തൃശൂർ: കൽദായ സഭയുടെ ആഗോള പരമാധ്യക്ഷൻ കാതോലിക്കോസ് പാത്രിയർക്കീസ് മാറൻ മാർ ആവ തൃതീയന്‍റെ ആദ്യ ഇന്ത്യ സന്ദർശനം നാളെ(വ്യാഴാഴ്ച) മുതൽ ആരംഭിക്കും. ബുധനാഴ്ച തൃശൂരിലെത്തിയ അദ്ദേഹം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ തൃശൂരിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും. എട്ടിന് രാവിലെ ഏഴ് മണിക്ക് മെത്രാപ്പോലീത്ത അരമനയിൽനിന്ന് പട്ടാഭിഷേകത്തിനു മുന്നോടിയായിട്ടുള്ള പരമ്പരാഗത എതിരേൽപ്പ് മാർത്ത് മറിയം വലിയപ്പള്ളി കത്തീഡ്രലിലേക്ക് നടത്തും. മെത്രാപ്പോലീത്തൻ പിൻഗാമിയായി നിയുക്ത മെത്രാപ്പോലീത്തയായ മാർ ഔഗിൻ കുരിയാക്കോസിന്റെ മെത്രാപ്പോലീത്താ പട്ടാഭിഷേക ശുശ്രൂഷയും നടക്കും.
സഭാ ചരിത്രത്തിൽ ആദ്യമായാണ് ഈ ചടങ്ങ് ഇന്ത്യയിൽ നടക്കുന്നത്. തുടർന്ന് 8.30-ന് നവമെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. ഉച്ചയ്ക്കുശേഷം 3.30-ന് സൺഡേ സ്കൂൾ ഡേ-വിശ്വാസ പ്രഖ്യാപന റാലി കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽനിന്ന് ആരംഭിച്ച് കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സമാപിക്കും.
വൈകീട്ട് 5.30-ന് കാതോലിക്കോസ് പാത്രിയർക്കീസിന് പൊതുസ്വീകരണം നൽകും. പൊതുസമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, വിവിധ സഭാമേലധ്യക്ഷൻമാർ, മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തൃശ്ശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എം.പി., എം.എൽ.എ. മാരായ പി. ബാലചന്ദ്രൻ, ടി.ജെ. സനീഷ് കുമാർ ജോസഫ്, എൻ.സി.സി.ഐ. ദേശീയ പ്രസിഡന്റ് ഏല്യാമ്മ റോയ് എന്നിവരും പങ്കെടുക്കും.
ബുധനാഴ്ച രാവിലെ 8.30 ന് നെടുമ്പശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാത്രിയർക്കീസ് ബാവയ്ക്ക് ആവേശകരമായ സ്വീകരണമാണ് സഭാവിശ്വാസികളുടെ നേതൃത്വത്തിൽ നൽകിയത്. മാർ അപ്രേം അഥനിയേൽ മെത്രാപ്പോലീത്ത, സിറിയ, മാർ ഇമ്മാനുവേൽ യോസഫ്, കാനഡ, മാർ പൗലോസ് ബെഞ്ചമിൻ, ഈസ്റ്റൺ യു. എസ്. എ, സിനഡ് സെക്രട്ടറി മാർ ബെന്യാമീൻ ഏലിയാ, വിക്ടോറിയ & ന്യൂസിലാന്റ് എന്നിവരും പാത്രിയർക്കീസ് ബാവയെ അനുഗമിച്ചു.
പത്ര സമ്മേളനത്തിൽ വികാരി ജനറൽ റവ. ജോസ് വേങ്ങശ്ശേരി, ട്രസ്റ്റി ചെയർമാൻ എ. എം. ആന്റണി, പ്രോഗ്രാം ജനറൽ കൺവീനർ ജേക്കബ് ബേബി ഒലക്കേങ്കിൽ, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അബി. ജെ. പൊന്മണിശ്ശേരി, കൺവീനർ രാജൻ ജോസ് മണ്ണുത്തി, പി. ആർ. ഒ. ജിൽസൺ ജോസ് മണ്ണുത്തി എന്നിവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.