'മെന്‍സ്ട്രുവല്‍ കപ്പ്' പ്രചരണത്തിന് 10 കോടി; ബജറ്റില്‍ സ്ത്രീകള്‍ക്ക് ലഭിച്ചത് എന്തൊക്കെ ?
'മെന്‍സ്ട്രുവല്‍ കപ്പ്' പ്രചരണത്തിന് 10 കോടി; ബജറ്റില്‍ സ്ത്രീകള്‍ക്ക് ലഭിച്ചത് എന്തൊക്കെ ?
സാനിറ്ററി നാപ്കിനുകൾക്കു പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ബദൽ മാർഗം എന്ന നിലയിൽ മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്
സംസ്ഥാന സര്‍ക്കാരിന്‍റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം അവസാനിച്ചപ്പോള്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി 10 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. സാനിറ്ററി നാപ്കിനുകൾക്കു പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ബദൽ മാർഗം എന്ന നിലയിൽ മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലും തൊഴിലിടങ്ങളിലും സർക്കാരിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ബജറ്റില്‍ സ്ത്രീകള്‍ക്ക് ലഭിച്ചത്
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 260 കോടി രൂപ അനുവദിച്ചതും ശ്രദ്ധേയമായി.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പിലാക്കൽ അവലോകനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കായി 14 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചു.
അതിക്രമങ്ങൾ തടയാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമായി വിഭാവനം ചെയ്തിട്ടുള്ള നിർഭയ–വനിത സ്വയം പ്രതിരോധ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പത്തുകോടി രൂപ അനുവദിച്ചു.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിൽ നടത്തിവരുന്ന വിവിധ പദ്ധതികൾക്കായി 19.30 രൂപ ബജറ്റിൽ വകയിരുത്തിയിരിക്കുന്നു.
സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ലക്ഷ്യമിട്ട് ആരംഭിച്ച ജൻഡർ പാർക്ക് സംരംഭത്തിന്റെ പ്രവർത്തനങ്ങൾക്കായി പത്തുകോടി രൂപ നീക്കി വച്ചിരിക്കുന്നു.
വനിതാ സഹകരണ സംഘങ്ങൾക്കും വനിതാ ഫെഡിനും സഹായം അനുവദിക്കുന്നതിനായി 2.50 കോടി രൂപ നൽകും.
പട്ടികവർഗവിഭാഗത്തിലുള്ള സ്ത്രീകൾക്ക് പ്രസവകാലത്ത് സഹായധനം നൽകാനുള്ള ജനനി ജന്മരക്ഷാ പദ്ധതിക്കായി 17 കോടി രൂപ അനുവദിച്ചു.
പട്ടികവർഗ്ഗ യുവതികളുടെ വിവാഹ ധനസഹായം പദ്ധതിക്കായി ആറു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി യുവതികൾക്ക് വിവാഹ ധനസഹായം നൽകുന്നതിലേയ്ക്കായി 84.39 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.