സാമുദായികവും സാമൂഹികവുമായ സൗഹാർദവും മൈത്രിയും കാത്തുസൂക്ഷിക്കാനും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതൃത്വങ്ങൾ പ്രവർത്തിക്കണമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സാമൂഹിക, സാംസ്കാരിക സ്പർധകളും വർഗീയവും വംശീയവുമായ ധ്രുവീകരണ ശ്രമങ്ങളും നാനാതുറകളിൽ നിന്നു നടക്കുമ്പോൾ, സ്നേഹംകൊണ്ടും മമതകൊണ്ടുമാണു നമ്മൾ പ്രതിരോധം തീർക്കേണ്ടത്.
വെറുപ്പ് ഉത്പാദിപ്പിച്ച്, രാജ്യത്തിന്റെയും സമൂഹത്തിന്റെയും അഖണ്ഡതക്കും ഐക്യത്തിനും വിഘാതം സൃഷ്ടിക്കാൻ കരുനീക്കങ്ങൾ നടത്തുന്നവരെ സ്നേഹത്തിന്റെ ഭാഷയിൽ അഭിസംബോധന ചെയ്തും തിരുത്തിയും നാം സഞ്ചരിക്കണം.
നിരവധി മതങ്ങളും അനവധി ജാതിസമൂഹങ്ങളും വിവിധ ജനവിഭാഗങ്ങളുമെല്ലാമായി സൗഹാർദം പുലർത്തി ജീവിക്കുന്ന ഇന്ത്യൻ ജനസമൂഹത്തിനിടയിൽ, വിദ്വേഷത്തിന്റെ വിത്തുവിതക്കാൻ വെമ്പുന്നവർ ഈ രാജ്യത്തിന്റെ അസ്ഥിത്വത്തെയാണ് അപായപ്പെടുത്താൻ ശ്രമിക്കുന്നത്. ഭരണഘടന മൂല്യങ്ങൾക്ക് ഒട്ടും വിലകൽപ്പിക്കാതെ നിയമങ്ങൾ പരിരക്ഷിക്കാതെ രാജ്യതെരുവുകളിൽ വിഭാഗീയതയുടെ അനുരണനങ്ങൾ സൃഷ്ടിക്കാനുള്ള ചില തത്പര കക്ഷികളുടെ ശ്രമങ്ങൾ ഒട്ടും ആശാവഹമല്ല. നിയമങ്ങൾക്കു പോലും പുല്ലുവില കണക്കാക്കപ്പെടുന്ന അവസ്ഥയിൽ ന്യായാസനങ്ങളും ഭരണസിരാകേന്ദ്രങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also read: അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിൽ വരാൻ സുപ്രീം കോടതി അനുമതി
ഒരു വിശ്വാസി സമൂഹം എന്ന നിലയിൽ ഏതുതരം വെല്ലുവിളികളെയും മറികടക്കാനുള്ള ആത്മീയമായ ഊർജ്ജം കൈവരിക്കുക എന്നതാണ് മുസ്‌ലിംകളുടെ പ്രാഥമിക ഉത്തരവാദിത്വം എന്ന് ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു. കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും ഉൾക്കൊള്ളുന്ന വിശ്വസത്തിന്റെയും പേരിൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന അനുഭവങ്ങൾ കൂടിവരികയാണ്. അവസരങ്ങൾ നിഷേധിക്കാനും അവകാശങ്ങൾ കവർന്നെടുക്കാനുമുള്ള സംഘടിത ശ്രമങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഒരു സമൂഹമെന്ന നിലയിൽ ഇത്തരം പ്രതിസന്ധികൾ പുതുമയുള്ളതല്ല.
താത്കാലികമായ ഇത്തരം വെല്ലുവിളികളെ നിയമസംവിധാനത്തിന്റെ ഉള്ളിൽ നിന്നു കൊണ്ട് നേരിടാനുള്ള വിവേകം മുസ്ലിം സമുദായത്തിനുണ്ട്. അതിനപ്പുറം അല്ലാഹുവിന്റെ സഹായം തേടാനുള്ള അവസരമായി ഇത്തരം ഘട്ടങ്ങളെ നാം മാറ്റിയെടുക്കണം. അത് സംഭവിച്ചാൽ മുസ്ലീങ്ങൾക്ക് മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും പ്രയോജനപ്പെടും എന്ന് മഅ്ദിൻ ചെയർമാൻ പറഞ്ഞു.
യുക്തി വാദം, മതയുക്തിവാദം, മതരാഷ്ട്ര വാദം, നവ ഉദാര-ഭൗതിക വാദങ്ങൾ തുടങ്ങിയവ ആത്യന്തികമായി മനുഷ്യത്വ വിരുദ്ധമായ ആശയങ്ങളാണ്. ഭൂമിയുടെ പ്രകൃതിപരമായ നിലനിൽപ്പിനും മനുഷ്യരാശിയുടെ ഭൂമിയിലെ സുസ്ഥിരതെക്കും എതിരാണവ. മൂല്യ ബോധത്തിലേക്ക് മടങ്ങുന്നതിലൂടെയേ ഭൂമിയുടെ ജൈവികതയെ തിരിച്ചു പിടിക്കാൻ കഴിയുകയുള്ളൂ. വിശ്വാസി സമൂഹങ്ങൾക്കേ അത്തരം പരിശ്രമങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. അത്തരം ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആത്മീയ മജ്ലിസുകളെന്നും ആത്മ സംസ്കരണമാണ് റമളാനിലൂടെ സാധ്യമാക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Also read: വന്ദേഭാരതിനെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകൻ്റെ കവിത; പങ്കുവച്ച് കെ. സുരേന്ദ്രന്‍
തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. വൈകുന്നേരത്തോടെ പ്രധാന ഗ്രൗണ്ടും മഅദിന്‍ ഗ്രാന്റ് മസ്ജിദും നിറഞ്ഞ് കവിഞ്ഞു. ഉച്ചക്ക് ഒരുമണി മുതല്‍ നടന്ന അസ്മാഉല്‍ ബദ്‌രിയ്യീന്‍ മജ്‌ലിസോടെ പരിപാടികള്‍ക്ക് തുടക്കമായി. അസ്മാഉല്‍ ബദ്ര്‍ മജ്ലിസിന് നേതൃത്വം നല്‍കി. തുടര്‍ന്ന് പതിനായിരങ്ങള്‍ സംബന്ധിച്ച മെഗാ ഇഫ്ത്താര്‍ നടന്നു. മഗ്‌രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു.
രാത്രി ഒൻപതിന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. അമ്പത് ലക്ഷം ആളുകളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
വിശുദ്ധറമദാൻ ഇരുപത്തിയേഴാം രാവിന്റെ പുണ്യത്തിലേക്ക് ഒഴുകിയെത്തിയ ആബാലവൃദ്ധം ജനങ്ങൾ സ്വലാത്ത് നഗറിനെ പ്രാർത്ഥനാ സാഗരമാക്കി. വിശുദ്ധ നഗരങ്ങളായ മക്ക മദീന കഴിഞ്ഞാല്‍ പുണ്യരാവിൽ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന ആത്മീയ സംഗമത്തിലേക്ക് കനത്ത ഉഷ്ണം അവഗണിച്ചും പതിനായിരങ്ങളാണ് എത്തിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ഇ. സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സ്വലാത്ത് മജ്ലിസിന്റെ നായകനും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണത്തിനും സമൂഹ പ്രാർത്ഥനക്കും നേതൃത്വം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.