വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവാവധി നൽകുന്ന നിയമങ്ങൾ രൂപീകരിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഇത് നയപരമായ വിഷയമാണെന്നും ഇക്കാര്യത്തിൽ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഇത്തരം നിയമങ്ങൾ നിലവിൽ വന്നാൽ സ്ത്രീകളെ ജോലിക്കെടുക്കാൻ പല സ്ഥാപനങ്ങളും മടിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഇത്തരം ആവശ്യങ്ങളുമായി വനിതാ ശിശു വികസന മന്ത്രാലയത്തെ സമീപിക്കുന്നതായിരിക്കും ഉചിതമെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. 1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ സെക്ഷൻ 14 പാലിക്കാൻ കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ഡൽഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികൾക്കും ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ആർത്തവാവധി അനുവദിക്കണണെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.
Also read- Menstrual Leave | എന്താണ് ആര്‍ത്തവ അവധി? ആര്‍ത്തവ അവധി നൽകുന്ന രാജ്യങ്ങൾ ഏതെല്ലാം?
പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം തേടാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ത്രിപാഠി വാദിച്ചു. ഗർഭാവസ്ഥയിലും, ഗർഭം അലസിപ്പോകുന്ന സാഹചര്യത്തിലും, ട്യൂബക്ടമി ഓപ്പറേഷനിലും, മറ്റ് ഗർഭസംബന്ധമായ അസുഖങ്ങൾ, മെഡിക്കൽ സങ്കീർണതകൾ എന്നീ സാഹചര്യങ്ങളിലെല്ലാം തൊഴിലുടമകൾക്ക് നിശ്ചിത ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് നിയമത്തിലെ വ്യവസ്ഥകൾ അനുശാസിക്കുന്നുണ്ട്.
എന്നാൽ ഈ നിയമം പാലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെടുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും അതത് ജോലിസ്ഥലത്ത് ആർത്തവാവധി നൽകാൻ അനുയോജ്യമായ നിയമങ്ങൾ രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ത്രിപാഠി കോടതിയോട് അഭ്യർത്ഥിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. സ്ത്രീകളെ ശാരീരികമായും മാനസികമായും ബാധിക്കുന്ന ഒന്നാണ് ആര്‍ത്തവം.
ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ സ്ത്രീകളെ വളരെ മോശമായി ബാധിക്കാറുണ്ട്. ഓഫീസിലായിരിക്കുമ്പോള്‍ പലർക്കും ഈ അസ്വസ്ഥതകള്‍ വളരെ രൂക്ഷമാകാറുമുണ്ട്. ആ സമയത്ത് വീട്ടിലിരുന്ന് വിശ്രമിക്കുക എന്നതാണ് ആര്‍ത്തവ അവധി കൊണ്ട് ഉദ്ദേശിക്കുന്നത്. ചില തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കി വരുന്നുണ്ട്. ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളാണവ.
ആര്‍ത്തവ അവധി ഇതുവരെ ഇന്ത്യയില്‍ പ്രാബല്യത്തിലായിട്ടില്ലെങ്കിലും ബൈജൂസ്, സൊമാറ്റോ പോലുള്ള ചില സ്വകാര്യ സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവാധി നല്‍കി വരുന്നുണ്ട്. ആര്‍ത്തവ അവധികള്‍ എടുക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നാണ് ഈയടുത്ത് നടന്ന സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. 2017ല്‍ ജപ്പാനീസ് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം 0.9 ശതമാനം പേര്‍ മാത്രമേആര്‍ത്തവ അവധി എടുക്കുന്നുള്ളുവെന്നാണ് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.