ചോറ്റാനിക്കര മകം തൊഴലിന് വിപുലമായ ക്രമീകരണങ്ങള്‍; തിരക്ക് നിയന്ത്രിക്കാൻ 790 പോലീസുകാർ; സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ മാര്‍ച്ച് 6 ന് ഉച്ചയ്ക്ക് രണ്ടിനാണ് മകം തൊഴലിനായി ശ്രീകോവില്‍ നട തുറക്കുന്നത്
എറണാകുളം: മാര്‍ച്ച് 6 ന് നടക്കുന്ന ചോറ്റാനിക്കര മകം തൊഴലിനോടനുബന്ധിച്ച് ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളുമേര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. മകം തൊഴലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേംബറില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം 1,20,000 പേരാണ് മകം തൊഴാനെത്തിയത്. കോവിഡ് ഭീതി മാറിയ സാഹചര്യത്തില്‍ ഈ വര്‍ഷം കൂടുതല്‍ ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നര ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് കരുതുന്നത്. ഇതു മുന്നില്‍ക്കണ്ടുളള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
- തിരക്ക് നിയന്ത്രിക്കുന്നതിനായി 790 പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. നാല് ഡിവൈഎസ്പിമാര്‍, 13 സിഐമാര്‍, 131 എസ്‌ഐ അല്ലെങ്കില്‍ എഎസ്‌ഐമാര്‍, 417 സിപിഒമാര്‍, 225 വനിതാ പോലീസുകാര്‍ എന്നിങ്ങനെയാകും പോലീസിന്റെ വിന്യാസം.
- സ്ത്രീകള്‍ കൂടുതലായി എത്തുന്നതിനാല്‍ വനിതാ പോലീസിന്റെ സജീവ സാന്നിധ്യം സ്ഥലത്തുണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വൊളന്റിയര്‍മാരുടെ സേവനവും ഉറപ്പാക്കും.
- ചോറ്റാനിക്കര ജിവിഎച്എസ് ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ക്കുളള പാര്‍ക്കിംഗ്. പാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലം ക്രമീകരിക്കുന്നതിന് പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
- ഭക്തര്‍ക്ക് ദര്‍ശനത്തിനായി ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് ക്യു സംവിധാനമൊരുക്കും. പന്തലിന്റെയും ബാരിക്കേഡുകളുടെയും ഫിറ്റ്‌നെസ് ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.
- നാലാം തീയതി സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്യുവില്‍ നില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കും. ക്ഷേത്രക്കുളത്തിന്റെ വശങ്ങളും ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കും.
- അഗ്നിസുരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തുണ്ടാകും. സമീപത്തെ കടകളിലും മറ്റും അഗ്നിബാധയുണ്ടാകാതിരിക്കുന്നത് പ്രത്യേക ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കി.
- ക്ഷേത്രത്തിലും സമീപത്തും മുഴുവന്‍ സമയവും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. ആവശ്യമെങ്കില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ അധികമായി സ്ഥാപിക്കും. 24 മണിക്കൂറും കെഎസ്ഇബി ജീവനക്കാരുടെ സേവനം ലഭ്യമാക്കും.
- ക്ഷേത്രത്തിനു സമീപത്തെ റോഡുകളുടെ അറ്റകുറ്റപ്പണി 5, 6, 7 തീയതികളില്‍ ഒഴിവാക്കും.
- ജനത്തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കും.
- ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വെറ്ററിനറി ഓഫീസര്‍ ഏര്‍പ്പെടുത്തും. ആനപാപ്പാന്മാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കും.
- സമീപത്തെ ജലസ്രോതസുകളുടെ ക്ലോറിനേഷന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും.
- അടിയന്തര സാഹചര്യമുണ്ടായാല്‍ വൈദ്യ സഹായമെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. സന്നദ്ധ സംഘടനകളുടെ ഉള്‍പ്പടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാക്കും.
advertisement
പരിപാടികളുടെ നടത്തിപ്പില്‍ പൂര്‍ണമായും ഹരിത മാര്‍ഗരേഖ പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. ഉത്സവം കഴിയുമ്പോള്‍ ക്ഷേത്രവും പരിസരവും മാലിന്യക്കൂമ്പാരമാകുന്ന അവസ്ഥയുണ്ടാകരുത്. രാവിലെയും വൈകിട്ടും മാലിന്യങ്ങള്‍ നീക്കണം. സമീപത്തെ ഹോട്ടലുകള്‍ക്കും മാലിന്യം നീക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കും. പാര്‍ക്കിംഗിനായി ഉപയോഗിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടും ഉപയോഗ ശേഷം ഉടന്‍ വൃത്തിയാക്കി നല്‍കണം.
അലങ്കാരത്തിനായി പ്ലാസ്റ്റിക്കും ഫ്‌ളെക്‌സും ഒഴിവാക്കണം. മാലിന്യം ഇടുന്നതിന് വേസറ്റ് ബിന്നുകള്‍ സ്ഥാപിക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ശുചിത്വ മിഷന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പും പഞ്ചായത്തും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കടകളിലെ ഭക്ഷണ സാധനങ്ങള്‍ പരിശോധിക്കും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കടകളിലെ വിലവിവര പട്ടിക പരിശോധിച്ച് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കും.
advertisement
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ള ഭക്തര്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷയൊരുക്കും. എല്ലാ ഭക്തര്‍ക്കും സമാധാനപരമായി തൊഴുത് മടങ്ങുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. കുഭ മാസത്തിലെ മകം നാളിലാണ് മകം തൊഴല്‍. 6 ന് ഉച്ചയ്ക്ക് രണ്ടിനാണ് മകം തൊഴലിനായി . 10 മണി വരെ ദര്‍ശനമുണ്ടാകും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
February 16, 2023 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ചോറ്റാനിക്കര മകം തൊഴലിന് വിപുലമായ ക്രമീകരണങ്ങള്‍; തിരക്ക് നിയന്ത്രിക്കാൻ 790 പോലീസുകാർ; സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