ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് മണിപ്പൂര്‍ വിഷയത്തില്‍ സഭയ്ക്കെതിരേ വിമർശനം; സിറോമലബാർ വൈദികന് സസ്പെൻഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
എല്ലാ പൗരോഹിത്യശുശ്രൂഷകളും ചെയ്യുന്നതിൽനിന്ന് അദ്ദേഹത്തെ വിലക്കുന്നതായി താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിൽ പറയുന്നു
താമരശ്ശേരി: ശുശ്രൂഷാദൗത്യം ഉപേക്ഷിച്ചതിനുപിന്നാലെ മണിപ്പൂര്‍ വിഷയത്തില്‍ സിറോ മലബാർ സഭയ്ക്കെതിരേ വിമർശനം ഉന്നയിച്ച വൈദികന് സസ്പെൻഷൻ. ഫാ. അജി (തോമസ്) പുതിയപറമ്പിലിനെതിരെയാണ് നടപടി. എല്ലാ പൗരോഹിത്യശുശ്രൂഷകളും ചെയ്യുന്നതിൽനിന്ന് അദ്ദേഹത്തെ വിലക്കുന്നതായി താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
കോഴിക്കോട് മുക്കം എസ് എച്ച് പള്ളി വികാരിയായിരിക്കേ ഏപ്രിൽ 29ന് നൂറാംതോട് സെയ്ന്റ് ജോസഫ്‌സ് പള്ളിയിലേക്ക് സ്ഥലംമാറ്റിയ അദ്ദേഹം അവിടെ ചുമതലയേറ്റിരുന്നില്ല. സ്ഥലംമാറ്റദിനത്തിൽ മുക്കത്തെ ഇടവകാംഗങ്ങളുമായി നൂറാംതോട്ടിലേക്ക് പോകുംവഴി സാമൂഹികമാധ്യമങ്ങളിലൂടെ വൈദികൻ ശുശ്രൂഷാദൗത്യമുപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ആരാധനാക്രമം സംബന്ധിച്ചും സഭാപിതാക്കൻമാർ ക്രിമിനൽ കേസുകളിൽ പ്രതികളാവുന്നത് സംബന്ധിച്ചുമെല്ലാം പ്രസ്താവന നടത്തിയായിരുന്നു പിന്മാറ്റം.
Also Read – ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ വിഗ്രഹം; ആന്ധ്രയിലെ വംശധാര നദീതീരത്ത് ഭക്തജനത്തിരക്ക്
advertisement
തിരിച്ചുവരാൻ രൂപതാധികൃതർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാടിൽ ഉറച്ചുനിന്നു. പരസ്യപ്രസ്താവനകൾ തുടർന്ന വൈദികൻ ഏറ്റവുമൊടുവിൽ മണിപ്പുർ കലാപവിഷയത്തിൽ സഭാനേതൃത്വത്തിനെതിരേ നിശിതവിമർശനം നടത്തിയിരുന്നു.
മണിപ്പുരിലെ നിലവിളികൾക്കുനേരെ പുലർത്തുന്ന ക്രൂരമായ നിശ്ശബ്ദതയ്ക്കും നിഷ്‌ക്രിയത്വത്തിനും ഭാവിയിലെങ്കിലും കേരളസഭ മാപ്പുപറയേണ്ടിവരുമെന്നായിരുന്നു കുറിപ്പ്.
‘ഒരു കുരിശുപള്ളിയുടെ നേരെ ആക്രമണമുണ്ടായാലോ, ഏതെങ്കിലും ഒരു ക്രൈസ്തവസ്ഥാപനത്തിനുമുമ്പിൽ സമരമുണ്ടായാലോ കത്തിജ്ജ്വലിക്കാറുള്ള സഭാസ്നേഹവും സമുദായബോധവുമൊന്നും മണിപ്പുരിലെ സങ്കടങ്ങളുടെ കണ്ണീർപ്പാടങ്ങളുടെപേരിൽ കണ്ടില്ല. പേരിനൊരു പ്രസ്താവനയും പിന്നെ ഒരു മെഴുകുതിരിപ്രാർത്ഥനയും. അത്രമാത്രം’. എന്നിങ്ങനെയായിരുന്നു വിമർശനം.
advertisement
ചുമതലയേറ്റെടുക്കാതെ ഒളിവിൽപ്പോയതും സാമൂഹികമാധ്യമങ്ങളിലൂടെ സഭയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ വിമർശനമുന്നയിച്ചതും ചൂണ്ടിക്കാട്ടിയാണ് ഒടുവിൽ രൂപതാനേതൃത്വം വൈദികനെതിരേ അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്നത്.
പുതിയൊരു ഉത്തരവുണ്ടാവുന്നതുവരെ സസ്പെൻഷൻ കാലയളവിൽ വൈദികന് മേരിക്കുന്നിലെ ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോമിൽ താമസിക്കാമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മലപ്പുറം വെറ്റിലപ്പാറ സ്വദേശിയാണ് ഫാ. അജി പുതിയപറമ്പിൽ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
July 23, 2023 9:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് മണിപ്പൂര്‍ വിഷയത്തില്‍ സഭയ്ക്കെതിരേ വിമർശനം; സിറോമലബാർ വൈദികന് സസ്പെൻഷൻ