവർത്തകനും കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ. അരുൺകുമാർ. ഭക്ഷണത്തിലും അയിത്തം കൽപിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യമെന്നും അരുൺകുമാർ പറയുന്നു. കൊല്ലം ശാസ്താംകോട്ടയിൽ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ നിന്ന് – ”നമ്പൂതിരിയുടെ സദ്യവേണം, ആദിവാസിയുടെ സദ്യവേണ്ട, പോറ്റി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂർ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കൽപിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. മാട്രിമോണിയൽ സൈറ്റിൽ മാത്രമല്ല, നല്ല പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളിൽ നിലനില്‍ക്കുന്ന ഫ്യൂഡൽ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോൽപ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂര്‍ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരർത്ഥത്തിൽ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു”.
Also Read- പഴയിടം വിവാദം; ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം
ജാതി പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നേരത്തെ ഡോ. അരുൺകുമാറിനെതിരെ യുജിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ ജാതീയമായി അധിക്ഷേപം നടത്തിയെന്ന് അരുൺകുമാറിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. ഈ കുറിപ്പിന്റെ ചുവടുപിടിച്ച് സമൂഹത്തിൽ ഭിന്നിപ്പിണ്ടാക്കുന്നതരത്തിൽ ചർച്ചകളുണ്ടായിരുന്നു.
സ്കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് അരുൺകുമാർ നടത്തിയ പരാമർശങ്ങള്‍ സമൂഹത്തിൽ വലിയ അസ്വാരസ്യമുണ്ടാക്കുകയും ജാതീയവും മതപരവും സാമൂഹികവുമായ ഭിന്നിപ്പിന് ഹേതുവായെന്നുമാണ് പരാതികൾ ഉയർന്നത്. അരുണ്‍ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും യുജിസി ചെയര്‍മാന്‍ എം ജഗ്ദീഷ് കുമാര്‍ നിർദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.