Rising India – She Shakti | ഫെൻസർ മുതൽ ട്രക്ക് ഡ്രൈവർ വരെ; രാജ്യത്തെ സ്ത്രീകൾക്ക് മാതൃകയായ നാല് പെൺകരുത്തുകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ന്യൂസ് 18 റൈസിംഗ് ഇന്ത്യ-ഷീ ശക്തി പരിപാടിയിലെ 'അഗം ശക്തി ബ്രേക്കിംഗ് സ്റ്റീരിയോടൈപ്പ്' എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ഇവര്‍
രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന നാല് കരുത്തരായ സ്ത്രീകളാണ് ഫെൻസിംഗ് താരം ഭവാനി ദേവി, ബോളിവുഡ് സ്റ്റണ്ട്മാസ്റ്റര്‍ സനോബര്‍ പാര്‍ദിവാല, ട്രക്ക് ഡ്രൈവര്‍ യോഗിത രഘുവംശി, ബുള്‍ഡോസര്‍ ഡ്രൈവിംഗ് വിദഗ്ധ ചന്ദ്രപ്രഭാ രാമകേത് എന്നിവർ. പുരുഷകേന്ദ്രീകൃത മേഖലകളിൽ തങ്ങളുടെ ചുവട് ഉറപ്പിച്ച ഇവരെ ആദ്യം സമൂഹം തഴഞ്ഞിരുന്നു. എന്നാല്‍ അവയെല്ലാം അവഗണിച്ച് അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ചിരിക്കുകയാണ് ഇവര്‍ ഇന്ന്. കൂടാതെ ഈ മേഖലകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മാതൃകയാകാനും ഇവര്‍ക്ക് കഴിയുന്നു.
ന്യൂസ് 18 റൈസിംഗ് ഇന്ത്യ-ഷീ ശക്തി പരിപാടിയിലെ ‘അഗം ശക്തി ബ്രേക്കിംഗ് സ്റ്റീരിയോടൈപ്പ്’ എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ഇവര്‍. തങ്ങളുടെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെപ്പറ്റി പരിപാടിയിൽ ഇവര്‍ തുറന്ന് പറഞ്ഞു.
” നമ്മള്‍ എങ്ങനെയാണ് വളര്‍ന്നുവന്നത് എന്നത് വളരെ പ്രധാനമാണ്. 12 വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ഓഡിഷനില്‍ പങ്കെടുക്കുന്നത്. ആ ഷൂട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇത് തുടര്‍ന്നും ചെയ്യണമെന്ന് ആഗ്രഹിച്ച നിമിഷമായിരുന്നു അത്. അന്ന് ഞാന്‍ എന്റെ ആദ്യത്തെ സ്റ്റണ്ട് അവതരിപ്പിച്ചു. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയയാളാണ് ഞാന്‍. നീന്തല്‍ വിദഗ്ധയും ജിംനാസ്റ്റിസ്റ്റും കൂടിയാണ് ഞാന്‍. ഡീപ് സീ ഡൈവിംഗിലും സ്‌കൈ ഡൈവിംഗിലും എനിക്ക് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ റിഫ്‌ളക്‌സുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. സ്റ്റണ്ട് ചെയ്യുന്ന സമയത്ത് വേഗത്തില്‍ പ്രതികരിക്കാനും സാധിക്കും,” ബോളിവുഡ് സ്റ്റണ്ട് വുമണായ സനോബര്‍ പറഞ്ഞു.
advertisement
ട്രക്ക് ഡ്രൈവിംഗിലേക്കെത്തിയതിനെപ്പറ്റി യോഗിതയും മനസ്സുതുറന്നു. കുടുംബത്തില്‍ നിന്ന് വലിയ എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും യോഗിത പറഞ്ഞു.
” സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റാത്തത് എന്നൊന്നില്ല ഈ ലോകത്ത്. ട്രക്ക് ഓടിക്കരുത് എന്നാണ് എന്റെ അച്ഛനും സഹോദരനും എന്നോട് പറഞ്ഞത്. എന്നാല്‍ അത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എനിക്ക് വേണ്ടതെന്താണെന്ന് മനസിലാക്കി അത് ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ ട്രക്ക് ഓടിക്കാന്‍ തുടങ്ങി. ഇപ്പോഴും ഓടിക്കുന്നു. ചില വര്‍ക്ക് ഷോപ്പില്‍ ചെല്ലുമ്പോള്‍ എന്നെ തെറ്റിദ്ധരിക്കാറുണ്ട്. ഏതെങ്കിലും ടൂ വീലര്‍ ശരിയാക്കാന്‍ വന്നതായിരിക്കും എന്നാണ് അവര്‍ ആദ്യം ധരിക്കുക. അപ്പോള്‍ ഞാന്‍ എന്റെ ട്രക്ക് ചൂണ്ടിക്കാണിക്കും. മറ്റ് ട്രക്ക് ഡ്രൈവര്‍മാര്‍ എന്നെ കളിയാക്കാറുണ്ട്. എന്നാല്‍ അതൊന്നും ഞാന്‍ കാര്യമാക്കാറില്ല. എന്റെ ഈ യാത്ര തുടരാന്‍ തന്നെയാണ് തീരുമാനം,” യോഗിത പറഞ്ഞു.
advertisement
സമാനമായ അനുഭവം തന്നെയാണ് ബുള്‍ഡോസര്‍ ഡ്രൈവിംഗ് വിദഗ്ധയായ ചന്ദ്രപ്രഭാ രാമകേതിനും പറയാനുള്ളത്.
” ജീവിതത്തില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ആഗ്രഹിച്ചയാളാണ് ഞാന്‍. ഈ ജോലി പുരുഷന്‍മാര്‍ക്ക് മാത്രമേ ചെയ്യാനാകൂ പരിക്കുകൾ ഉണ്ടാകും എന്നൊക്കെ ചിലര്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ എനിക്കും ഇതെല്ലാം ചെയ്യാനാകും എന്ന് അവരുടെ മുന്നില്‍ തെളിയിക്കണമായിരുന്നു,” ചന്ദ്രപ്രഭ പറഞ്ഞു.
ഫെൻസിംഗിൽ തന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഭവാനി ദേവി.
” ഇന്ത്യയ്ക്ക് പറ്റിയതല്ല ഫെൻസിംഗ് എന്നാണ് ചിലര്‍ എന്നോട് പറഞ്ഞത്. നല്ല വിദ്യാഭ്യാസം നേടി എന്തെങ്കിലും ജോലി സമ്പാദിക്കണം എന്നായിരുന്നു പലരുടെയും ഉപദേശം. എന്നാൽ ഫെൻസിംഗിൽ വിജയം നേടാൻ എത്ര വേണമെങ്കിലും പരിശ്രമിക്കാന്‍ ഞാന്‍ തയ്യാറാണ്,” ഭവാനി വേദി പറഞ്ഞു.
advertisement
സമൂഹത്തിലെ സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്ന സംരംഭമാണ് ഷീ-ശക്തി. കൂടാതെ അവരുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കുന്നതിനുമുള്ള വേദി കൂടിയാണിത്.
സ്ത്രീകള്‍ നയിക്കുന്ന വികസനഘട്ടത്തിലേക്ക് ഇന്ത്യ കടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സ്ത്രീകളുടെ സജീവ പങ്കാളിത്തമാണ് ഒരു രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്റ്റീരിയോടൈപ്പുകളെ ഉടച്ച് വാര്‍ത്ത് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തുന്ന സ്ത്രീകളെ ആദരിക്കുക എന്നതാണ് റൈസിംഗ് ഇന്ത്യ-ഷീ ശക്തിയുടെ ലക്ഷ്യം.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ഗായിക ആശ ഭോസ്ലെ, തുടങ്ങി നിരവധി പേർ പരിപാടിയില്‍ പങ്കെടുത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 12, 2023 9:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Rising India – She Shakti | ഫെൻസർ മുതൽ ട്രക്ക് ഡ്രൈവർ വരെ; രാജ്യത്തെ സ്ത്രീകൾക്ക് മാതൃകയായ നാല് പെൺകരുത്തുകൾ


