കണ്ണൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് പാചക വിദഗ്ധര്‍ കുറിച്ചിട്ട സാധനങ്ങളും അവരുടെ രുചിക്കൂട്ടുകളുമായി പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കളഭസദ്യ ബുധനാഴ്ച നടക്കും. ഉച്ചയോടെ കളഭചാര്‍ത്ത് ഉത്സവം കഴിഞ്ഞാല്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് കളഭസദ്യ നല്‍കും.
കത്തിച്ചാമ്പലായ ക്ഷേത്രം താഴക്കാട്ടുമനയിലെ അമ്മ തിരുമുമ്പിന്റെ നേതൃത്വത്തില്‍ പുനര്‍ നിര്‍മിച്ച് പ്രതിഷ്ഠ നടത്തിയ മേടമാസത്തിലെ അത്തംനാളിലാണ് പയ്യന്നൂര്‍ പെരുമാളുടെ കളഭച്ചാര്‍ത്ത് നടക്കുക. ആറടി ഉയരമുള്ള സുബ്രഹ്മണ്യന്റെ പ്രതിഷ്ഠയ്ക്ക് കളഭം ചാര്‍ത്തുന്നതിന് ഉപയോഗിക്കേണ്ട സാധനങ്ങള്‍ അന്നുതന്നെ നിശ്ചയിച്ചുനല്‍കിയിരുന്നു.
ഒപ്പം കളഭസദ്യയുടെ വിഭവങ്ങളും അതില്‍ ചേര്‍ക്കേണ്ട സാധനങ്ങളും എന്തോക്കെയാണെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ക്ഷേത്രത്തിലെ കളഭസദ്യയുടെ വിഭവങ്ങള്‍ ഒരുക്കുന്നത്.
കുഞ്ഞിമംഗലം മാങ്ങ ഉപയോഗിച്ചുള്ള മാമ്പഴ പുളിശ്ശേരിയും കായയും ചേനയും തേങ്ങയും ചേര്‍ത്ത് വറുത്തെലിശ്ശേരിയും ഓലനും കുമ്പളങ്ങ പച്ചടിയും മത്തന്‍ പച്ചടിയും പുളിയിഞ്ചിയും അച്ചാറും വറവും വറുത്തുപ്പേരിയും ശര്‍ക്കര ഉപ്പേരിയും ചേമ്പ് ഉപ്പേരിയും ചേന ഉപ്പേരിയും മോരും പഴവും പരിപ്പുപ്രഥമനും ഉള്‍പ്പെട്ടതാണ് കളഭസദ്യ.
ഇത് മാറ്റം വരുത്താതിരിക്കാന്‍ കറിക്കരിഞ്ഞ സദ്യയാണ് ഒരുക്കുന്നത്. അഗ്രശാലയില്‍ കുഞ്ഞിമംഗലത്ത് മനയിലെ തിരുമുമ്പിന്റെ സാന്നിധ്യത്തില്‍ പെരുമാളുടെ പ്രതിപുരുഷനായ മേല്‍ശാന്തിയെ മുന്‍നിര്‍ത്തി കലവറക്കാരന് കൊണ്ടുവന്ന ചങ്ങലവട്ട കത്തിച്ച് ഗ്രാമപ്പിള്ള സദ്യവട്ടത്തിനുള്ള കറികളുടെ വിഭവങ്ങള്‍ എല്ലാം അരിഞ്ഞ് കൂട്ടുചേര്ക്കുന്നതാണ് കറിക്കരിഞ്ഞ സദ്യ.
Also Read- Astrology May 3 | ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം; സാമ്പത്തിക പ്രതിസന്ധി അവസാനിക്കും; ഇന്നത്തെ ദിവസഫലം
പെരുമാളെ കളഭം ചാര്‍ത്തി ഉച്ചപൂജ കഴിഞ്ഞാല്‍ ശീവേലിയ്ക്ക് ശേഷം ഗണപതിയ്ക്ക് ആദ്യം സദ്യ വിളമ്പും. തുടര്‍ന്ന് നാലമ്പലത്തിനകത്ത് മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇലവെച്ച് സദ്യ നല്‍കും. ഇതേസമയത്ത് തന്നെ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും സദ്യ വിളമ്പും.
പാചകവിദഗ്ധന്‍ മങ്കുന്നം ശങ്കരന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കളഭ സദ്യ ഒരുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.