ശതകോടീശ്വരനും ട്വിറ്ററിന്റെ പുതിയ സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ (Elon Musk) ടെക്‌സാസിലെ ഗിഗാ ഫാക്ടറി സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ ഒരു ഇന്ത്യന്‍ സുഹൃത്തിനെപ്പറ്റിയുള്ള വാർത്ത കുറച്ച് നാള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പ്രണയ് പാത്തോള്‍ എന്ന 24കാരന്‍ ആയിരുന്നു മസ്‌കിന്റെ ആ സുഹൃത്ത്. ഇപ്പോൾ വീണ്ടും ഈ പേര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. കാരണം ട്വിറ്ററില്‍ നിന്ന് പ്രണയ് പാത്തോളിന്റെ അക്കൗണ്ട് നീക്കം ചെയ്തതാണ് അതിന് കാരണം. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതുകൊണ്ടാണ് പാത്തോളിന്റെ അക്കൗണ്ടിന് പൂട്ടിട്ടതെന്നാണ് കമ്പനിയുടെ വിശദീകരണം.
2018ലാണ് ഇലോണ്‍ മസ്‌കും പ്രണയ് പാത്തോളും ട്വിറ്ററിലൂടെ സുഹൃത്തുക്കളാകുന്നത്. അന്ന്, ടെസ്ലയുടെ ഓട്ടോമാറ്റിക് വിന്‍ഡ്സ്‌ക്രീന്‍ വൈപ്പറുകൾ സംബന്ധിച്ച ചില സംശയങ്ങളും ചില പ്രശ്നങ്ങളുമാണ് പാത്തോള്‍ മസ്‌കിന് ട്വീറ്റിലൂടെ ചൂണ്ടിക്കാണിച്ചത്. മസ്കിന്റെ മറുപടി പാത്തോൾ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ‘അടുത്ത പതിപ്പില്‍ ശരിയാക്കാം’ എന്ന് മസ്‌ക് അന്ന് പാത്തോളിന് മറുപടി നൽകി.
അതിന് ശേഷം മസ്‌കുമായി സ്ഥിരമായി ആശയവിനിമയത്തിലേര്‍പ്പെട്ടിരുന്നു. ഏകദേശം 1,98,000 ട്വിറ്റര്‍ ഫോളോവേഴ്‌സ് ആണ് പ്രണയ് പാത്തോളിന് ഉള്ളത്. ടെക്‌സാസിലെ ഡല്ലാസ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് അനലിറ്റ്കസില്‍ എം.എസ് ചെയ്യുകയാണ് പാത്തോള്‍ ഇപ്പോള്‍. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെ ജോലി പാത്തോള്‍ ഉപേക്ഷിച്ചത്.
Also read: മസ്‌കിന്റെ ഇന്ത്യൻ സുഹൃത്ത് പ്രണയ് പാത്തോളിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; നടപടി കമ്പനി നിയമങ്ങള്‍ ലംഘിച്ചതിന്
2022ലാണ് പാത്തോള്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തുന്നത്. ടെക്‌സാസിലെ ഗിഗാ ഫാക്ടറിയില്‍ വെച്ചാണ് പാത്തോള്‍ ഇലോണ്‍ മസ്‌കിനെ ആദ്യമായി കാണുന്നത്. വളരെ സന്തോഷം തോന്നിയ നിമിഷമെന്നായിരുന്നു മസ്‌കുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി പാത്തോള്‍ ട്വിറ്ററില്‍ കുറിച്ചത്. ഇത്രയും വിനയമുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്നും ഒരുപാടു പേര്‍ക്ക് പ്രചോദനമാണ് മസ്‌ക് എന്നുമാണ് പാത്തോള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്. മസ്‌കിനോടൊപ്പമുള്ള ചിത്രവും പാത്തോള്‍ അന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ട്വിറ്റര്‍ സുഹൃത്ത് എന്നതിലുപരി ഇലോണ്‍ മസ്‌കിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് പ്രണയ് പാത്തോള്‍. പലപ്പോഴും മസ്‌കിന്റെ ട്വീറ്റുകള്‍ റിട്വീറ്റ് ചെയ്യുന്ന പാത്തോള്‍ അദ്ദേഹത്തിന്റെ സമീപകാല നയങ്ങളെ പിന്തുണച്ച് എത്തുകയും ചെയ്തിരുന്നു.
അടുത്തിടെ നടന്ന ന്യൂറാലിങ്ക് അവതരണത്തിന് ശേഷവും പാത്തോള്‍ മസ്‌കിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. പക്ഷാഘാതമുള്ള ഒരാള്‍ക്ക് വേഗത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ ന്യൂറാ ലിങ്ക് ചിപ്പ് സഹായിക്കുമെന്നായിരുന്നു പാത്തോള്‍ അന്ന് പറഞ്ഞത്. ഈ സംവിധാനം മാനവികതയ്ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നുവെന്നും പാത്തോള്‍ കുറിച്ചിരുന്നു.
ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌കിന്റെ നടപടിയും പാത്തോള്‍ പിന്തുണച്ചിരുന്നു. ട്വിറ്റര്‍ ഒരു മികച്ച പ്ലാറ്റ്‌ഫോമാക്കാന്‍ മസ്‌കിന് സാധിക്കുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം നടത്തുന്ന പോരാട്ടങ്ങളോട് തനിക്ക് ബഹുമാനം തോന്നുവെന്നായിരുന്നു പാത്തോള്‍ അന്ന് പറഞ്ഞിരുന്നത്.44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.
അതേസമയം മസ്ക് ഇടപെട്ടതിനെ തുടർന്ന് പ്രണയ് പാത്തോളിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉടൻ തന്നെ പുനഃസ്ഥാപിച്ചതായും ചില റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.