സിആർപിഎഫിലെ വനിതാ സൈനികർക്കായി പാഡ് ഡിസ്പെൻസർ മെഷീനുകളും ഇൻസിനേറ്ററുകളും (പാഡുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന മെഷീന്‍) സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. 288 സാനിറ്ററി പാഡ് ഡിസ്പെൻസറുകളും അത്രയും തന്നെ ഇൻസിനറേറ്ററുകളും സ്ഥാപിക്കാനാണ് സർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
സൈന്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ലിംഗപരമായ പരിഗണന നൽകിക്കൊണ്ടുള്ള ഒരു നീക്കം നടക്കുന്നത്. ഇതിന് പുറമെ വസ്ത്രങ്ങൾ ഉണക്കുന്നതിനായി 783 സ്റ്റീൽ സ്റ്റാൻഡുകളും വാങ്ങി നൽകും. രാജ്യത്തെ തന്നെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗത്തിൽ നടക്കാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്കായി 2.1 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
സേനയിലെ വനിതാ സൈനികരുടെ ജീവിത സാഹചര്യവും പ്രവർത്തന സ്ഥിതിയുമൊക്കെ മെച്ചപ്പെടുത്താൻ പുതിയ ഉത്തരവ് സഹായകമാകുമെന്നാണ് കണക്കു കൂട്ടൽ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന എല്ലാ സൈനിക വിഭാഗങ്ങളിലും പുതിയ ഉത്തരവ് നടപ്പിലാക്കാനും പദ്ധതിയുണ്ടെന്നും ഉന്നത വൃത്തങ്ങളിൽ നിന്ന് സൂചനകളുണ്ട്.
നേരത്തെ വനിതാ സൈനികർ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളെയും വെല്ലുവിളികളെയും സംബന്ധിച്ച് ഒരു സർവെ നടത്തിയിരുന്നു. ഇതിൽ ഡ്യൂട്ടി സമയങ്ങളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സേനാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. ശുചി മുറികൾ ഉപയോഗിക്കലും ആർത്തവ ദിനങ്ങളിൽ ഉപയോഗിച്ച പാഡുകൾ നശിപ്പിക്കുന്നതിനടക്കമുള്ള ബുദ്ധിമുട്ടുകൾ ഇവർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ നീക്കം.
മൂന്നു ലക്ഷത്തോളം സേനാംഗങ്ങൾ ഉള്ള സിആർപിഎഫ് ക്രമസമാധാന പരിപാലനം, നക്സൽ വിരുദ്ധ പോരാട്ടം തുടങ്ങി പല മേഖലകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്ണായിരത്തോളം വനിതാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.