രാമക്ഷേത്ര ഉദ്ഘാടനം: 1200 മുസ്ലീം പള്ളികളിൽ ബിജെപി ദീപം തെളിയിക്കും
- Published by:Sarika KP
- news18-malayalam
Last Updated:
വിവിധ മതങ്ങള്‍, സംസ്‌കാരങ്ങള്‍, വംശങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും രാജ്യത്ത് സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നീക്കമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി, രാജ്യത്തുടനീളമുള്ള 1,200 ദര്‍ഗകളിലും പള്ളികളിലും ദീപം തെളിയിക്കുമെന്ന് ബിജെപിയുടെ ന്യൂനപക്ഷ വിഭാഗം. ജനുവരി 12 മുതല്‍ 22 വരെയാണ് ദീപോത്സവ് (Deepotsav) എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിക്കുക. ബിജെപി ന്യൂനപക്ഷ വിഭാഗം കണ്‍വീനര്‍ യാസര്‍ ജിലാനിയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ മതങ്ങള്‍, സംസ്‌കാരങ്ങള്‍, വംശങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും രാജ്യത്ത് സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നീക്കമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ 1200 വലിയ പള്ളികളും ദര്‍ഗകളും മറ്റ് മുസ്ലീം ആരാധനാലയങ്ങളും ദീപോത്സവത്തിനായി തങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട് എന്നും അവിടെ ദീപങ്ങൾ തെളിയിക്കുമെന്നും യാസര്‍ ജിലാനി പറഞ്ഞു. ദല്‍ഹിയില്‍ മാത്രം ഇതിനായി 36 ദര്‍ഗകളും പള്ളികളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ജുമാ മസ്ജിദും നിസാമുദ്ദീന്‍ ദര്‍ഗയും ഉള്‍പ്പെടുന്നു. മറ്റ് മതങ്ങളെ ബഹുമാനിക്കണമെന്ന് ഇസ്ലാം പറയുന്നുണ്ടെന്ന കാര്യവും ജിലാനി ചൂണ്ടിക്കാട്ടി.
advertisement
''നൂറ്റാണ്ടിലെ ഏറ്റവും വലിയ ചടങ്ങാണ് ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. രാജ്യം മുഴുവൻ രാമക്ഷേത്ര നിർമാണം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്, ഞങ്ങളും ഞങ്ങളാൽ കഴിയുന്നത് ചെയ്യുന്നു," യാസര്‍ ജിലാനി പറഞ്ഞു. "നിങ്ങളുടെ മതത്തെ നിങ്ങൾ ബഹുമാനിക്കുന്നുവെങ്കിൽ, നിങ്ങൾ മറ്റ് മതങ്ങളെയും ബഹുമാനിക്കണം എന്നാണ് ഇസ്ലാം പറയുന്നത്. ഞങ്ങൾ സാഹോദര്യത്തിലും ഐക്യത്തിലും വിശ്വസിക്കുന്നു" , അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ജനുവരി 22 ന് സ്വന്തം വീടുകളില്‍ ദീപങ്ങള്‍ തെളിയിക്കണമെന്ന്, രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ആ ദിവസം ഇന്ത്യയിലുടനീളം ദീപാവലി ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനുവരി 14 മുതല്‍ ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങള്‍ ആരംഭിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ജനുവരി 22നാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടങ്ങിയവരും മറ്റ് നിരവധി പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രവർത്തകർ, ബോളിവുഡ് സെലിബ്രിറ്റികൾ, ക്രിക്കറ്റ് താരങ്ങൾ, വ്യവസായികൾ തുടങ്ങി 7,000 പേര് ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.
advertisement
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങളും അയോധ്യയിൽ ഒരുക്കുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. മറ്റ് പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠാ ദിവസം നടക്കും. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ ഏകദേശം 3,000 വിവിഐപികളും 4,000 തീർത്ഥാടകരും ഉണ്ട്.
Location :
Uttar Pradesh
First Published :
January 10, 2024 8:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
രാമക്ഷേത്ര ഉദ്ഘാടനം: 1200 മുസ്ലീം പള്ളികളിൽ ബിജെപി ദീപം തെളിയിക്കും


