തിരുവനന്തപുരം : സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 15-ന് ആരംഭിക്കും. മാർച്ച് 31 വരെയാണ് യജ്ഞം. 9000 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ ഫെബ്രുവരി 20 -ന് ബഹു. സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും.
“സഹകരണ നിക്ഷേപം കേരളവികസനത്തിന്” എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക വായ്പ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയ്സ് സഹകരണ സംഘങ്ങൾ, അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്.
Also read- നിലമ്പൂർ തേക്കിന് റെക്കോഡ് വില; ഘനമീറ്ററിന് 5.55 ലക്ഷം രൂപ
9000 കോടിയില്‍ സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകള്‍ 7250 കോടിയാണ് സമാഹരിക്കേണ്ടത്. നിക്ഷേപങ്ങൾക്ക് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പരമാവധി പലിശ നൽകും.
യുവജനങ്ങളെ സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് അധിക പലിശ നൽകുകയും അവരുടെ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രചാരണങ്ങൾ നടത്തുകയും ചെയ്യും. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കും. സഹകരണ മേഖലയിൽ നടപ്പിലാക്കുന്ന ആധുനിക ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ചും നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ചും സാമ്പത്തിക മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ കുറിച്ചും വ്യാപകമായ പ്രചാരണം നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.