1.2 ബില്യൺ ഡോളറിന്റെ വായ്പ തിരികെ ആവശ്യപ്പെട്ട റെഡ‍്‍വുഡിനെതിരെ ബൈജൂസ് ന്യൂയോർക്ക് സുപ്രീംകോടതിയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
റെഡ‍്‍വുഡിനെ അയോഗ്യരാക്കണം എന്നും ന്യൂയോർക്ക് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബൈജൂസ് ആവശ്യപ്പെട്ടു
1.2 ബില്യൺ ഡോളറിന്റെ വായ്പ തിരികെ ആവശ്യപ്പെട്ട ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ റെഡ‍്‍വുഡിനെതിരെ (Redwood) പരാതിയുമായി ഇന്ത്യൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് രംഗത്ത്. റെഡ‍്‍വുഡിനെ അയോഗ്യരാക്കണം എന്നും ന്യൂയോർക്ക് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബൈജൂസ് ആവശ്യപ്പെട്ടു. വായ്പാദാതാക്കൾ തങ്ങൾക്കെതിരെ സ്വീകരിക്കുന്നത് കമ്പനിയെ കൊള്ളയടിക്കാനുള്ള തന്ത്രങ്ങളാണെന്നും ബൈജൂസ് ആരോപിച്ചു.
“1.2 ബില്യൺ യുഎസ് ഡോളറിന്റെ കടം തിരികെ ആവശ്യപ്പെട്ടതിനെതിരെ ന്യൂയോർക്ക് സുപ്രീം കോടതിയിൽ പരാതി നൽകാനും നിബന്ധനകൾക്ക് വിരുദ്ധമായി വലിയ തുക തിരികെ വാങ്ങിയ റെഡ്‍വുഡ് ക്യാപിറ്റൽ മാനേജ്‌മെന്റിനെ അയോഗ്യരാക്കാനും ബൈജൂസ് നടപടി സ്വീകരിച്ചിട്ടുണ്ട്”, എന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ ആസ്തികൾ കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതും വായ്പ നേരത്തെ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതുമെല്ലാം വായ്പാ ദാതാക്കളുടെ തന്ത്രങ്ങളാണെന്നും ബൈജൂസ് പറയുന്നു. നിലവിലുള്ള നിയമനടപടികൾക്കു ശേഷം മാത്രമേ ഇനി ബൈജൂസ് റെഡ്‍വുഡിനുള്ള വായ്പാ തുകയും പലിശയും തിരിച്ചടക്കൂ എന്നും കമ്പനി അറിയിച്ചു.
advertisement
ബൈജൂസ് ആൽഫ അമ്പതു കോടി ഡോളർ പൂഴ്ത്തിയതായി ആരോപിച്ച് വായ്പാ ദാതാക്ക കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. കടക്കാരുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബൈജൂസ് വൻതുക ഒളിപ്പിച്ചിരിക്കുന്നതെന്ന് കമ്പനിയ്ക്ക് വായ്പ നൽകിയിട്ടുള്ള സ്ഥാപനങ്ങൾ ആരോപിക്കുന്നു. ഡെലാവെയറിലെ കോടതിയിൽ നടന്ന നിയമനടപടികൾക്കിടെയാണ് ബൈജൂസിനെതിരെ ഈ ആരോപണം ഉയർന്നത്. കമ്പനിയുടെ നിയന്ത്രണം ആരുടെ കൈകളിലായിരിക്കണം എന്ന തർക്കത്തിന്മേൽ ബൈജൂസ് ആൽഫ ഡെലാവെയറിൽ നിയമനടപടി നേരിടുന്നുണ്ട്. ഈ വർഷമാദ്യം കമ്പനി തിരിച്ചടവുകൾ മുടക്കിയതോടെ, തങ്ങളുടെ പ്രതിനിധിയെ കമ്പനിയുടെ നിയന്ത്രണമേൽപ്പിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് വായ്പാദാതാക്കളുടെ പക്ഷം.
advertisement
തങ്ങളുടെ പ്രതിനിധിയായ തിമോത്തി ആർ. പോളിനെ ബൈജൂസ് ആൽഫയുടെ തലപ്പത്തിരുത്താനാണ് വായ്പാദാതാക്കൾ കോടതിയെ സമീപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനി എന്നവകാശപ്പെടുന്ന ബൈജൂസ് ഇന്നേവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തർക്കം. പ്രതിസന്ധികളുമായി ബന്ധപ്പെട്ട് കടക്കാരെ പ്രീതിപ്പെടുത്താനായി 120 കോടി ഡോളറോളം വരുന്ന കടബാധ്യത പുനർരൂപീകരിക്കാനുള്ള നടപടികൾ ബൈജൂസ് മാസങ്ങൾക്കു മുന്നേ തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സർക്കാർ നേതൃത്വത്തിൽ കമ്പനിയുടെ ഓഫീസുകളിൽ പരിശോധനയും നടന്നിരുന്നു.
advertisement
ഈ വർഷമാദ്യം ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം വഷളായതിനു പിന്നാലെ, ബൈജൂസ് ആൽഫയിൽ നിന്നും അമ്പതു കോടി ഡോളർ കമ്പനിയ്ക്കു പുറത്തേക്ക് കൈമാറ്റം ചെയ്തതായി ഉയർന്ന മാനേജർ സ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. തിമോത്തി പോളിന്റെ അഭിഭാഷകരിലൊരാളായ ബ്രോക്ക് സെഷിനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വായ്പാ ദാതാക്കളുടെ കൊള്ളയിൽ നിന്നും പണം സംരക്ഷിക്കാനാണ് ബൈജൂസ് ആൽഫ ശ്രമിച്ചതെന്ന് ഇതിനു മറുപടിയായി കമ്പനിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ജോ സിസേറോ കോടതിയിൽ വിശദീകരിച്ചു. ലോൺ ഉടമ്പടി പ്രകാരം കമ്പനിയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള അധികാരമുണ്ടെന്നും സിസേറോ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Jun 06, 2023 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
1.2 ബില്യൺ ഡോളറിന്റെ വായ്പ തിരികെ ആവശ്യപ്പെട്ട റെഡ‍്‍വുഡിനെതിരെ ബൈജൂസ് ന്യൂയോർക്ക് സുപ്രീംകോടതിയിൽ









