തിരുവനന്തപുരം: ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം പുരോഗിക്കുന്നു. 2021-22ൽ എട്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. റബറിന്റെ തറവില 170 രൂപയായി ഉയർത്തി. ഏപ്രിൽ മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി രൂപ അനുവദിക്കും. 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കുഴൽമന്ദം ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണ് പ്രസംഗം ആരംഭിച്ചത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു പ്രസംഗം. പിണറായി സർക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.
കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തെരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2019-20 ല്‍ കേരളത്തിന്റെ വളര്‍ച്ചനിരക്ക് കുത്തനെ ഇടിഞ്ഞതായി ബജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തികഅവലോകനം വ്യക്തമാക്കുന്നു. വളര്‍ച്ച മുന്‍വര്‍ഷത്തെ 6.49 ശതമാനത്തില്‍നിന്ന് 3.45 ശതമാനമായി. ഇതേകാലയളവില്‍ രാജ്യത്തെ വളര്‍ച്ചനിരക്ക് 6.1-ല്‍നിന്ന് 4.2 ശതമാനമായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.