Iceland| യൂറോപ്പിലെ ആദ്യ വനിതാ ഭൂരിപക്ഷ പാര്‍ലമെന്റ് ഐസ്‌ലന്‍ഡിന് എങ്ങനെ നഷ്ടമായി?
- Published by:Rajesh V
- news18-malayalam
Last Updated:
63 സീറ്റുകളില്‍ 33 എണ്ണവും സ്ത്രീകള്‍ നേടി എന്ന വാർത്തകളാണ് ആദ്യം പുറത്ത് വന്നത്. എന്നാല്‍ പിന്നീട് നടന്ന റീ കൗണ്ടിംഗില്‍ സ്ഥിതിഗതികള്‍ മാറി.
ഞായറാഴ്ച പുറത്ത് വന്ന പ്രാഥമിക തെരഞ്ഞെടുപ്പ് ഫലത്തില്‍ ഐസ്‌ലന്‍ഡ് പുതിയ ചരിത്രം സൃഷ്ടിച്ചതായി കരുതിയിരുന്നെങ്കിലും അതിന് ഏതാനും നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തെരഞ്ഞെടുപ്പ് ഫലത്തില്‍ യൂറോപ്പില്‍ ആദ്യമായി ഒരു വനിതാ ഭൂരിപക്ഷ പാര്‍ലമെന്റ് വിജയിച്ച രാജ്യമായി ഐസ്‌ലന്‍ഡ് കുറച്ച് നേരത്തേക്ക് മാറി. ആദ്യ ഫലങ്ങള്‍ അനുസരിച്ച് ആല്‍തിംഗ് പാര്‍ലമെന്റിലെ (ഐസ്‌ലന്‍ഡ് പാര്‍ലമെന്റ്) 63 സീറ്റുകളില്‍ 33 എണ്ണവും സ്ത്രീകള്‍ നേടി എന്ന വാർത്തകളാണ് പുറത്ത് വന്നത്. അതായത് ആകെ സീറ്റുകളില്‍ 52 ശതമാനവും സ്ത്രീകൾ നേടിയെന്ന്. എന്നാല്‍ പിന്നീട് നടന്ന റീ കൗണ്ടിംഗില്‍ സ്ഥിതിഗതികള്‍ മാറി. സ്ത്രീകള്‍ 47.6 ശതമാനത്തോടെ 30 സീറ്റുകളിലേക്ക് താഴ്ന്നു. അതോടെ ഐസ്‌ലന്‍ഡില്‍ മുന്‍കാലഘട്ടങ്ങളിലെ പോലെ ഒരു പുരുഷ ഭൂരിപക്ഷ പാര്‍ലമെന്റ് തന്നെ തെരഞ്ഞെടുക്കപ്പെട്ടു.
ലിംഗസമത്വത്തിലും സ്ത്രീകളുടെ അവകാശങ്ങളിലും ഐസ്‌ലന്‍ഡ് എപ്പോഴും മുന്‍നിരയിലുണ്ടായിരുന്ന ഒരു രാജ്യമാണ്. അതിനാല്‍ പ്രാരംഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുരോഗമന രാഷ്ട്രീയത്തിന്റെ ഒരു സുപ്രധാന നിമിഷമായി പ്രശംസിക്കപ്പെട്ടു. ലോക ബാങ്ക് സമാഹരിച്ച ഡാറ്റ പ്രകാരം, മറ്റൊരു യൂറോപ്യന്‍ രാജ്യത്തും പാര്‍ലമെന്റില്‍ 50 ശതമാനത്തിലധികം വനിതാ നിയമനിര്‍മ്മാതാക്കള്‍ ഇല്ല. എന്നാല്‍ സ്വീഡന്‍ അതിനോട് അടുത്ത് എത്തിയിട്ടുണ്ട്. സ്വീഡിന്‍ പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യം 47 ശതമാനമാണ്.
റീ കൗണ്ടിന് ശേഷം സംഖ്യകള്‍ എത്രമാത്രം മാറി?
