• HOME
  • »
  • NEWS
  • »
  • life
  • »
  • പ്രായമായവർ മാറ്റി നിർത്തേണ്ടവരല്ല; എൺപതുകളിലും തിളങ്ങുന്ന സ്ത്രീകൾ

പ്രായമായവർ മാറ്റി നിർത്തേണ്ടവരല്ല; എൺപതുകളിലും തിളങ്ങുന്ന സ്ത്രീകൾ

'എനിക്ക് പ്രായമായി' എന്ന് സന്തോഷത്തോടെ അംഗീകരിക്കാൻ മിക്കവർക്കും പ്രയാസമാണ്

  • Share this:

    പ്രായമായവരെ പ്രത്യേകിച്ച് പ്രായമായ സ്ത്രീകളെ, നാടിനും കുടുംബത്തിനും പ്രയോജനമില്ലാത്തവരായി കാണുന്ന പ്രവണത നമ്മുടെ രാജ്യത്ത് പലയിടങ്ങളിലുമുണ്ട്. വാർദ്ധക്യത്തിലെത്തിയ സ്ത്രീ പേടിച്ചും ആശങ്കപ്പെട്ടും മക്കളുടെയോ കൊച്ചുമക്കളുടെയോ ആശ്രിതരായി കഴിഞ്ഞു കൂടിക്കൊള്ളണമെന്നാണ് പൊതുവെ ഉള്ള ചിന്താഗതി. ‘എനിക്ക് പ്രായമായി’ എന്ന് സന്തോഷത്തോടെ അംഗീകരിക്കാൻ മിക്കവർക്കും പ്രയാസമാണ്. മനസുകൊണ്ട് നാൽപ്പതിൽ നിൽക്കുമ്പോൾ ഞാൻ എങ്ങനെ എഴുപത്തിയഞ്ചുകാരിയാകും എന്ന ആശയക്കുഴപ്പവും, പ്രായമാകുന്നത് എന്തോ ഒരു നാണക്കേടാണ് എന്ന് കരുതുന്ന സമൂഹവുമാണ് ഈ മടിയ്ക്ക് കാരണം.

    ‘ഇപ്പോഴത്തെ പിള്ളേരെക്കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്ന് പറയുന്നതുപോലെയുള്ള മിഥ്യാധാരണകൾ പ്രായമായവരെക്കുറിച്ചും പലരും വച്ചുപുലർത്തുന്നുണ്ട്. പ്രായമായവരോട് ഇടപെടുമ്പോൾ അനാവശ്യമായി കൊച്ചുകുട്ടികളോട് എന്നപോലെ പെരുമാറുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ? വലിയൊരു അളവ് വരെ അത് അവരുടെ അനുഭവസമ്പത്തിനെയും ലോകപരിചയത്തെയും ഇല്ലാതാക്കുന്നതിന് തുല്യമാണ്.ഇത്തരം അമിതമായ കരുതൽ അനാവശ്യമായ നിയന്ത്രണങ്ങളിലേയ്ക്കും കടന്നുകയറ്റങ്ങളിലേയ്ക്കും മാറിപ്പോകുന്നതും സാധാരണയാണ്. പുരുഷന്മാരെക്കാൾ അധികം സ്ത്രീകളാണ് ഇത് നേരിടേണ്ടി വരുന്നതും.

    Also read- മുലപ്പാൽ ദാനത്തിൽ റെക്കോഡ്; 27കാരി ഏഴുമാസത്തിനിടെ ദാനം ചെയ്തത് 105 ലിറ്റർ

    മധ്യവയസ്സാകുമ്പോഴേ നമ്മുടെ നാട്ടിലെ സ്ത്രീകളിൽ പലരും കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും വിവിധ പ്രായത്തിലുള്ളവരുടെ കൂട്ടായ്മകളിലും അവഗണിക്കപ്പെടുന്നത് പതിവാണ്. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും കണക്കിലെടുക്കാറില്ല. ഈയടുത്ത് ഓസ്‌ട്രേലിയയിൽ നടന്ന ഒരു പഠനം ശ്രദ്ധേയമായ ചില കാഴ്ചപ്പാടുകളാണ് ഈ വിഷയത്തിൽ മുന്നോട്ടു വെക്കുന്നത്. മധ്യവയസ്സ്കരും വൃദ്ധരുമായ സ്ത്രീകളെ പങ്കെടുപ്പിച്ചു നടത്തിയ ഈ പഠനത്തിൽ 1946 മുതൽ 1964 വരെ ഉള്ള കാലയളവിൽ ജനിച്ച സ്ത്രീകളിൽ ഭൂരിഭാഗവും ചുറ്റുപാടുമുള്ളവരിൽ നിന്നും ആഗ്രഹിക്കുന്നതായി പറഞ്ഞത് ‘ഒരു വ്യക്തി എന്ന നിലയ്ക്ക് ബഹുമാനിക്കപ്പെടണം’ എന്നായിരുന്നു.

