അറിവ് നേടുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല. ഇത് തെളിയിച്ച ഒട്ടനവധി പേരെ നമുക്കറിയാം. അത്തരത്തില്‍ പ്രതിസന്ധികളെ പരാജയപ്പെടുത്തിയ ഒരു 77കാരിയെ പരിചയപ്പെടാം. ഇംഗ്ലണ്ടിലെ (england) വോള്‍വര്‍ഹാംപ്ടണ്‍ സിറ്റി സ്വദേശിയായ യുവതിക്ക് കുടുംബപരമായ കാരണങ്ങളാല്‍ സ്‌കൂള്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോഴിതാ, 60 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ അവര്‍ വീണ്ടും പഠനം ആരംഭിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് വിവാഹത്തിലും കുടുംബ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജാനറ്റ് മക്ഡൗഗലിനോട് (janet macdougall) അവളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പഠിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അവള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു.
എന്നാൽ 77 വയസ്സുകാരിയായ ജാനറ്റ് ഇപ്പോള്‍, ആര്‍ട്‌സില്‍ (arts) ബിരുദം പൂര്‍ത്തിയാക്കാൻ ഒരുങ്ങുകയാണ്. 70കളില്‍ യൂണിവേഴ്‌സിറ്റി പഠനം തുടരാന്‍ ജാനറ്റിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
എഴ് വര്‍ഷം മുമ്പ് തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച് ജാനറ്റിന് തന്റെ ഇളയമകളെ നഷ്ടപ്പെട്ടിരുന്നു. കലയും സംഗീതവും ഏറെ ഇഷ്ടപ്പെട്ടിരുന്ന 45 വയസ്സുള്ള മകളുടെ മരണത്തെത്തുടര്‍ന്ന്, ജാനറ്റ് തന്റെ സങ്കടം മറയ്ക്കാനായി പെയിന്റിംഗ് തിരഞ്ഞെടുത്തിരുന്നു. പിന്നീട് ബാല്യകാല സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പഠിക്കാൻ തീരുമാനിച്ചു.
വര്‍ഷങ്ങളോളം മറ്റുള്ളവരെ അല്ലെങ്കിൽ കുടുംബത്തെ പരിചരിച്ചതിന് ശേഷം ഏകാന്തത അനുഭവിക്കുന്ന അല്ലെങ്കില്‍ സ്വയം എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇത് ഒരു പ്രചോദനമാകും' കോഴ്സിനെക്കുറിച്ച് സംസാരിക്കവെ ജാനറ്റ് എക്സ്പ്രസ് ആന്‍ഡ് സ്റ്റാറിനോട് പറഞ്ഞു.
ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍, ജാനറ്റ് പഠനം എന്ന തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്. അവരുടെ ഡിഗ്രി പൂര്‍ത്തിയാകാറായിരിക്കുന്നു. ഇപ്പോള്‍ വോള്‍വര്‍ഹാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ടെക്സ്റ്റൈല്‍സ് ആന്‍ഡ് സര്‍ഫസ് പാറ്റേണ്‍ കോഴ്സ് പഠിക്കാനായുള്ള വിദ്യാഭ്യസ വായ്പയും ജാനറ്റിന് ലഭിച്ചിട്ടുണ്ട്. തന്റെ കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ജാനറ്റ് ഒരു വിന്‍ഡോ ഡ്രെസ്സറായും ഫാര്‍മസിയില്‍ കൗണ്ടര്‍ അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു.
'ഞാന്‍ കമ്പ്യൂട്ടറിൽ അത്ര പ്രാവീണ്യം നേടിയിട്ടില്ലെങ്കിലും അതിന്റെ സൃഷ്ടിപരമായ വശം ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നു.' ജാനറ്റ് ബിബിസിയോട് പറഞ്ഞു. '' ആജീവനാന്ത പഠനത്തിനുള്ള വളരെ ശക്തമായ ഒരു വഴിയാണ് സര്‍വകലാശാല, ജാനിന്റെ കഥ എല്ലാ വിധത്തിലും ഇത് പ്രതിപാദിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു''. ജാനറ്റിന്റെ കഥ വളരെ വ്യത്യസ്തമാണ്, എന്തെന്നാല്‍ അവള്‍ക്ക് പ്രയാസകരമായ ഒരു ജീവിതയാത്ര ഉണ്ടായിരുന്നു. പഠിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ലെന്ന് അവർ തെളിയിച്ചതായി ജാനറ്റിനെ കുറിച്ച് സംസാരിച്ച സര്‍വകലാശാലയിലെ കോഴ്‌സ് ലീഡറായ ഷാരോണ്‍ വാട്ട്‌സ് എക്പ്രസ് സ്റ്റാറിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.