രാജ്യത്തെ പ്രധാന മാധ്യമമായ ആര്‍യുവി റിപ്പോര്‍ട്ട് അനുസരിച്ച്- ശനിയാഴ്ച ഐസ്‌ലന്‍ഡിന്റെ പാര്‍ലമെന്റായ ആല്‍തിംഗിലേക്കുള്ള വോട്ടെടുപ്പിന്റെ പ്രാരംഭ ഫലത്തില്‍ കുറച്ച് വോട്ടുകള്‍ തെറ്റായി കണക്കാക്കിയിട്ടുണ്ടെന്ന് മനസ്സിലായി. 'കോമ്പന്‍സേറ്ററി' സീറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ഇത് ഫലത്തെ ബാധിച്ചു, തുടര്‍ന്ന് ഇലക്ഷന്‍ ഫലങ്ങള്‍ ഔദ്യോഗികമായി അറിയിക്കുന്നതില്‍ തെറ്റുപറ്റി. പാര്‍ലമെന്റിലെ പ്രാതിനിധ്യത്തെ സംബന്ധിച്ച് നടന്ന റീകൗണ്ടില്‍ 33 പുരുഷന്മാരും 30 സ്ത്രീകളും ഉണ്ടാകുമെന്ന് അന്തിമ ഫലം വ്യക്തമാക്കി.
advertisement
റീകൗണ്ട് മൊത്തം തെരഞ്ഞെടുപ്പ് ഫലങ്ങളെയും സീറ്റ് വിതരണത്തെയും ബാധിച്ചില്ല. പ്രധാനമന്ത്രി കത്രിന്‍ ജേക്കബ്‌സ്‌ഡോട്ടിറിന്റെ ലെഫ്റ്റ്-ഗ്രീന്‍ മൂവ്‌മെന്റിന്റെ സഖ്യകക്ഷികളായ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയും മധ്യ-വലത് പ്രൊഗ്രെസീവ് പാര്‍ട്ടിയും ചേര്‍ന്ന് പാര്‍ലമെന്റിലെ 63 സീറ്റുകളില്‍ 37 എണ്ണം സ്വന്തമാക്കി ഭൂരിപക്ഷം നേടി. രണ്ടാമത് വോട്ട് എണ്ണുന്നതിന് മുമ്പ് തന്നെ ഇവര്‍ 33ല്‍ നിന്നിരുന്ന തങ്ങളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചിരുന്നു.
ലെഫ്റ്റ് ഗ്രീന്‍ മൂവ്‌മെന്റ് ഇത്തവണ എട്ട് സീറ്റുകള്‍ മാത്രമാണ് നേടിയത്. 2017നെ അപേക്ഷിച്ച് മൂന്ന് സീറ്റുകള്‍ കുറവ്. ഇത് ജേക്കബ്‌സ്‌ഡോട്ടിറിന്റെ പ്രധാനമന്ത്രി ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തി. ഇപ്പോള്‍ പാര്‍ലമെന്റില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി തുടരുന്നത് ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയാണ്. ഇപ്പോഴത്തെ ധനമന്ത്രിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ നേതാവായ ബജര്‍നി ബെനഡിക്റ്റ്‌സണ്‍ വളരെക്കാലമായി ജേക്കബ്‌സ്‌ഡോട്ടിറിന്റെ പദവിയില്‍ ലക്ഷ്യമിട്ടിരുന്നു.
advertisement
ലിംഗസമത്വത്തില്‍ മുന്‍നിരയില്‍
മറ്റ് ചില രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഐസ്‌ലന്‍ഡിന് പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യത്തിന് യഥാര്‍ത്ഥ നിയമപരമായ ക്വാട്ട ഇല്ല. പക്ഷെ രാജ്യത്തെ പല പാര്‍ട്ടികളും ഇത്ര സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവണമെന്ന് കര്‍ശനമായി നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് സമീപ വര്‍ഷങ്ങളില്‍ ആക്ടിവിസ്റ്റുകള്‍ നടത്തിയ പരിശ്രമങ്ങള്‍ കണക്കിലെടുത്ത്, ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ലിംഗസമത്വത്തിലും സ്ത്രീ അവകാശങ്ങളിലും ഒരു നാഴികക്കല്ലായിരിക്കും. എഫ്പി വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ച ഐസ്‌ലന്‍ഡ് പ്രസിഡന്റ് ഗുഡ്‌നി ജോഹാന്‍സണ്‍ പറഞ്ഞത് - 'പൂര്‍ണ്ണ ലിംഗസമത്വത്തിലേക്കുള്ള വഴിയില്‍ ഞങ്ങള്‍ എത്രത്തോളം മുന്നേറിയിരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.' എന്നാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2021 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Iceland| യൂറോപ്പിലെ ആദ്യ വനിതാ ഭൂരിപക്ഷ പാര്‍ലമെന്റ് ഐസ്‌ലന്‍ഡിന് എങ്ങനെ നഷ്ടമായി?