    ഏതു പ്രായത്തിലും ഏതു ലിംഗത്തിലും പെട്ട വ്യക്തിയുടെയും അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് ഇത്. ഇത്രത്തോളം സാധാരണവും ഒഴിവാക്കിക്കൂടാത്തതുമായ ഒരു കാര്യമാണ് ഈ പ്രായത്തിലെത്തിയ സ്ത്രീകൾ തങ്ങളുടെ ആഗ്രഹമായി പറയേണ്ടി വരുന്നത് എന്നത് സങ്കടകരമായ സത്യമാണ്. പ്രായമായവരെക്കുറിച്ച് പൊതുവെ നിലനിൽക്കുന്ന ധാരണകളെ ചോദ്യം ചെയ്യുക എന്നതും ഈ ബഹുമാനത്തിന്റെ ഭാഗം തന്നെയാണ്. രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത ഈ പഠനം ചൂണ്ടിക്കാട്ടുന്നത് വാർദ്ധക്യവും അതിനോട് അനുബന്ധിച്ചുള്ള ഇത്തരം വിവേചനങ്ങളും ഭൂരിപക്ഷം പേരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്നും അവരെ വിഷാദത്തിലേയ്ക്കും ഉത്കണ്ഠയിലേയ്ക്കും തള്ളിവിടുന്നു എന്നുമാണ്.

    Also read- ആർത്തവ അവധി അനുവദിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി; സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കുമെന്ന് സുപ്രീംകോടതി

    എന്നാൽ, ഇതേ പഠനം പറയുന്നത്, 1946 നു മുൻപ് ജനിച്ച സ്ത്രീകൾ മറ്റൊരു ചിത്രമാണ് പലയിടങ്ങളിലും നമുക്ക് മുന്നിൽ വരച്ചിടുന്നത് എന്നാണ്. എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള ഈ സ്ത്രീകൾ സംതൃപ്തമായ ജീവിതം നയിക്കുകയും, സമൂഹത്തിനു തങ്ങളുടേതായ രീതിയിൽ സംഭാവനകൾ നൽകുകയും ചെയ്യുന്നു. ഓസ്‌ട്രേലിയക്കാരിയായ മിഗ് ഡാൻ പിഎച്ച്ഡി ബിരുദം നേടിയെടുത്ത തന്റെ എൺപതുകളുടെ തുടക്കത്തിലാണ്. ഓർമയും ആർട് തെറാപ്പിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയ മിഗ് ഈ പ്രായത്തിലും ചിത്രങ്ങൾ വരയ്ക്കുകയും അവയുടെ പ്രദർശനങ്ങൾ നടത്തുകയും ചെയ്യുന്നു.

    തന്റെ അഞ്ചുമക്കളും മുതിർന്ന ശേഷമാണ് ഒലിവ് ട്രെവർ എന്ന എൺപതുകാരിക്ക് താൻ എക്കാലവും സ്നേഹിച്ചിരുന്ന ചെടികളെക്കുറിച്ച് വിശദമായി പഠിക്കാനുള്ള അവസരം ലഭിച്ചത്. ഇന്ന് പൈൻആപ്പിൾ അടക്കമുള്ള ബ്രോമിലിയഡ് ചെടികളുടെ കാര്യത്തിൽ ലോകത്തെ തന്നെ ഏറ്റവും വലിയ വിദഗ്ധരിൽ ഒരാളാണ് ഒലിവ്. പഠനത്തിന് പ്രായമൊരു തടസ്സമല്ല എന്ന് ഈ സ്ത്രീകൾ വാർധക്യത്തിലും തെളിയിച്ചിരിക്കുന്നു. ബിസിനസ് രംഗത്തും ജോലി സ്ഥലങ്ങളിലും മികവ് തെളിയിക്കുന്നവരിലും എൺപതും തൊണ്ണൂറും വയസ്സുകടന്ന സ്ത്രീകളെ കണ്ടെത്താൻ ഈ ഗവേഷകർക്ക് സാധിച്ചു എന്നതും ശ്രദ്ധേയമാണ്. ലെസ്റ്റർ ജോൺസ് തന്റെ തൊണ്ണൂറുകളിലും സജീവമായി വിദ്യാഭ്യാസ രംഗത്ത് ഇടപെടലുകൾ നടത്തുകയും പഠന വൈകല്യങ്ങൾ ഉള്ളവർക്ക് വേണ്ടി ഒരു കോച്ചിങ് സ്ഥാപനം വിജയകരമായി നയിക്കുകയും ചെയ്യുന്നു.

    Also read- ഭൂമിയും കടന്ന് റയ്യാന ബർണവി; സൗദിയിൽ നിന്നും ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി

    തന്റെ തൊണ്ണൂറാം വയസ്സിൽ മാസ്റ്റർ ഓഫ് ആർട്‌സ് നേടിയപ്പോൾ ജാക്വലിൻ ഡ്വയർ, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായം കൂടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. തന്റെ ഗവേഷണമൊക്കെ ചേർത്ത് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചപ്പോൾ ജാക്വലിനു പ്രായം തൊണ്ണൂറ്റി രണ്ടായിരുന്നു. തന്റെ എൺപതുകളിലും പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും കാലാവസ്ഥാമാറ്റത്തെക്കുറിച്ച സംസാരിക്കുകയും സാധാരണക്കാർക്ക് എങ്ങനെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാം എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഡോക്ടർ ഷാരോൺ ഫുള്ളർ, ടിവി മേക്കപ്പ് ആർട്ടിസ്റ്റായും മാനേജർ റോളുകളിലും നീണ്ടകാലം ജോലി ചെയ്യുകയും, നിരവധി സ്ഥലങ്ങളിൽ സന്നദ്ധപ്രവർത്തനം നടത്തുകയും ചെയ്തശേഷം തന്റെ എഴുപത്തി ആറാം വയസ്സിൽ സ്വയം നിർമിച്ച ബോട്ടിൽ കടൽ യാത്രകൾ നടത്തുന്ന റോബിന റോഗൻ, തദ്ദേശീയരായ യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുകയും അവരെ മറ്റു സംസ്കാരങ്ങളുമായി ഒന്നിപ്പിച്ച് പരസ്പരം സഹായിക്കാൻ പരിശീലിപ്പിക്കുകയും ചെയ്ത 2021 ലെ സീനിയർ ഓസ്‌ട്രേലിയൻ ഓഫ് ദ ഇയർ ഡോക്ടർ മിറിയം റോസ് ബൗമാൻ എന്നിവരൊക്കെ ഇത്തരത്തിലുള്ള ഉദാഹരണങ്ങൾ ആണ്.

    തീർച്ചയായും, ഈ സ്ത്രീകളൊക്കെ ലോകയുദ്ധങ്ങൾ അടക്കം നിരവധി കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയവർ തന്നെയാണ്. എന്നാൽ അതു മാത്രമാണോ അവരുടെ ജീവിതവിജയത്തിന്റെ രഹസ്യം? ആരോഗ്യം നന്നാകാൻ പച്ചക്കറി കഴിക്കണമെന്നും, തടി കുറയ്‌ക്കണമെന്നുമുള്ള ഉപദേശങ്ങൾ മാത്രമല്ല സ്ത്രീകൾക്ക് ആവശ്യം. നമ്മളെല്ലാം ഒരേ സമൂഹത്തിന്റെ ഭാഗമാണെന്നും, ആ നിലയ്ക്ക് പരസ്പരം കൊടുക്കുന്ന ബഹുമാനം പ്രധാനമാണെന്നും നാം മനസിലാക്കേണ്ടതുണ്ട്. മറ്റുള്ളവർക്കും തങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനും സംതൃപ്തമായ ജീവിതം നയിക്കാനും സഹായിക്കുന്ന ഗുണങ്ങൾ ഈ പറഞ്ഞ സ്ത്രീകൾക്ക് ഉണ്ടായിരിക്കാം, എന്നാൽ അവരെ തടയുന്നതിനുപകരം മുന്നോട്ടു പോകാൻ പ്രാപ്തരാക്കുന്ന ഒരു ചുറ്റുപാടിൽ മാത്രമേ അവർക്ക് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനാകൂ.

    Also read- പാകിസ്ഥാനിൽ ആദ്യമായി ഹിന്ദു സിവിൽ സർവീസ് ഉദ്യോഗസ്ഥ അസിസ്റ്റന്‍റ് കമ്മീഷണറായി

    ഇത് ഓരോ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. വിവേചനരഹിതമായ നയങ്ങൾ, ആരോഗ്യ സംരക്ഷണം, പെൺകുട്ടികളുടെയും സ്ത്രീകളുടെയും – അതുപോലെ ആൺകുട്ടികളുടെയും പുരുഷന്മാരുടെയും ജീവിതത്തെ പിന്തുണയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന നയങ്ങൾ എന്നിവ പ്രായമായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടും. ഐക്യരാഷ്ട്രസഭ 2021 മുതൽ 2030 വരെയുള്ള വർഷങ്ങളെ ആരോഗ്യകരമായ വാർദ്ധക്യ ദശാബ്ദമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീർഘവും ആരോഗ്യകരവുമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് ലോകമെമ്പാടുമുള്ള സഹകരണത്തിനുള്ള സമയമാണിത്. ലോകാരോഗ്യ സംഘടന ഇതിനായി വയോജന സൗഹൃദ നഗരം എന്ന പദ്ധതിയും മുന്നോട്ട് വച്ചിട്ടുണ്ട്.

    Published by:Vishnupriya S
    First published: